കണ്ണൂര്‍: ഭാരതീയര്‍ ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള ജനതയായതിനാലാണ് എല്ലാ മതങ്ങളും ഇന്ത്യയില്‍ പ്രചരിച്ചതും വളരുന്നതും നിലനില്ക്കുന്നതുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. ഫെറ്റോയുടെ ആഭിമുഖ്യത്തില്‍ അസഹിഷ്ണുത-അകവും പുറവും എന്ന വിഷയത്തെക്കുറിച്ച് നടന്ന സാംസ്കാരിക സായാഹ്നത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ദൈവനിഷേധ ചിന്താഗതിയായ ചാര്‍വാക ദര്‍ശനത്തിന്റെ വക്താവ് ചാര്‍വാകനെ മഹര്‍ഷിയായി കരുതിയിരുന്ന സംസ്കാരമാണ് ഭാരതത്തിന്റേത്. ഒരേ മതവും വര്‍ണ്ണവും ആയിട്ടുപോലും പല യൂറോപ്യന്‍-പാശ്ചാത്യ രാജ്യങ്ങളും ചെറുചെറു രാജ്യങ്ങളായി നില്ക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്നും ഭാരതം ഒരു രാഷ്ട്രമായി നിലനില്‍ക്കുന്നത് എങ്ങനെയാണെന്നും ചിന്തിക്കുമ്പോള്‍ അസഹിഷ്ണുതക്ക് ഉത്തരമായെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ലോകത്തില്‍ അഭയാര്‍ത്ഥികളില്‍ 90 ശതമാനവും മുസ്ലീംകളാണ്. അഭയാര്‍ത്ഥി പ്രവാഹത്തിനിടെ ദിനംതോറും നൂറുകണക്കിന് മുസ്ലീംകള്‍ മരിക്കുന്നു, കൊല്ലപ്പെടുന്നു. പക്ഷേ, അവരില്‍ ഒരിന്ത്യക്കാരനും ഇല്ലെന്നുള്ളത് അസഹിഷ്ണുതാ വാദക്കാര്‍ ഓര്‍ക്കേണ്ടതാണ്.
ഭാരതം സര്‍വ്വമേഖലയിലും പുരോഗതി പ്രാപിക്കുമ്പോള്‍ രാഷ്ട്രത്തിനെതിരെ നില്ക്കുന്ന ശക്തികളാണ് അസഹിഷ്ണുതാ വാദം ഉയര്‍ത്തുന്നത്. ഈ അസഹിഷ്ണുതാവാദികളാണ് കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ പിഞ്ചുകുട്ടികളുടെ മുന്നില്‍വെച്ച് വെട്ടിക്കൊന്നതും ടി.പി.ചന്ദ്രശേഖരനെ അമ്പത്തൊന്ന് വെട്ടുകള്‍ വെട്ടി കൊലപ്പെടുത്തിയതെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ ഫെറ്റോ ജില്ലാ പ്രസിഡണ്ട് കെ.കെ.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.മധുസൂദനന് ആമുഖ പ്രഭാഷണം നടത്തി. ഫെറ്റോ ജില്ലാ സെക്രട്ടറി കെ.ഒ.ജയകൃഷ്ണന് സ്വാഗതവും എം.ടി.സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: