മൊഹാലി: ഇന്ത്യക്ക് ഇന്ന് ഫൈനല്‍. ഗ്രൂപ്പ് രണ്ടിലെ അവസാന മത്സരത്തില്‍ ഇന്ന് ഓസ്ട്രേലിയക്കെതിരെ ടീം ഇന്ത്യ പടയ്ക്കിറങ്ങുന്നു. ഇന്ന് ആരും ജയിച്ചാലും ഗ്രൂപ്പ് രണ്ടില്‍ നിന്ന് ന്യൂസിലാന്‍ഡിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക് ചേക്കേറും.
ഓസ്ട്രേലിയയ്ക്കെതിരേയുള്ള പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ഗോള്‍ഫ് കളിച്ച് ആസ്വദിക്കാനും സമയം കണ്ടെത്തി. ടീമിലെ സഹതാരം രോഹിത് ശര്‍മ്മക്കും ടീം ഡയറക്ടര്‍ രവി ശാസ്ത്രിക്കുമൊപ്പമാണ് ചണ്ഡിഗഢിലെ ഗോള്‍ഫ് ക്ലബ്ബില്‍ ധോണി ഗോള്‍ഫ് കളിച്ചത്.
ആദ്യ മത്സരത്തില്‍ നൂസിലാന്ഡിനോട് പരാജയപ്പെട്ട ടീം ഇന്ത്യ ഇതുവരെ പേരിനൊത്ത പ്രകടനം കാഴ്ചവെച്ചിട്ടില്ല. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ഇന്ത്യ വിജയിച്ചതും സെമി സാധ്യത നിലനിര്‍ത്തിയതും. ഇന്ന് ഓസ്ട്രേലിയക്കെതിരെ ജയിച്ചാല്‍ മാത്രമേ ഇന്ത്യ അവസാന നാലില്‍ പ്രവേശിക്കുകയുള്ളൂ.
എന്തെങ്കിലും കാരണവശാല്‍ മത്സരം ഉപേക്ഷിച്ചാലും ഇന്ത്യ സെമി കാണാതെ പുറത്താവുകയും ഓസ്ട്രേലിയ അവസാന നാലില്‍ ഇടംപിടിക്കുകയും ചെയ്യും. ബാറ്റ്സ്മാന്മാര് അവസരത്തിനൊത്തുയരാത്തതാണ് ഇന്ത്യയെ അലട്ടുന്ന പ്രശ്നം. കോഹ്ലി ഒഴികെയുള്ളവര്‍ പലപ്പോഴും നിരാശപ്പെടുത്തുന്നു. കഴിഞ്ഞ മത്സരത്തില്‍ 23 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത സുരേഷ് റെയ്ന ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ ലക്ഷണം കാണിച്ചതും ഇന്ത്യക്ക് അനുകൂലമാണ്.
അതേസമയം രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ഇതുവരെ മികച്ചൊരു ഇന്നിങ്സ് കാഴ്ചവെച്ചിട്ടില്ല. എങ്കിലും ബൗളര്‍മാരുടെ മിന്നുന്ന പ്രകടനം ഇന്ത്യക്ക് ആത്മവിശ്വാമേകുന്നു. പ്രത്യേകിച്ച് ആശിഷ് നെഹ്റ, ഹാര്‍ദിക് പാണ്ഡ്യ, അശ്വിന്, രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനം.
മറുവശത്ത് പാക്കിസ്ഥാനെ കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കംഗാരുക്കള്‍.
മുന്‍നിര ബാറ്റ്സ്മാന്മാരായ ഉസ്മാന് കവാജ, ക്യാപ്റ്റന്‍ സ്മിത്ത്, ഓള് റൗണ്ടര്‍ ഷെയ്ന് വാട്സണ്, മാക്സ്വെല് എന്നിവരിലാണ് ഓസീസ് പ്രതീക്ഷ. ഇവര്‍ക്കൊപ്പം ഡേവിഡ് വാര്‍ണര്‍ കൂടി ഫോമിലേക്കുയര്‍ന്നാല്‍ ഓസീസ് കരുത്ത് ഇരട്ടിയാകും. ബൗളര്‍മാരും മികച്ച ഫോമിലാണ്. പാക്കിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഫോക്നര്‍, പേസര്‍മാരായ ഹെയ്സല്‍വുഡ്, കള്‍ട്ടര്‍ നീല്‍, സ്പിന്നര്‍ സാംപ എന്നിവരുടെ പ്രകടനം കംഗാരുക്കള്‍ക്ക് ആത്മവിശ്വാസം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: