ന്യൂദല്‍ഹി: പ്രതിസന്ധി ഘട്ടത്തില്‍ തന്നെ പിന്തുണച്ചത് ബിജെപി മാത്രമാണെന്ന് ബിജെപിയില്‍ ചേര്‍ന്ന ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് പ്രതികരിച്ചു. ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നും അംഗത്വം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു ശ്രീശാന്ത്. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ജനവിധി തേടുന്ന ശ്രീശാന്ത് മണ്ഡലത്തിലെ ജനങ്ങള്‍ തനിക്കൊപ്പം ഉണ്ടാകുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കരിയറിലെ പ്രതിസന്ധിഘട്ടത്തില്‍ എല്ലാ പിന്തുണയും നല്കി കൂടെ നിന്നത് ബിജെപി നേതാക്കളാണ്. തനിക്കെതിരെ ഉയര്‍ന്ന പഴയ ആരോപണങ്ങള്‍ എതിരാളികള്‍ തെരഞ്ഞെടുപ്പിനിടെ ഉയര്‍ത്തിയാലും പ്രശ്നമില്ല. അതിനെ രാഷ്ട്രീയമായി നേരിടുക തന്നെ ചെയ്യും. തിരുവനന്തപുരത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ടാലും കായികമേഖലയില്‍ തുടരും, ശ്രീശാന്ത് നയം വ്യക്തമാക്കി.
ബിസിസിഐയുടെ വിലക്ക് നീക്കുന്നതിനായി താനെടുത്ത ഉപായമാണ് ബിജെപി പ്രവേശനമെന്ന് പ്രചരിപ്പിക്കുന്നവരോട് സഹതാപമാണ്. ഇത്തരം ആരോപണങ്ങളെല്ലാം തെറ്റാണ്. കേരളത്തിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. നാടിന്റെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നതു മാത്രമാണ് ലക്ഷ്യമെന്നും ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ജന്മഭൂമിയോട് പറഞ്ഞു.
രാഷ്ട്രീയത്തിലിറങ്ങിയാലും ക്രിക്കറ്റ് ഉപേക്ഷിക്കില്ലെന്നും പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനായി മുന്നോട്ടുപോകുമെന്നും ശ്രീശാന്ത് വ്യക്തമാക്കി. ഐപിഎല്‍ കോഴക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും കോഴക്കേസ് വിചാരണ കോടതി തള്ളിക്കളയുകയും ശ്രീശാന്തിനെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. ആരോപണങ്ങളില്‍ നിന്നെല്ലാം മുക്തി നേടിയ ശ്രീശാന്തിന്റെ രാഷ്ട്രീയ പ്രവേശനവും തെരഞ്ഞെടുപ്പ് രംഗത്തേക്കുള്ള വരവും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ മുഴുവന്‍ ആവേശഭരിതമാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: