കൊല്‍ക്കത്ത: ബൗളര്‍മാര്‍ അരങ്ങുവാണ പോരാട്ടത്തില്‍ കടുവകളെ കൊത്തിക്കീറി കിവികള്‍ ചിറകടിച്ചു. ഇന്നലെ ഗ്രൂപ്പ് രണ്ടിലെ തങ്ങളുടെ അവസാന മത്സരത്തില്‍ 75 റണ്‍സിന്റെ ആധികാരിക വിജയമാണ് ന്യസിലാന്‍ഡ് ബംഗ്ലാദേശിനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് എട്ട് വിക്കറ്റിന് 145 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 15.4 ഒാവറില്‍ 70 റണ്‍സിന് ഓള് ഔട്ടായി. ന്യൂസിലാന്‍ഡ് ഗ്രൂപ്പില്‍ തുടര്‍ച്ചയായ നാലാം വിജയവും നേടിയപ്പോള്‍ ഒരൊറ്റ മത്സരവും ജയിക്കാനാവാതെയാണ് ബംഗ്ലാദേശ് മടങ്ങിയത്. കൡച്ച നാലിലും തോല്‍വി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് മുസ്താഫിസൂര്‍ റഹ്മാന്റെ തകര്‍പ്പന്‍ ബൗളിങിന്റെ കരുത്തിലാണ് 145-ല്‍ ഒതുങ്ങിയത്. 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ് ടോപ് സ്കോറര്‍. മൂന്നുപേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിങ്സില്‍ മണ്‍റോ 35ഉം റോസ് ടെയ്ലര് 28ഉം റണ്‍സെടുത്തു. ഉജ്ജ്വലമായി പന്തെറിഞ്ഞ മുസ്താഫിസൂര്‍ റഹ്മാന് നാല് ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത അഞ്ച് ന്യൂസിലാന്‍ഡ് വിക്കറ്റുകള്‍ പിഴുതു.
ഓപ്പണര്‍മാരായ ഹെന്റി നിക്കോള്‍സ്, കെയ്ന്‍ വില്യംസണ്, ഗ്രാന്റ് ഏലിയറ്റ്, മിച്ചല്‍ സാന്റ്നര്‍, നഥാന്‍ മക്കല്ലം എന്നിവരുടെ വിക്കറ്റുകളാണ് മുസ്തഫിസൂര്‍ പിഴുതത്. ഇതില്‍ നാലെണ്ണവും ബൗള്‍ഡായിരുന്നു. ഈ ലോകകപ്പില്‍ രണ്ടാം അഞ്ച് വിക്കറ്റ് പ്രകടനമാണിത്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയുടെ ഫോക്നര്‍ പാക്കിസ്ഥാന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഒപ്പം ട്വന്റി 20 ലോകകപ്പില്‍ ഒരു ബംഗ്ലാദേശ് ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗുമാണിത്. ആദ്യമായാണ് ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശ് ബൗളര്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്.
ന്യൂസിലന്െഡിന്റെ 145 റണ്‍സിന് മറുപടി ബാറ്റിംഗുമായി ഇറങ്ങിയ ബംഗ്ലാദേശിന് മത്സരത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും മേല്‍ക്കൈ നേടാനായില്ല. മൂന്നു പേര് മാത്രമാണ് ബംഗ്ലാ ഇന്നിങ്സിലും രണ്ടക്കം കടന്നത്. പുറത്താകാതെ 16 റണ്‍സെടുത്ത ഷുവഗാത സോം ടോപ് സ്കോര്‍. സാബിര്‍ റഹ്മാന് (12), മുഹമ്മദ് മിഥുന് (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഗ്രാന്റ് ഏലിയറ്റും ഇഷ് സോധിയുമാണ് ബംഗ്ലാദേശിനെ തരിപ്പണമാക്കിയത്. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ വില്യംസണ് മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: