കോഴിക്കോട്: സാമ്പത്തികക്കുരുക്ക് മുറുകിയതോടെ സര്‍ക്കാര്‍ ട്രഷറിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളെ ഈ നിയന്ത്രണത്തില്‍ നിന്നൊഴിവാക്കി.
ത്രിതല പഞ്ചായത്തുകള്‍ ഒഴികെയുള്ള എല്ലാ വകുപ്പുകളുടെയും പദ്ധതി, പദ്ധതിയേതര ബില്ലുകള്‍ക്കാണ് ട്രഷറിയില്‍ നിയന്ത്രണം. ഈ വിഭാഗത്തില്‍ അഞ്ച് ലക്ഷം വരെയുള്ള പദ്ധതി ബില്ലുകള്‍ മാത്രമേ മാറുകയുള്ളൂ. പദ്ധതിയേതര ബില്ലുകളുടെ പരിധി രണ്ട് ലക്ഷം രൂപയാണ്. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്ക് ധനകാര്യവകുപ്പിന്റെ അംഗീകാരം വേണം.
അതിനായി അയച്ചാല്‍ പല കാരണങ്ങളാലും വൈകിപ്പിക്കാനാണ് നീക്കം. അമ്പത് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ ഒരു കാരണവശാലും അനുവദിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് തടഞ്ഞാല്‍ അത് ജനങ്ങള്‍ നേരിട്ട് മനസ്സിലാക്കുമെന്ന ഉപദേശമാണ് സര്‍ക്കാരിന് ലഭിച്ചത്. അതുകൊണ്ടാണ് ഇതര വകുപ്പുകളുടെ ഫണ്ട് വിനിയോഗത്തില്‍ കടുത്ത നിയന്ത്രണം വെച്ചത്.
സര്‍ക്കാരിന്റെ സാമ്പത്തിക നില പരിതാപകരമാണ്. ഫെബ്രുവരി, മാര്‍ച്ചോടെ പൂര്‍ണ്ണമായി ലഭിക്കേണ്ട ധനകാര്യ കമ്മീഷന് ഗ്രാന്റ് ഇനിയും കിട്ടിയിട്ടില്ല. സംസ്ഥാനത്തെ പല തദ്ദേശ സ്ഥാപനങ്ങള്‍ക്കും ധനകാര്യകമ്മീഷന് ഗ്രാന്റ് പകുതി മാത്രമെ ഇതുവരെ ലഭിച്ചിട്ടുള്ളൂ. പദ്ധതി വിനിയോഗത്തിനുള്ള കോടിക്കണക്കിന് രൂപയാണ് ഇതോടെ ഇല്ലാതായത്.
ട്രഷറിയില്‍ പണമെത്തിക്കാനുള്ള കടപ്പത്ര വില്‍പ്പനയും ആശ്വാസമായിട്ടില്ല. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗം നിയന്ത്രിക്കാനുള്ള സൂത്രപ്പണി ദിവസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ഇലക്ട്രോണിക്സ് ലെഡ്ജര്‍ അക്കൗണ്ട് മോണിറ്ററിംഗ് സംവിധാന (ഇ-ലാംസ്) മാണത്. ഈവര്‍ഷത്തെ പദ്ധതി തുക അടുത്തവര്‍ഷം നല്കുന്ന രീതിയാണിത്. എന്നാല്‍ ഈ വര്‍ഷം തന്നെ പണം കരാറുകാരന് അനുവദിച്ചതായി രേഖയിലുണ്ടാകും. അത്യാവശ്യ പ്രവൃത്തികള്‍ നടത്താന്‍ ഫണ്ടുകള്‍ വക മാറ്റി ഉപയോഗിക്കാനും കഴിഞ്ഞദിവസം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളില്‍ വിവിധ ഫണ്ടുകളിലായി അവശേഷിക്കുന്ന തുക തിരിച്ചടയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പദ്ധതി കാലാവധി മാര്‍ച്ച് 31 നാണ് തീരുന്നതെങ്കിലും 27 ന് മുമ്പ് ട്രഷറിയില്‍ നല്കുന്ന ബില്ല് മാത്രമേ പാസാക്കി നല്‍കൂയെന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കടക്കെണിയിലായ സര്‍ക്കാര്‍ എങ്ങനെയെങ്കിലും പണമൊഴുക്ക് തടയാനാണ് ഈ വഴിയെല്ലാം ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ പദ്ധതി വിനിയോഗം മോശപ്പെട്ട നിലയിലാണ്. ഈ സാമ്പത്തിക വര്‍ഷം 6220 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കേണ്ടത്. എന്നാല്‍ ഇതുവരെയായിട്ടും പകുതി മാത്രമേ വിനിയോഗിച്ചിട്ടുള്ളൂ – 3237 കോടി രൂപ . 52.06 ശതമാനം.
പദ്ധതി വിനിയോഗം മെച്ചപ്പെടുത്താന്‍ തിരക്കിട്ട ശ്രമത്തിലാണ് തദ്ദേശസ്ഥാപനങ്ങള്‍. അവധി ദിവസമായ ഇന്നലെയും സാങ്കേതിക വിഭാഗം ജീവനക്കാര്‍ ബില്ലുകള്‍ തയ്യാറാക്കി. ഇന്നും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: