മട്ടാഞ്ചേരി: ക്ഷയരോഗം നിവാരണം ചെയ്തെങ്കിലും ജില്ലയിലെ ക്ഷയരോഗാശുപത്രി നാശത്തിന്റെ പടുകുഴിയില്‍. ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്തതയുടെയും ഭരണകൂടത്തിന്റെ നിഷ്ക്രിയത്വത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ് ജില്ലാ ടിബി സെന്റര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെട്ട ഈ ആശുപത്രി ഇന്ന് ഇഴജന്തുക്കളുടെയും തെരുവുനായകളുടെയും താവളവുമായി മാറിയിരിക്കുകയാണ്. കെട്ടിടത്തിന്റെ ഭിത്തികളിലും മേല്‍ക്കൂരയിലും മരങ്ങള്‍ തഴച്ചുവളര്‍ന്ന് ഏതും നിമിഷവും നിലംപതിക്കാവുന്ന് സ്ഥിതിയിലാണ്.
ഒരേ സമയം 50ഓളം ക്ഷയരോഗികളെ കിടത്തി ചികിത്സിച്ചും പ്രതിവാരം 250 ഓളം രോഗികള്‍ക്ക് പുറം ചികിത്സയും നടത്തിയിരുന്ന സ്ഥലമാണ് കരുവേലിപ്പടിയിലെ ജില്ല ടി.ബി. സെന്റര്‍. വിവിധ ഡ്യൂട്ടികളിലായി ഏഴോളം ഡോക്ടര്‍മാരും 20 ഓളം മെയില്‍ നഴ്സുമാരും ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. ക്ഷയരോഗികളുടെ ചികിത്സയും പുനഃരധിവാസവും ലക്ഷ്യമിട്ടാണ് ടിബിസെന്റര് സ്ഥാപിച്ചത്. ക്ഷയരോഗ നിയന്ത്രണം വന്നതോടെ ആശുപത്രിയിലെ കിടത്തി ചികിത്സാരീതി നിര്‍ത്തലാക്കി. ഡോട്ട്സ് പോലുള്ള നവീന ചികിത്സാരീതിയും രോഗനിയന്ത്രണത്തിന് സഹായകമായി. അതോടെ ജില്ലാ ടിബി സെന്റര്‍ ഒന്നര പതിറ്റാണ്ട് മുമ്പ് ഘട്ടം ഘട്ടമായി ആരോഗ്യ വിഭാഗം അടച്ചു പൂട്ടുകയായിരുന്നു.
ഒന്നരഏക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ കെട്ടിടം മറ്റ് സംവിധാനങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍ സാധിക്കുമായിരുന്നിട്ടും ആരോഗ്യ വകുപ്പും ജില്ലാഭരണകൂടവും ഇതിനെ അവഗണിക്കുകയായിരുന്നു.
ഒരുകാലത്ത് ക്ഷയരോഗികളെ ജീവിതത്തിലേയ്ക്ക് തിരിച്ചുനടത്തിയ ജില്ലാ ടിബി ആശുപത്രി കെട്ടിടം ലോക ക്ഷയരോഗ ദിന പരിപാടിയുടെ ഭാഗമായെങ്കിലും നവീകരിച്ച് പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: