ഇടുക്കി: സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് കുടുംബനാഥന് സ്വയം ചിതയൊരുക്കി ജീവനൊടുക്കി. ശാന്തന്‍പാറ പൂപ്പാറ വട്ടത്തൊട്ടിയില്‍ വി.എന്‍ വിജയന് (64) ആണ് മരിച്ചത്. വീടിന് സമീപത്ത് ഇദ്ദേഹത്തെ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് വിജയന്റെ വീട്ടുകാര്‍ പൂപ്പാറ എസ്റ്റേറ്റിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയി. ബന്ധുവിന്റെ വീട്ടില്‍ തങ്ങിയ കുടുംബക്കാര് പിറ്റേന്ന് തിരികെ വരാന്‍ തുടങ്ങുമ്പോള്‍ വീട്ടിലെ ആട്ടിന്‍കൂടിന് തീപിടിച്ചെന്ന് പറഞ്ഞ് അയല്‍വാസികള്‍ വിജയന്റെ മൂത്തമകന് രാജേഷിനെ ഫോണില്‍ വിളിച്ചു. ഉടന്‍ വീട്ടിലെത്തിയപ്പോഴാണ് ആട്ടിന്‍കൂടിന് സമീപം വിജയനെ കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നു മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക ബാധ്യതയാല്‍ താന്‍ ദൈവത്തിന്റെ അടുക്കലേക്ക് പോകുകയാണെന്നും മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്വമില്ലെന്നും എഴുതിയിരുന്നു. മുമ്പൊരിക്കല്‍ ഇതേരീതിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചെങ്കിലും വീട്ടില്‍ ആളുകളുണ്ടായിരുന്നതിനാല്‍ മരിക്കാന്‍ കഴിഞ്ഞില്ലെന്നും കത്തിലുണ്ട്. ശാന്തന്‍പാറ എസ്.ഐ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേല്‍നടപടി സ്വീകരിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസ്.
ചിതയ്ക്ക് സമീപം കര്‍പ്പൂരവും സാമ്പ്രാണിയും കത്തിച്ചതിന്റെ പാടുകളുണ്ട്. കോട്ടയത്തുനിന്നുള്ള ഫോറന്‍സിക് വിഭാഗം പരിശോധനനടത്തി. ശരീരഭാഗങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 2014ല്‍ വിജയന്റെ ഭാര്യയ്ക്ക് ഓപ്പറേഷന് നടത്തിയിരുന്നു. ഇതില്‍ കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഏലത്തോട്ടം പാട്ടത്തിനെടുത്ത വകയിലും കടമുണ്ടായിരുന്നു. ഇതാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: