ന്യൂദല്‍ഹി: യെമനില്‍ കാണാതായ മലയാളി വൈദികന് ടോം ഉഴുന്നാലിനെ (56) ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരണം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് വിവരം സ്ഥിരീകരിച്ചത്. വൈദികനെ മോചിപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ അഗതി മന്ദിരത്തില്‍ നാലംഗ സംഘം നടത്തിയ വെടിവയ്പില്‍ നാലു കന്യാസ്ത്രീകളുള്‍പ്പെടെ 15 പേര് കൊല്ലപ്പെട്ടിരുന്നു. ഈ സമയം ആത്മീയ ശുശ്രൂഷകള്‍ക്കായി ഇവിടെയുണ്ടായിരുന്ന ഫാ. ടോം ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മദര്‍ സുപ്പീരിയറായ തൊടുപുഴ വെളിയാമറ്റം സ്വദേശി മദര്‍ സാലിയാണ് ആക്രമണവിവരം നാട്ടില്‍ അറിയിച്ചത്.
അക്രമികള്‍ എത്തുമ്പോള്‍ ചാപ്പലില്‍ പ്രാര്‍ഥനയിലായിരുന്ന വൈദികനെ പിന്നീടു കാണാതാകുകയായിരുന്നു. 54 കാരനായ ഫാ. ടോം സലേഷ്യന്‍ സഭാംഗമാണ്. രാമപുരം ഉഴുന്നാലില്‍ പരേതരായ വര്‍ഗീസ്-ത്രേസ്യാക്കുട്ടി ദമ്പതികളുടെ മകനാണ്. അഞ്ചുവര്‍ഷമായി യെമനില്‍ സേവനമനുഷ്ഠിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: