ഡെറാഡൂൺ: ഭൂരിപക്ഷം നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ തന്റെ സർക്കാരിനെ രക്ഷിക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് കോഴ വാഗ്ദാനം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. വിമത കോൺഗ്രസ് എംഎൽഎമാരാണ് ദൃശ്യങ്ങൾ പുറത്തുവിട്ട് മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. വീഡിയോ വ്യാജമാണെന്ന് പറഞ്ഞ് സംഭവത്തെ ലളിതവൽക്കരിക്കാനാണ് റാവത്തിന്റെ ശ്രമം.
ഒൻപതു വിമത എംഎൽഎമാർക്ക് അഞ്ചു കോടി രൂപ വീതവും വിമതർക്ക് രണ്ടു മന്ത്രിസ്ഥാനവുമാണ് റാവത്ത് വാഗ്ദാനം ചെയ്യുന്നത്.കോഴ വാഗ്ദാനം ചെയ്ത് വിമതരെ പാട്ടിലാക്കാൻ റാവത്ത് ചെയ്യുന്ന ശ്രമമാണ് വെളിവായത്. വിമത എംഎൽഎമാരായ കൺവാർ പ്രണവ് സിംഗ്, മുൻമുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ മകൻ സാകേത് ബഹുഗുണ എന്നിവരാണ് പത്രമ്മേളനത്തിൽ വീഡിയോ പുറത്തുവിട്ടത്.
തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് റാവത്ത് വിമതർക്ക് പണം വാഗ്ദാനം ചെയ്യുന്നതും അനുകൂലമായി വോട്ട് രേഖപ്പെടുത്താൻ അഭ്യർഥിക്കുന്നതും. വോട്ടിനു പകരം കോഴ വാഗ്ദാനം ചെയ്യുന്ന വീഡയോ പുറത്തുവന്ന സാഹചര്യത്തിൽ റാവത്ത് സർക്കാരിനെ പിരിച്ചുവിടണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. പ്രതിപക്ഷമായ ബിജെപിയും സർക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. റാവത്ത് സർക്കാരും കോൺഗ്രസും ചേർന്ന് ഉത്തരാഖണ്ഡിനെ നാണം കെടുത്തി. കുതിരക്കച്ചവടത്തിന് ശ്രമിക്കുന്ന മുഖ്യൻ കയ്യോടെ പിടിയിലായി. സർക്കാരിനെ നീക്കുകയാണ് ചെയ്യേണ്ടത്. ബിജെപി ഉത്തരാഖണ്ഡ് അധ്യക്ഷൻ അജയ് ഭട്ട് പറഞ്ഞു.
കോൺഗ്രസിലെ ഒൻപത് എംഎൽഎമാർ സർക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട സർക്കാർ വീഴ്ചയുടെ വക്കിലാണ്. തിങ്കളാഴ്ച വിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പ് ഉണ്ടായാൽ സർക്കാർ വീഴും. 27 അംഗങ്ങളുള്ള ബിജെപിയുടെ സഹായത്തോടെ സർക്കാരുണ്ടാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് വിമതർ. ബിജെപിയും ഒൻപത് വിമതരും ചേർന്നാൽ 36 പേരുടെ പിന്തുണയുണ്ട്. 70 അംഗ സഭയിൽ ഭൂരിപക്ഷത്തിന് 36 പേരുടെ പിന്തുണ മതി. വിമതർ സർക്കാരുണ്ടാക്കിയാൽ കോൺഗ്രസിൽ നിന്ന് ഇടഞ്ഞുനിൽക്കുന്ന കൂടുതൽ പേർ പിന്തുണയുമായി എത്തുമെന്നാണ് സൂചന.
കോഴ വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങൾ ചാലുകളെല്ലാം സംപ്രേഷണം ചെയ്തിരുന്നു. അമിത്ഷായും നരേന്ദ്രമോദിയും ചേർന്ന് നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് വ്യാജവീഡിയോയെന്നാണ് റാവത്തിന്റെ ആരോപണം.കോഴ ആരോപണം വ്യാജമെങ്കിൽ റാവത്ത് സിബിഐ അന്വേഷണ ആവശ്യപ്പെടട്ടേ. സാകേത് ബഹുഗുണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: