പാലക്കാട്: മുസ്ലിം ലീഗിലെ പൊട്ടിത്തെറിയില്‍ അന്തംവിട്ട് യുഡിഎഫ്. കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി മോഹികള്‍ തമ്മിലുള്ള പോര് നിലവിലെ സീറ്റുകള്‍ നഷ്ടപ്പെടുത്തുമെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് പ്രമുഖ ഘടകകക്ഷിയായ ലീഗില്‍ പൊട്ടിത്തെറി നടക്കുന്നത്. കൂട്ടത്തോടെ ലീഗില്‍ നിന്ന് രാജിവെക്കുന്നവര്‍ കടുത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്. ലീഗിന് താരതമേ്യന വേരോട്ടമുള്ള, പാലക്കാട്, മണ്ണാര്‍ക്കാട്, പട്ടാമ്പി മണ്ഡലങ്ങളിലാണ് വിമതര്‍ വെല്ലുവിളിയുയര്‍ത്തുന്നത്.
ലീഗ് പാലക്കാട് മുനിസിപ്പല്‍ കമ്മിറ്റിയിലെ ഒമ്പത് ഭാരവാഹികള്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍നിന്ന് രാജിവെച്ചിരുന്നു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിച്ചവരെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. പാലക്കാട് മുനിസിപ്പല്‍ ലീഗ് കമ്മിറ്റി പ്രസിഡന്റ് ടി.എ അബ്ദുള്‍ അസീസ്, ജനറല്‍ സെക്രട്ടറി എം. കാജാഹുസൈന്‍, ട്രഷറര്‍ വി.എ. നാസര്‍, ബഷീര്പാ, പി.എം. അബ്ദുള്‍ നാസര്‍, വൈ. അഷ്റഫ്, എം.ടി. അഷ്റഫ്, പി.എം. അബ്ദുള്‍ അസീസ്, മുഹമ്മദ് ഇസ്മയില്‍ എന്നിവരാണ് രാജിവച്ചത്. പാലക്കാട് മുനിസിപ്പാലിറ്റി 31-ാം വാര്‍ഡില്‍ നിന്ന് ലീഗ് സ്ഥാനാര്‍ത്ഥിയെ വെല്ലുവിളിച്ച് വിജയിച്ച സെയ്തലവിയെ അടുത്തിടെയാണ് പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് ടി.എ. അബ്ദുള്‍ അസീസിനെയാണ് സെയ്തലവി പരാജയപ്പെടുത്തിയത്.
മണ്ണാര്‍ക്കാട്ടെ ലീഗിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ വെള്ളം കലര്‍ത്തിയെന്ന ആരോപണമാണ് പിളര്‍പ്പിലേക്കെത്തുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കിയവരെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് മൂന്നംഗ അന്വേഷണ കമ്മിഷന് നല്കിയ റിപ്പോര്‍ട്ടില്‍ പൊതുമാപ്പെന്ന നിലയ്ക്ക് പുറത്താക്കപ്പെട്ടവരെ തിരിച്ചെടുക്കാമെന്നും പുറാത്തക്കപ്പെടുമ്പോഴുള്ള സ്ഥാനങ്ങള്‍ തിരിച്ചു നല്‍കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇത് മറികടന്ന് വിമതര്‍ക്ക് പ്രമോഷന് നല്‍കിയെന്നാരോപിച്ചാണ് ഒരുവിഭാഗം നേതാക്കള്‍ കഴിഞ്ഞ ദിവസം രാജി നല്‍കിയത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിമത പക്ഷത്തായിരുന്ന കല്ലടി ബക്കറിനെ ജില്ലാ സെക്രട്ടറിയായും നാസര്‍ കൊമ്പത്തിനെ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായും നിയോജക മണ്ഡലം സെക്രട്ടറിയായിരുന്ന ഔദ്യോഗിക പക്ഷത്തെ ടി.എ. സിദ്ദീഖിനെ ജില്ലാ സെക്രട്ടറിയായും നിയോഗിച്ചരുന്നു. കല്ലടി ബക്കറിനും നാസര്‍ കൊമ്പത്തിനും സ്ഥാനക്കയറ്റം നല്‍കിയതാണ് ഔദ്യോഗിക പക്ഷത്തെ ചൊടിപ്പിച്ചത്. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയും അതിനു പിന്നാലെ മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയിലെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഒഴികെയുള്ളവരാണ് രാജിവെച്ചത്. എന്നാല്‍ ഇവരുടെ രാജി നിയോജക മണ്ഡലം പ്രസിഡന്റിനോ ജില്ലാ സെക്രട്ടറിക്കോ ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്.
മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ അഡ്വ. എന്‍.ഷംസുദ്ദീന് തന്നെ യുഡിഎഫ് സ്ഥാനാര്ത്ഥിയാകുമെന്നിരിക്കേ ലീഗിലെ വിഭാഗീയത വന്‍ തിരിച്ചടിക്ക് വഴിയൊരുക്കും. പാലക്കാട് മണ്ഡലത്തില്‍ കഴിഞ്ഞ തവണ മുസ്ലിം വോട്ടുകൊണ്ട് വിജയിച്ചതിന്റെ പേരില്‍ ലീഗ് പ്രതിനിധിയെ പോലെ പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പിലിനും ലീഗിലെ ഭിന്നത തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: