മട്ടന്നൂര്‍ (കണ്ണൂര്‍): ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്താനെത്തിയ സിപിഎം സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് മാങ്ങാട്ടിടം അയ്യപ്പന് തോട്ടില്‍ കിരണ്‍ നിവാസില്‍ ഹരിദാസന്റെ മകന് കെ.അനിരുദ്ധ്ദാസ് (25), ദേവികൃപയില്‍ രമേശന്റെ മകന് പി.നിഖില്‍ (23), മാങ്ങാട്ടിടം ആമ്പിലാട് ദില്‍ഷ നിവാസില്‍ രാജീവന്റെ മകന് ടി.കെ. റിജിന്‍രാജ് (21), ശിവപുരത്തെ മുണ്ടപ്രവന്‍ വീട്ടില്‍ കണ്ണന്റെ മകന് കെ.പ്രദീപ് (29) എന്നിവരെയാണ് മട്ടന്നൂര്‍ എസ്ഐ എം.പി. വിനേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണിയോടെ മട്ടന്നൂര്‍ വെളിയമ്പ്ര പത്തൊമ്പതാം മൈലില്‍ വെച്ചാണ് ഇവര്‍ പോലീസ് പിടിയിലായത്. ഇവരില്‍ നിന്ന് നിരവധി സ്റ്റീല്‍ ബോംബുകള്‍, വാള്, ഇരുമ്പ് ദണ്ഡ്, നഞ്ചക്ക്, പെപ്പര്‍ സ്പ്രേ തുടങ്ങിയവയും പിടികൂടി. ഇവര്‍ യാത്രചെയ്ത ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം ശിവപുരം ലോക്കല്‍ സെക്രട്ടറി പ്രദീപിന്റെ നിര്‍ദ്ദേശ പ്രകാരം ബസ്സ് കണ്ടക്ടറായ ആര്‍എസ്എസ് പ്രവര്ത്തകന് ശിവപുരത്തെ രാജേഷിനെ കൊലപ്പെടുത്താനാണ് തങ്ങള്‍ സ്ഥലത്തെത്തിയതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്കി. പിടിയിലായ മൂവര്‍ സംഘം നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആസൂത്രണത്തില്‍ പങ്കാളിയായ പ്രദീപനെ പോലീസ് അറസ്റ്റ് ചെയ്തത്.
സംഘത്തിലുള്ള മൂന്ന് പേര് കൂടി ഇനി അറസ്റ്റിലാകാനുണ്ട്. ഇവരെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ നാലുപേരെയും പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ക്രിമിനല്‍ സംഘം അറസ്റ്റിലായതോടെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രദേശത്ത് വ്യാപകമായി കലാപം സൃഷ്ടിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ പദ്ധതിയാണ് പൊളിഞ്ഞത്. സിപിഎം കേന്ദ്രക്കമ്മറ്റി അംഗം ഇ.പി.ജയരാജന് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുന്നത് മട്ടന്നൂരില്‍ നിന്നാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ ഒത്താശയില്ലാതെ ക്രിമിനല്‍ സംഘം അക്രമം ആസൂത്രണം ചെയ്യില്ലെന്ന നിലപാടിലാണ് പോലീസ്.
ലോക്കല്‍ സെക്രട്ടറി മാത്രം അറിഞ്ഞ് കൊണ്ട് ഇത്തരം വന്‍ കലാപം ആസൂത്രണം ചെയ്യില്ല. പോലീസ് പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കൂത്തുപറമ്പ് സിഐയെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് അനിരുദ്ധ് ദാസ്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കൂത്തുപറമ്പ് പഴയ നിരത്ത് നിന്നും വന്‍ ആയുധ ശേഖരം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദേശാഭിമാനിയുടെ അസോസ്സിയേറ്റ് എഡിറ്റര്‍ പി.എം.മനോജിന്റെ സഹോദരന് നാരായണന് എന്ന മനോരാജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് സിഐയെ അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. മട്ടന്നൂര്‍ സംഭവവുമായി മനോരാജിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: