കൊച്ചി: ചൊവ്വാഴ്ച തുര്ക്ക്മെനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീം കൊച്ചിയിലെത്തി. 29ന് വൈകിട്ട് ആറിന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ തുര്‍ക്ക്മെനിസ്ഥാനെതിരെയാണ് മത്സരം. ഇന്നലെ കൊച്ചിയിലെത്തിയ ടീം വൈകിട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. പരിക്ക് കാരണം ഇറാനെതിരായ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ഇന്നലെ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. അരക്കെട്ടിനു പരിക്കുള്ള ഛേത്രി 29ന് കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. തുര്‍ക്ക്മെനിസ്ഥാന്‍ ടീം ഇന്ന് കൊച്ചിയിലെത്തും.
കഴിഞ്ഞ ദിവസം ടെഹ്റാനില്‍ ഇറാനെതിരെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തോറ്റതിന്റെ നിരാശയിലാണ് ടീം ഇന്ത്യ. ഗ്രൂപ്പ് ഡിയില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ ആറെണ്ണത്തിലും പരാജയപ്പെട്ടശേഷമാണ് അവസാന ഹേം മത്സരത്തിനായി ഇന്ത്യ കൊച്ചിയിലെത്തിയിട്ടുള്ളത്. നവംബറില്‍ ബംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ഗുവാമിനെതിരെയായിരുന്നു ഇന്ത്യയുടെ ഏക വിജയം. അഞ്ചു ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരാണ് തുര്ക്ക്മെനിസ്താന്. ഒക്ടോബറില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ തുര്‍ക്ക്മെനിസ്ഥാന്‍ ഇന്ത്യയെ 2-1ന് തോല്പിച്ചിരുന്നു.
അതേസമയം മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന സ്റ്റേഡിയത്തിന് മുന്നിലുള്ള പ്രത്യേക കൗണ്ടറുകളില്‍ ഇന്നലെ തുടങ്ങി. 28, 29 തീയതികളില്‍ ഫെഡറല്‍ ബാങ്കിന്റെ ബ്രോഡ്വേ, പാലാരിവട്ടം, വൈറ്റില, കലൂര്‍, തോട്ടക്കാട്ടുകര, ആലുവ ശാഖകളില്‍ നിന്നും ടിക്കറ്റ് ലഭിക്കും. 500, 200, 100 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ഫിഫ മാനദണ്ഡ പ്രകാരം ചെയര്‍ സീറ്റുകളിലേക്ക് മാത്രമായിരിക്കും കാണികള്‍ക്കുള്ള പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: