തിരുവനന്തപുരം: ഒന്നല്ല, രണ്ടല്ല തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പുള്ള മന്ത്രിസഭായോഗങ്ങളില്‍ റവന്യൂവകുപ്പിനുവേണ്ടി പുറത്തിറങ്ങിയത് 182 ലേറെ വിവാദ ഉത്തരവുകള്‍. മിക്കവയും ഏതെങ്കിലും മാഫിയക്കുവേണ്ടിയുള്ളത്. വിവാദമായി കുളമായാല്‍ പിന്‍വലിക്കാം. അല്ലെങ്കില്‍ ആരുമറിയാതെ നടപ്പാക്കാം എന്നായിരുന്നു സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും ചിന്ത. സര്‍ക്കാരിന്റെ ആഗ്രഹം പോലെ തന്നെ ഇവയില്‍ എട്ടോ പത്തോ എണ്ണം മാത്രമേ വിവാദമായി പുറത്തുവന്നിട്ടുള്ളൂ. ബാക്കി ഇനി നടപ്പാക്കിത്തുടങ്ങുമ്പോഴേ ജനം അറിയൂ. ചിലപ്പോള്‍ ആരും അറിഞ്ഞില്ലെന്നു തന്നെ വരും.
ഈ ഉത്തരവുകള്‍ ഒന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയതുമില്ല. പുറത്തുവരുന്ന ഉത്തരവുകള്‍ വിവാദമാവുന്നതോടെ അത് റദ്ദ് ചെയ്ത് തലയൂരുകയണ് സര്‍ക്കാര്‍. അടുത്ത സമയത്ത് പിന്‍വലിച്ചത് പത്തോളം ഉത്തരവുകളാണ്. അതിലൊന്നാണ് വിജിലന്‍സിനെ വിവരാവകാശനിയമത്തില്‍ നിന്ന് ഒഴിവാക്കിയത്. മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണ വിവരങ്ങള്‍ പുറത്തുവിടുന്നത് വിലക്കാനായിരുന്നു ഈ നടപടി. ഉത്തരവ് നടപ്പായിരുന്നെങ്കില്‍ വിവരാവകാശ നിയമപ്രകാരം ഇവ ആര്‍ക്കും ലഭിക്കുമായിരുന്നില്ല. ഒരു കേസും പുറത്തുവരുമായിരുന്നില്ല.
കടമക്കുടി മെത്രാന് കായലുകള്‍ മാഫിയക്ക് കൈമാറാനുള്ള ഉത്തരവായിരുന്നു അടുത്തത്. വിവാദമായതോടെ ഇത് പിന്‍വലിച്ചു. ചെമ്പ് കായല്‍ പതിച്ചു നല്കിയ ഉത്തരവും പിന്‍വലിക്കേണ്ടിവന്നു. കരുണാ എസ്റ്റേറ്റ്, ഹോപ്പ് പഌന്റേഷന് സംബന്ധിച്ച ഉത്തരവുകളും പിന്‍വലിച്ചു. കോന്നിയില്‍ ചിലര്‍ക്ക് ഭൂമി പതിച്ചു നല്കിയുള്ളതായിരുന്നു മറ്റൊന്ന്. കോടിമതിയില്‍ മൊബിലിറ്റി ഹബ്ബ് നിര്‍മ്മിക്കാന്‍ ഭൂമി നല്‍കാനുള്ളതായിരുന്നു പിന്‍വലിക്കേണ്ടിവന്ന മറ്റൊന്ന്.
ഏറ്റവും ഒടുവില്‍ വിവാദമായതാണ് തൃശൂര്‍, പറവൂര്‍ പുത്തന്‍വേലിക്കരയില്‍ പാടം നികത്താനുള്ള ഉത്തരവ്. സ്വകാര്യമേഖലയില്‍ ഹൈടെക് ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുടെ മറവില്‍ വടക്കന്‍ പറവൂരില്‍ 95.44 ഏക്കറിനും തൃശൂര്‍ കൊടുങ്ങല്ലൂരില്‍ 32.41 ഏക്കറിനും ഭൂപരിഷ്കരണ നിയമത്തില്‍ ഇളവ് നല്കിയ ഉത്തരവാണ് റദ്ദാക്കിയത്.
സന്തോഷ് മാധവന്റെ ആര്‍എംഇസഡ് എക്കോവേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുടെ പേരില്‍ നല്കിയ അപേക്ഷയ്ക്കാണ് സര്‍ക്കാര്‍ നിയമവിരുദ്ധമായി ഇളവുനല്കിയത്. ഈ ഉത്തരവിന്റെ മറവില്‍ 127.85 ഏക്കര്‍ നെല്‍വയല്‍ നികത്താന്‍ കമ്പനിക്ക് അനുമതി കിട്ടുകയായിരുന്നു.
വിവാദപുരുഷനായ സന്തോഷ് മാധവന് ഉള്‍പ്പെടെ ഭൂമി തട്ടിപ്പ് കേസില്‍ ലാന്റ് റവന്യൂ കമ്മിഷണര്‍ പിടിച്ചെടുത്ത് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയ 127.85 ഏക്കര്‍ നെല്‍വയല്‍ നികത്താനാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മാര്‍ച്ച് 2ന് ഉത്തരവിറക്കിയത്. സന്തോഷ് മാധവന്റെ പേരില്‍ കൈവശമുള്ള രണ്ടേക്കര്‍ ഭൂമിയും ബാക്കി 125 ഏക്കറിലധികം ഭൂമി ചെറുകിട കര്‍ഷകരില്‍ നിന്നും മുക്ത്യാര്‍ എഴുതി വാങ്ങി ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ആദര്‍ശ് പ്രൈം പ്രോജക്ട്സിന് മറിച്ചുനല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: