കോട്ടയം: അഭയ കേസില്‍ സത്യം കണ്ടെത്താന്‍വേണ്ടിയുള്ള നിയമപോരാട്ടം തുടരുമെന്ന് ആക്ഷന്‍കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന് പുത്തന്‍പുരയ്ക്കല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 24 വര്‍ഷം പൂര്‍ത്തിയാവുകയാണ്. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഇത് ആത്മഹത്യയായി എഴുതിത്തള്ളി. സിബിഐ അന്വേഷണം ഏറ്റെടുത്തശേഷമാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണെന്നുള്ള വസ്തുത പുറത്തുവന്നത്.
കേസില്‍ തെളിവ് നശിപ്പിച്ചവര്‍ക്കെതിരെ സിബിഐയുടെ തുടരന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ജൂലൈ 30ന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. റിപ്പോര്ട്ടിന്മേല് വാദം പൂര്‍ത്തിയായി. ഈ കേസില്‍ തിരുവനന്തപുരം സിബിഐ കോടതി ഏപ്രില്‍ 25ന് വിധിപറയും.
ലോക്കല്‍ പോലീസ് പതിനേഴ് ദിവസവും ക്രൈംബ്രാഞ്ച് ഒന്‍പതര മാസവുമാണ് കേസ് അന്വേഷിച്ചത്. ഈ കാലഘട്ടത്തില്‍ കേസിന്റെ നിര്‍ണ്ണായകമായ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്തത്. സിബിഐ അന്വേഷണത്തില്‍ അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഫാ.തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റ് ചെയ്തു. ഈ കേസ് തിരുവനന്തപുരം സിബിഐ കോടതിയില്‍ വിചാരണയിലാണ്.
ഒരു കൊലക്കേസില്‍ ഇത്രയും നീണ്ടകാലം അന്വേഷണം നടന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ത്തന്നെ അപൂര്‍വ്വമാണെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. നീതിക്കുവേണ്ടിയുള്ള നിരന്തര പോരാട്ടം തുടരുമെന്നും അഭയ ഒരു പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: