കോഴിക്കോട്: പിണറായി വിജയന് പങ്കെടുത്ത സിപിഎം സമ്മേളനത്തില്‍ ഏഷ്യാനെറ്റ് ചാനലിലെ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ നടപടി വിവാദമായ സാഹചര്യത്തില്‍ മുഖംരക്ഷിക്കാന്‍ അന്വേഷണകമ്മീഷനെ നിയോഗിച്ചു. സംഭവത്തില്‍ സിപിഎമ്മിന്റെ ഉത്തരവാദിത്വപ്പെട്ട പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി ജില്ലാ സെക്രട്ടറിയേറ്റംഗം ടി.പി. ദാസനെ ചുമതലപ്പെടുത്തിയതായി കോഴിക്കോട് ജില്ലാസെക്രട്ടറി പി. മോഹനന് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശികനേതാക്കളുള്പ്പെട്ട സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് അക്രമത്തിന്റെ പേരിലുണ്ടായ വിവാദത്തില്‍ നിന്നും തലയൂരാന്‍ സിപിഎം ജില്ലാനേതൃത്വം പാര്‍ട്ടിതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 21 നാണ് ഇഎംഎസ്- എകെജി ദിനാചരണപരിപാടിയില്‍ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ സിപിഎമ്മുകാര്‍ അക്രമം നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സി.വി. അനുമോദ്, ക്യാമറാമാന് അരവിന്ദ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സദസ്സിനെ വീഡിയോയില്‍ പകര്‍ത്തികൊണ്ടിരിക്കെ ‘ഒഴിഞ്ഞ കസേരകളുടെ വീഡിയോ പിടിക്കുമല്ലേടാ’ എന്ന് ചോദിച്ച് ഏതാനും പ്രവര്‍ത്തകര്‍ ക്യാമറമാനെയും റിപ്പോര്‍ട്ടറെയും മര്‍ദ്ദിക്കുകയായിരുന്നു.
മുതലക്കുളം മൈതാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്ദ്ദനമേല്ക്കുമ്പോള് നേതാക്കളായ എളമരം കരീം, പി. മോഹനന്, ടി.പി. രാമകൃഷ്ണന് എന്നിവര്‍ വേദിയിലുണ്ടായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കസബ പോലീസ് കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ കേസെടുത്തു.
ഏഴ് പേരെ അറസ്റ്റു ചെയ്തു. അക്രമത്തിന് പുറമെ മുന്‍കൂര്‍ അനുമതിയില്ലാതെ പരിപാടി നടത്തിയതിനും, എസ്എസ്എല്‍സി പരീക്ഷയുടെ അവസരത്തില്‍ ഉച്ചഭാഷിണിക്ക് അനുമതി ലഭിക്കാതിരുന്നിട്ടും അവ ഉപയോഗപ്പെടുത്തിയതിനും സംഘാടകര്‍ക്കെതിരെ കമ്മീഷണര്‍ കേസെടുത്തിരുന്നു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: