അംശജന്‍ (സ്വധര്‍മ്മപത്നിയിലുണ്ടായവന്‍), പുത്രിയുടെ പുത്രന്, ക്ഷേത്രജന്‍ (ഭര്‍ത്താവ് അശക്തനായതുകൊണ്ട് ധര്‍മ്മപത്നിക്ക് അര്‍ഹനായ അന്യനില്‍ നിന്നുണ്ടാവുന്ന പുത്രന്), ഗോളകന്‍ (വിധവയില്‍ ഉണ്ടായവന്), കുണ്ഡന്‍ (ജാരപുത്രന്), സഹോഢന്‍ (ഗര്‍ഭിണിയായ ഒരുവളെ അറിഞ്ഞുകൊണ്ട് ഭാര്യയാക്കുന്നയാള്‍ ആ പുത്രനെ സ്വപുത്രനായി കണക്കാക്കുകയാണെങ്കില്‍ അത് സഹോഢന്‍), കാനീനന്‍ (പിതൃഗൃഹത്തില്‍ കന്യകയായിരിക്കെ ഉണ്ടായ പുത്രന്), ക്രീതന്‍ (വിലയ്ക്ക് വാങ്ങിയ പുത്രന്) എന്നിവരെല്ലാം പുത്രന്മാരാണെങ്കിലും അവരുടെ പ്രാധാന്യം ഈ പറഞ്ഞ ക്രമത്തില്‍ കുറഞ്ഞുവരും എന്നതാണ് ശാസ്ത്രം.
അപ്പോള്‍ പാണ്ഡു കുന്തിയോട് പറഞ്ഞു: ‘നീ തപോധനനായ ഒരു മഹര്‍ഷിയെ പ്രാപിച്ചു സന്താനത്തെ ജനിപ്പിക്കക. ഇതില്‍ ദോഷമൊന്നുമില്ല. പണ്ട് സൗദാസന്‍ എന്ന രാജാവിന് പുത്രലാഭം ഉണ്ടായത് വസിഷ്ഠമുനിയില്‍ നിന്നാണത്രേ!’
തനിക്ക് ദുര്‍വ്വാസാവ് തന്ന വരമുണ്ടെന്നും താന്‍ വിളിക്കുന്ന ദേവന് തന്റെ അഭീഷ്ടങ്ങള്‍ സാധിപ്പിക്കുമെന്നും രാജ്ഞി രാജാവിനെ അറിയിച്ചു. ഭര്‍ത്താവിന്റെ സമ്മതത്തോടെ കുന്തി ധര്‍മ്മദേവനെ സ്മരിച്ചു വരുത്തി. ആ സംഗമത്തില്‍ നിന്നും യുധിഷ്ഠിരന് ജനിച്ചു. കാറ്റില്‍ നിന്നും ഭീമന്, ഇന്ദ്രനില് നിന്നും അര്ജുനന് എങ്ങനെ മൂന്നുപേര്‍ കുന്തിക്ക് പുത്രന്മാരായുണ്ടായി. മാദ്രിക്കും പുത്രലാഭത്തിനായി ആഗ്രഹമുണ്ടായി. അവള് ഭര്‍ത്താവിനോട് ആഗ്രഹം പറഞ്ഞു. പാണ്ഡുവിന്റെ അഭ്യര്‍ത്ഥനയനുസരിച്ച് കുന്തി മാദ്രിയ്ക്ക് ആ വിശുദ്ധമന്ത്രം കൈമാറി. മാദ്രി അശ്വിനീ ദേവകളെ സ്മരിച്ചുവരുത്തി. അവള്‍ക്ക് രണ്ടു പുത്രന്മാരുണ്ടായി. നകുലനും സഹദേവനും.
ഒരു ദിവസം വികാരത്താല്‍ നയിക്കപ്പെട്ട പാണ്ഡു കാമാര്‍ത്തനായി മാദ്രിയെ പുണര്‍ന്നു. അരുതേയെന്ന് രാജ്ഞി വിലക്കിയിട്ടും വന്നു പുല്കിയ രാജാവ് ശാപഫലത്താല്‍ ഉടനെതന്നെ മരിച്ചു വീണു. മരം വീഴുമ്പോള്‍ അതില്‍ ചുറ്റിപ്പടര്‍ന്ന വള്ളിയെന്നതുപോലെ മാദ്രിയും അവിടെത്തന്നെ കുഴഞ്ഞുവീണു. കുന്തിയും മക്കളും മാമുനിമാരും പെട്ടെന്നോടിയെത്തി. രാജാവിനെ സംസ്കരിച്ച ചിതയില്‍ മാദ്രിയും ഉടനടി ചാടി തന്റെ ജീവിതമൊടുക്കി. ഉദക ക്രിയകള്‍ക്കു ശേഷം കുന്തിയും അഞ്ചു മക്കളും ഹസ്തിനാപുരത്തെത്തി.
ഗംഗേയനും വിദുരനും മറ്റും ഈ പുത്രന്മാര് ആരുടേതാണ് എന്ന് ചോദ്യം ചെയ്തപ്പോള്‍ കുന്തി കരഞ്ഞുപോയി. ദേവപുത്രന്മാരായ ഇവര്‍ കുരുവംശജര്‍ തന്നെയാണ് എന്നുപറഞ്ഞ് അവള് ദേവന്മാരെ ഓരോരുത്തരെയായി അവിടെ വിളിച്ചു വരുത്തി. ‘ഞങ്ങളുടെ പുത്രന്മാരാണിവര്’ എന്ന് സാക്ഷ്യം പറഞ്ഞു ദേവന്മാര് മടങ്ങി. പിന്നീട് കൊട്ടാരത്തില്‍ അവര്‍ ഭീഷ്മരുടെ സംരക്ഷണയില്‍ വളര്‍ന്നു. ഇങ്ങിനെയാണ് പാണ്ഡവന്മാര് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: