കൊച്ചി: ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് പ്രേക്ഷേക മനസുകളില്‍ ഇടം നേടിയ യുവ നടന് ജിഷ്ണു രാഘവന്(35) ഓര്‍മ്മയായി. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്ന ജിഷ്ണു. പഴയകാല നടന് രാഘവന്റെ മകനാണ്. വെള്ളിയാഴ്ച്ച രാവിലെ രാവിലെ 8.15ന് അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം രവിപുരം ശ്മാശനത്തില്‍ നടന്നു. രോഗം തന്നെ കീഴടക്കികൊണ്ടിരിക്കുമ്പോഴും പ്രസന്നവദനായി എല്ലാവരെയും നേരിട്ട അദ്ദേഹത്തിനരികില്‍ മുഴുവന്‍ സമയവും അച്ഛന് രാഘവനും ഉണ്ടായിരുന്നു. അമ്മ: ശോഭ. ഭാര്യ: ധന്യ രാജന്, മകള്‍: ജ്യോത്സ്ന.
1987 ല്‍ പിതാവ് രാഘവന്റെ കിളിപ്പാട്ട് എന്ന സിനിമയിലൂടെ ബാലനടനായാണ് മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്തത്. കമലിന്റെ നമ്മള് എന്ന ചിത്രത്തിലൂടെ നായകനായി. റബേക്ക ഉതുപ്പ് കിഴക്കേമലയാണ് മലയാളത്തില്‍ അവസാനം അഭിനയിച്ച ചിത്രം. ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. ട്രാഫിക്കിന്റെ റീമേക്കിലൂടെ ബോളിവുഡിലുമെത്തി. വേണുഗോപന്റെ ചൂണ്ട, തമ്പി കണ്ണന്താനത്തിന്റെ ഫ്രീഡം, സുന്ദര്‍ദാസിന്റെ പൗരന്, ലോഹിതദാസിന്റെ ചക്കരമുത്ത്, അനില്‍ ബാബുവിന്റെ പറയാം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സിബിഐ പരമ്പരയിലെത്തിയ നേരറിയാന്‍ സിബിഐയില്‍ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയവേഷം ലഭിച്ചു. സമീപകാലത്ത് ഭരതന്റെ നിദ്രയുടെ റീമേക്ക് സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്തപ്പോള്‍ സിദ്ധാര്‍ഥിനൊപ്പം നായകവേഷം ചെയ്തു. നിദ്രയും ഓര്‍ഡിനറിയുമാണ് സമീപകാലത്ത് മടങ്ങിവരവൊരുക്കിയത്.
ബാങ്കിങ് അവേഴ്സ്, അന്നും ഇന്നും എന്നും, തുടങ്ങിയ സിനിമകളിലും നല്ല വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഐടി രംഗത്തെ ജോലി ഉപേക്ഷിച്ചാണ് സിനിമയില്‍ എത്തിയത്. കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചത്. എന്നാല്‍ അതിനു മുമ്പും കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ജിഷ്ണു ഗുരുതരവസ്ഥയിലാണെന്ന് പലപ്പോഴും വാര്‍ത്ത വരുമായിരുന്നു.
വാര്‍ത്ത നിഷേധിച്ച് ജിഷ്ണുവിന്റെ ചില സുഹൃത്തുക്കളാണ് ആദ്യം രംഗത്തെത്തിയത്. അധികം വൈകാതെ താന്‍ സുരക്ഷിതനാണെന്നും ചികിത്സ പുരോഗമിക്കുന്നുവെന്നും ജിഷ്ണു തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഇതിനിടയിലാണ് രോഗം ഗുരുതരമായത്. ഇതും ജിഷ്ണു തന്നെ ഫെയ്സ്ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചു. ഇതോടെ മലയാളികള്‍ പ്രാര്‍ത്ഥനയിലുമായി. ഇതിനിടെയാണ് നടന്റെ അപ്രതീക്ഷിത വിയോഗവാര്‍ത്ത എത്തുന്നത്. ജിഷ്ണുവിന്റെ നിര്യാണ വാര്‍ത്തയറിഞ്ഞ് ചലചിത്ര ലോകത്തെ പ്രമുഖര്‍ ആശുപത്രിയിലും വീട്ടിലുമെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നടന് മമ്മുട്ടി, ഇന്നസെന്റ്എം.പി.,സിദ്ധാര്‍ത്ഥ് ഭരതന്, സംവിധായകന് കമല്‍ തുടങ്ങിയവര്‍ അനശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: