കണ്ണൂര്‍: രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം മുന്നിട്ടിറങ്ങണമെന്ന് എബിവിപി അഖിലേന്ത്യാ സെക്രട്ടറി കടിയം രാജു പറഞ്ഞു. കണ്ണൂരില്‍ എബിവിപി 29-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം സ്റ്റേഡിയം കോര്‍ണറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള വെല്ലുവിളികളെക്കുറിച്ച് ചിന്തിക്കുകയും അവക്ക് പരിഹാരം കാണാനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് എബിവിപിയെന്നും രാഷ്ട്രീയാധിഷ്ഠിതമായ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം മാത്രമല്ല സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റം, കാശ്മീര്‍ പ്രശ്നം തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായി ഇടപെട്ട എബിവിപി ഇന്ന് അഴിമതിക്കെതിരെ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ രാജ്യത്താകമാനം നടത്തിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്തെ സര്‍വ്വ മേഖലയിലും ഇന്ന് അഴിമതി വ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ അഴിമതിയും അഴിമതി എവിടെയുണ്ടോ അവിടെ കോണ്ഗ്രസ്സുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ രാജ്യത്ത് നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് എബിവിപി പ്രവര്‍ത്തകര്‍ മുഴുവന്‍ പിന്തുണയും നല്‍കണമെന്നും രാജു അഭ്യര്‍ത്ഥിച്ചു. 42 ഓളം എബിവിപി പ്രവര്‍ത്തകരെ നിഷ്ഠുരമായി വധിച്ച നക്സല്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ ശക്തമായി പ്രവര്‍ത്തിച്ച എബിവിപി ഇന്ന് ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായി മാറിക്കഴിഞ്ഞിട്ടുണ്ട്. കേരളത്തിലും ഒട്ടേറെ പ്രവര്‍ത്തകര്‍ സിപിഎം കൊലക്കത്തിക്കിരയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എബിവിപി സംസ്ഥാന പ്രസിഡണ്ട് പി.ആര്.ബാബു, സംസ്ഥാന സെക്രട്ടറി എന്‍.പി.ശിഖ, സംസ്ഥാന ജോയിന്റ് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഒ.നിതീഷ്, ജോയിന്റ് സെക്രട്ടറി എം.അനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കണ്‍വീനര്‍ കെ.രഞ്ചിത്ത് സ്വാഗതവും കെ.വി.സനീഷ് നന്ദിയും പറഞ്ഞു.
പൊതുസമ്മേളനത്തിന് മുന്നോടിയായി നഗരത്തെ കാവിക്കടലാക്കി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത വര്‍ണ്ണാഭമായ റാലിയും നടന്നു. റാലിക്ക് പി.ആര്.ബാബു, എന്‍.പി.ശിഖ, എന്‍.രവികുമാര്‍, ഒ.നിതീഷ്, വി.കെ.ബൈജു, എം.അനീഷ് കുമാര്‍, എം.എം.റജുല്, എം.ആര്.പ്രദീപ്, ജിതിന് രഘുനാഥ്, പി.എം.ഗുണാവതി, ആര്.രേഷ്മ, കെ.വിജിഷ എന്നിവര്‍ നേതൃത്വം നല്കി.
രണ്ടു ദിവസം നീണ്ടു നില്ക്കുന്ന പ്രതിനിധി സമ്മേളനം ഇന്ന് കാലത്ത് 10 മണിക്ക് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാളില്‍ സംസ്ഥാന പ്രസിഡണ്ട് പി.ആര്.ബാബുവിന്റെ അധ്യക്ഷതയില്‍ ദേശീയ സഹ സംഘടനാ സെക്രട്ടറി കെ.എന്‍.രഘുനന്ദന് ഉദ്ഘാടനം ചെയ്യും. ക്ഷേത്രീയ സംഘടനാ സെക്രട്ടറി എന്‍.രവികുമാര്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് ഡോ.പി.പി.വേണുഗോപാല്‍, ജനറല്‍ കണ്‍വീനര്‍ ഒ.കെ.സന്തോഷ് എന്നിവര്‍ സംസാരിക്കും. സമ്മേളനത്തില്‍ നാളെ സ്വാമി ചിദാനന്ദപുരി, ഡോ.സുബ്രഹ്മണ്യസ്വാമി എന്നിവര്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: