തിരുവനന്തപുരം: യുഡിഎഫിലെ സീറ്റു ചര്‍ച്ച വഴിമുട്ടി. ജെഡിയു, ആര്‍എസ്പി, കേരള കോണ്‍ഗ്രസ് (ജെ) കക്ഷികള്‍ കോണ്‍ഗ്രസുമായി ഇടഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഈ കക്ഷികളുമായി കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ച തീരുമാനത്തിലെത്താന്‍ സഹായകമായില്ല. ജയസാധ്യതയില്ലാത്ത സീറ്റുകള്‍ വച്ചുമാറണമെന്ന ജെഡിയുവിന്റെ ആവശ്യം കോണ്‍ഗ്രസ് നിരാകരിച്ചു. കോണ്‍ഗ്രസിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ച് ഇന്നലെ നടന്ന യോഗത്തില്‍ നിന്ന് ജെഡിയു ഇറങ്ങിപ്പോയി.
ആറു സീറ്റ് വേണമെന്ന ആര്‍എസ്പിയുടെ ആവശ്യത്തിന്മേലും കോണ്‍ഗ്രസ് പ്രതികൂല സമീപനമാണ് സ്വീകരിച്ചത്. പരമാവധി അഞ്ചെണ്ണം മാത്രമേ നല്കാന് സാധിക്കുകയുള്ളൂവെന്ന് കോണ്‍ഗ്രസ് ആര്‍എസ്പിയെ അറിയിച്ചു. ഇതോടെ ആര്‍എസ്പി-കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയും തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇതിനിടെ ആര്‍എസ്പി മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇരവിപുരത്ത് എ.എ. അസീസ്, ചവറയില്‍ ഷിബു ബേബിജോണ്‍, കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍ എന്നിവരാണ് ആര്‍എസ്പി സ്ഥാനാര്‍ഥികള്‍.
അതേസമയം അങ്കമാലി സീറ്റിന്റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ് (ജെ) നിലപാട് കടുപ്പിച്ചെങ്കിലും കോണ്‍ഗ്രസ് അനുകൂലമായ തീരുമാനമെടുക്കില്ലെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ട അധികസീറ്റുകളുടെ കാര്യത്തിലും കോണ്‍ഗ്രസ് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
കോണ്‍ഗ്രസിന്റെ ജില്ലാതല സമിതികള്‍ നല്കിയ പട്ടികയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കെപിസിസി നേതൃത്വം തയ്യാറായിട്ടില്ല. സിറ്റിംഗ് എംഎല്‍എമാരെ എല്ലാവരെയും മത്സരിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് അറിയിച്ചു. എന്നാല്‍ നാലുതവണയില്‍ കൂടുതല്‍ മത്സരിച്ചവരെ പട്ടികയില്‍ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: