തിരുവനന്തപുരം: അണികളുടെ പ്രതിഷേധത്തിന് പുല്ലുവില കല്‍പ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നടന് മുകേഷിന്റെയും മാധ്യമപ്രവര്‍ത്തകരായ വീണാ ജോര്‍ജിന്റെയും നികേഷ് കുമാറിന്റെയും സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു. മുകേഷ് കൊല്ലത്തു നിന്നും വീണാ ജോര്‍ജ് ആറന്മുളയില് നിന്നും നികേഷ് കുമാര്‍ അഴീക്കോട് നിന്നും ജനവിധി തേടും. ഇതോടെ മൂവര്‍ക്കുമെതിരെ മണ്ഡലങ്ങളില്‍ നിന്ന് പ്രതിഷേധമുയര്‍ത്തിയ പ്രാദേശിക നേതാക്കളും അണികളും നടപടി നേരിടേണ്ടിവരുമെന്നു തീര്‍ച്ചയായി.
ഒടുവില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. സ്വരാജിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കാനും സെക്രട്ടേറിയറ്റ് അനുമതി നല്കി. സ്വരാജിനെ സ്ഥാനാര്‍ഥിയാക്കാന്‍ നിശ്ചയിച്ചെങ്കിലും എവിടെ നിര്‍ത്തി മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. സ്വരാജിനെ തൃപ്പൂണിത്തുറയില്‍ നിര്‍ത്തുമെന്ന പ്രചാരണം ഉയര്‍ന്നെങ്കിലും ജില്ലാ കമ്മറ്റി അംഗീകരിച്ചിരുന്നില്ല. ജില്ലാ കമ്മറ്റി ജില്ലാ സെക്രട്ടറി പി. രാജീവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു നിര്‍ദ്ദേശിച്ചത്. ഇത് സംസ്ഥാന കമ്മറ്റി ശക്തമായി എതിര്‍ത്തതോടെ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിന് വിടുകയായിരുന്നു. അവസാനം സംസ്ഥാന സെക്രട്ടേറിയറ്റ് തൃപ്പൂണിത്തുറയില്‍ സ്വരാജിനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വ്യവസായ പ്രമുഖന്റെ ശുപാര്‍ശയോടെ ആറന്മുളയില് സ്ഥാനാര്‍ഥിയായി വന്ന വീണാ ജോര്‍ജിനെതിരെ ഒരുഘട്ടത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് പോലും രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ജില്ലാ നേതൃത്വം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥിക്കെതിരെ ഏറ്റവും കൂടുതല്‍ എതിര്‍പ്പുയര്‍ന്നതും ആറന്മുളയില് നിന്നായിരുന്നു. എന്നാല്‍ ഇതെല്ലാം ഒറ്റയടിക്ക് വെട്ടിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇവരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
നികേഷ് കുമാറിനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കണോ സ്വതന്ത്രസ്ഥാനാര്ഥിയാക്കണോ എന്ന കാര്യവും പിന്നീട് തീരുമാനിക്കാനായി സെക്രട്ടേറിയറ്റ് മാറ്റിവച്ചു.
കൂത്തുപറമ്പ് സീറ്റ് ഐഎന്‍എല്ലില്‍ നിന്ന് പിടിച്ചെടുക്കാനും സിപിഎം തീരുമാനിച്ചു. ഇവിടെ പി. ഹരീന്ദ്രനും വേങ്ങരയില്‍ പി. ജിജിയും സ്ഥാനാര്‍ഥികളാകും. പകരം ഐഎന്‍എല്ലിന് കോഴിക്കോട് സൗത്തും മലപ്പുറവും നല്‍കും. പി.സി. ജോര്‍ജിന്റെ കാര്യം തിങ്കളാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തിനു ശേഷം തീരുമാനിക്കുമെന്നാണ് സൂചന.
സീറ്റു വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും സിപിഎമ്മിന് കൂട്ടായ തീരുമാനത്തിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സിപിഐ, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ജനതാദള്‍ എസ് എന്നിവരുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളും തീരുമാനമാകാതെ നീണ്ടുപോകുകയാണ്. ഘടകകക്ഷികളുമായി പ്രശ്നങ്ങള്‍ പരിഹരിച്ച് എത്രയും വേഗം സീറ്റു നിര്‍ണയം പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന എല്‍ഡിഎഫ് യോഗം എങ്ങനെ കലാശിക്കുമെന്ന് സിപിഎമ്മിന് ആശങ്കയുണ്ട്. യോഗത്തിന് ശേഷം ഘടകകക്ഷികളുടെ ആവശ്യം സംബന്ധിച്ച് ചര്‍ച്ചയാകാമെന്ന നിലപാടിലാണ് സിപിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: