തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ കോഴിക്കോടിന്റെ മുന്നേറ്റം തുടരുന്നു.
669 പോയിന്റോടെയാണ് കോഴിക്കോടന്‍ ഗാഥ മുന്നോട്ടു പോകുന്നത്. 645 പോയിന്റോടെ തൃശൂര്‍ രണ്ടാം സ്ഥാനത്തും 644 പോയിന്റുമായി മൂന്നാം സ്ഥാനത്തും നില്ക്കുന്നു. 641 പോയിന്റ് ലഭിച്ച കണ്ണൂരിനാണ് നാലാംസ്ഥാനം.
മേളയുടെ അഞ്ചാംദിനത്തില്‍ രാവിലെ കാസര്‍കോഡ് കാഞ്ഞങ്ങാട് ശ്രീദുര്‍ഗ്ഗ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിയായ രോഹിത് ഭണ്ഡാരിയുടെ പിതാവിന്റെ മരണത്തിന്റെ വാര്‍ത്തയെത്തിയത് കലോത്സവ വേദിയെ കണ്ണീരിലാഴ്ത്തി. തബലയിലും വൃന്ദവാദ്യത്തിലും എ ഗ്രേഡ് നേടിയ രോഹിതിന്റെ പിതാവ് സുധാകര ഭണ്ഡാരി മകന്റെ ഒപ്പം തൃശൂരിലെത്തിയതായിരുന്നു. ന്യുമോണിയ ബാധിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11മണിയോടെയായിരുന്നു അന്ത്യം. തുടര്‍ന്ന് ഇന്ന് നടക്കുന്ന ഗാനമേള മത്സരത്തില്‍ പങ്കെടുക്കാതെ കാസര്‍ഗോഡ് ടീം മടങ്ങി.
കലോത്സവത്തിന്റെ അഞ്ചാം നാളിലും വേദികളിലെത്തി ജനപ്രവാഹമായിരുന്നു. വേദി ഒന്നായ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ വൈകിട്ടായതോടെ പുരുഷാരം നിറഞ്ഞു. മേജര്‍ രവി, ഐഎം വിജയന്, ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് എന്നിവരും ഇന്നലെ കലോത്സവ വേദികളിലെത്തി. വേദി ഒന്നില്‍ ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കേരള നടനത്തിന്റെ കോഴിക്കോട് ജില്ലയിലെ അശ്വിന് കുഴഞ്ഞുവീണു. ഉച്ചക്ക് ശേഷം നടന്ന നാടോടിനൃത്തം അവതരിപ്പിക്കുന്നതിനിടെ മറ്റൊരു മത്സരാര്‍ത്ഥി തെന്നി വീണു.
കലോത്സവം നടക്കുന്ന മറ്റ് വേദികളെല്ലാം തന്നെ നിറഞ്ഞ് കവിഞ്ഞു. മിമിക്രിയില്‍ നിലവാരത്തകര്‍ച്ച ഉണ്ടായെങ്കിലും കാണികള്‍ ഏറെയായിരുന്നു. ചിലര്‍ മാത്രമാണ് മികവ് പുലര്‍ത്തിയത്. അതുപോലെ പൂരക്കളിയും ഏറെ നിലവാരം പുലര്‍ത്തിയില്ലെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. മേള നാളെ കൊടിയിറങ്ങാനിരിക്കെ അപ്പീലുകളുടെ എണ്ണം 70 ആയി. ഇന്നലെ മത്സരങ്ങള്‍ കൃത്യസമയത്ത് ആരംഭിച്ചെങ്കിലും അപ്പീലുകളുടെ പ്രവാഹം മത്സരക്രമത്തെ സാരമായി ബാധിച്ചു. നാടകത്തില്‍ പന്ത്രണ്ട് അപ്പീലാണ് ഉണ്ടായത്. ഇത് മത്സരം ഏറെ നീട്ടി.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: