ന്യൂദല്‍ഹി: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ജമ്മു കശ്മീരില്‍ ബിജെപി-പിഡിപി സഖ്യസര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കും. പിഡിപി ചെയര്പേഴ്സന് മെഹബൂബ മുഫ്തി നേതൃത്വം നല്കുന്ന സര്‍ക്കാരില്‍ ബിജെപി നേതാവ് നിര്‍മ്മല്‍ സിങ് ഉപമുഖ്യമന്ത്രിയായി തുടരും. സംസ്ഥാനത്തെ ആദ്യ വനിതാ മുഖ്യമന്ത്രിയാകും മെഹബൂബ. മാര്‍ച്ച് 29ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനാണ് ബിജെപി-പിഡിപി നേതാക്കള്‍ ആലോചിക്കുന്നത്.
ബിജെപിയുമായുള്ള സഖ്യം കേവലം സര്‍ക്കാര്‍ രൂപീകരണമെന്നതിലുമപ്പുറമാണെന്ന് ഗവര്‍ണ്ണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മെഹബൂബ മുഫ്തി പ്രതികരിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ പിന്തുണ തുടരാനുള്ള ബിജെപി തീരുമാനത്തോട് പിഡിപിക്ക് നന്ദിയുണ്ട്. ജനങ്ങള്‍ നല്കിയ ഭൂരിപക്ഷത്തെ ബഹുമാനിക്കുന്നു. മുഫ്തി മുഹമ്മദ് സാഹിബ് ആണ് ജമ്മുകാശ്മീരില്‍ ബിജെപി-പിഡിപി സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചത്. ബിജെപിയുമായുള്ള സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിലുമപ്പുറമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്, മെഹബൂബ സ്മരിച്ചു.
ബിജെപി-പിഡിപി സഖ്യം തുടരുന്നത് സംസ്ഥാനത്തെ മതേതര സമൂഹത്തെ മനസ്സിലാക്കിക്കൊണ്ടാണെന്നും മെഹബൂബ പറഞ്ഞു. ജമ്മു കശ്മീര്‍ എന്നത് മറ്റു സംസ്ഥാനങ്ങള്‍ പോലല്ല. കാര്യങ്ങളെ രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹ്യമായും കാണേണ്ടതുണ്ട്. സഖ്യം ഇരുപാര്‍ട്ടികളുടേയും ഏറ്റവും ഉയര്‍ന്ന ഘടകങ്ങളുടെ തീരുമാനമാണ്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചുകൊണ്ട് ഗവര്‍ണ്ണര്‍ക്ക് കത്തുനല്‍കിയ ശേഷം മടങ്ങിയെത്തിയ മെഹബൂബ പറഞ്ഞു.
സഖ്യസര്‍ക്കാരിന് അവകാശവാദമുന്നയിച്ച് കത്തു നല്‍കിയതായും ബിജെപി എംഎല്‍എമാര്‍ ഐക്യകണ്ഠേന പിഡിപി മുഖ്യമന്ത്രിയെ പിന്തുണയ്ക്കുമെന്നും ബിജെപി നേതാവ് നിര്‍മ്മല്‍ സിങ് പറഞ്ഞു. മുഫ്തി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്ന നിര്‍മ്മല്‍ സിങ് മെഹബൂബ മുഫ്തി നയിക്കുന്ന സര്‍ക്കാരിലും അതേ പദവിയില്‍ തുടരും. നിയമസഭാ കക്ഷി നേതാവായി നിര്മ്മല്സിങിനെ നേരത്തെ ബിജെപി തെരഞ്ഞെടുത്തിരുന്നു.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ഡോ. ജിതേന്ദ്രസിങ് എന്നിവരാണ് ജമ്മുകാശ്മീരില്‍ വീണ്ടും ബിജെപി-പിഡിപി സഖ്യസര്‍ക്കാരിന് ചുക്കാന്‍ പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: