സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വീണ്ടും പോസ്റ്ററുകള്‍
കൊച്ചി: സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വീണ്ടും പ്രവര്‍ത്തകരുടെ പോസ്റ്റര്‍ യുദ്ധം. എതിര്‍പ്പുകള്‍ അവഗണിച്ച് സെബാസ്റ്റ്യന്‍ പോളിനെയും ദിനേശ് മണിയെയും സ്ഥാനാര്‍ത്ഥിയാക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെയാണ് തെരുവില്‍ പോസ്റ്ററുകള്‍ പതിച്ചും ലഘുലേഖകളിറക്കിയും പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ പോള്‍ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന് തുറന്ന് വിട്ട ഭൂതമാണെന്ന് പറയുന്ന പോസ്റ്ററുകളില്‍ തൃപ്പൂണിത്തുറയില്‍ മത്സരിക്കുന്ന ദിനേശ് മണി അഴിമതിക്കാരനാണെന്ന് അക്കമിട്ട് നിരത്തുന്നു.
ചാക്കില്‍ തുറന്ന് വിട്ട സെബാസ്റ്റ്യന്‍ പോളെന്ന ഭൂതത്തെ തൃക്കാക്കര മണ്ഡലത്തിന് ആവശ്യമുണ്ടോയെന്ന് ചോദിച്ചാണ് പോസ്റ്റര്‍. ചാക്ക് രാധാകൃഷ്ണനും എറണാകുളം ജില്ലയിലെ സിപിഎമ്മിന്റെ ചുമതലയുള്ള സ്വര്‍ണവ്യാപാരിയും റിയല്‍ എസ്റ്റേറ്റ് രാജാവുമായ ഇ.പി.ജയരാജനും തമ്മിലുള്ള സാമ്പത്തിക കൂട്ട്കെട്ടിന്റെ സംഭാവനയാണ് സെബാസ്റ്റ്യന്‍ പോള്‍. ആര് എത്ര കൊടുത്തുവെന്ന് സിപിഎം നേതൃത്വം ജനങ്ങളോട് പറയണം.
ഇത് പെയ്മെന്റ് സീറ്റാണ്. വന്‍ പരാജയം മുന്നില്‍ക്കണ്ട് മത്സരിക്കുന്ന സെബാസ്റ്റ്യന്‍ പോളിനേക്കാള്‍ നല്ല സ്ഥാനാര്‍ത്ഥിയാണ് സോളാര്‍ കേസ് പ്രതി സരിത. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ ജില്ലാ സെക്രട്ടേറിയറ്റ് രണ്ട് ഘട്ടത്തിലും ഒഴിവാക്കിയതാണ്. മദ്യപാനം, ധാര്‍ഷ്ഠ്യം, കഴിവില്ലായ്മ എന്നീ ‘ഗുണ’ങ്ങളാണ് സെബാസ്റ്റ്യന്‍ പോളിനുള്ളതെന്നും പോസ്റ്ററില്‍ പരിഹസിക്കുന്നു.
മേയറും എംഎല്എയുമായിരുന്നപ്പോള് അഴിമതിയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ദിനേശ് മണി. തന്നെ ജില്ലാ സെക്രട്ടറിയാക്കിയതിന് പി.രാജീവ് ചെയ്യുന്ന പ്രത്യുപകാരമാണ് സംസ്ഥാന നേതൃത്വം തള്ളിയ ദിനേശ് മണിയുടെ സ്ഥാനാര്‍ത്ഥിത്വമെന്നുമാണ് പോസ്റ്ററിലെ ആരോപണം. മേയറായിരിക്കെ നടത്തിയ വിദേശയാത്രകള്‍, ബ്രഹ്മപുരം മാലിന്യ പ്ലാന്റ്, ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം, ശോഭാസിറ്റി പദ്ധതി തുടങ്ങിയവയില്‍ ദിനേശ് മണി നടത്തിയ അഴിമതികളും പോസ്റ്ററില്‍ വിവരിക്കുന്നു.
അഴിമതി രഹിത ഭരണം വേണമെന്ന് പറയുന്ന പാര്‍ട്ടി അഴിമതിക്കാരനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബാര്‍ കോഴയിലെ ബാബുവിനെ എങ്ങനെ നേരിടുമെന്നും പോസ്റ്ററില്‍ ചോദിക്കുന്നു. നേരത്തെ ഏരിയാ കമ്മറ്റി യോഗത്തില്‍ 24ല്‍ 16 പേരും ദിനേശ് മണിയെ എതിര്‍ത്തിരുന്നു. സെബാസ്റ്റ്യന്‍ പോളിന്റെ സ്ഥാനാര്‍ത്ഥിത്വവും ആദ്യഘട്ടത്തില്‍ സംസ്ഥാന നേതൃത്വം തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: