ദമാസ്കസ്: സിറിയയിലെ പൗരാണിക നഗരമായ പാല്‍മിറയുടെ നിയന്ത്രണം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്നും സിറിയന്‍ സൈന്യം തിരിച്ചു പിടിച്ചു. പാല്‍മിറയുടെ നിയന്ത്രണം ഇപ്പോള്‍ സൈന്യത്തിന്റെ പരിധിയിലാണെന്ന് സിറിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മെയ് മാസം മുതല്‍ ഐഎസിന്റെ അധീനതയിലായിരുന്നു നഗരം. ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് പാല്‍മിറ പൂര്‍ണമായും സിറിയന്‍ സൈന്യം കൈവശപ്പെടുത്തിയത്. റഷ്യയുടെ കര വ്യോമസേനകളുടെ സഹായത്തോടെയാണ് സിറിയന്‍ സൈന്യത്തിന്റെ ചരിത്ര മുന്നേറ്റം.
പാല്‍മിറയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ സിറിയന്‍ സൈന്യവും ഐഎസ് തീവ്രവാദികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നു. പാല്‍മിറയ്ക്കു വടക്കുള്ള അല്‍ അമിറിയ എന്ന ചെറുപട്ടണം പിടിച്ചടക്കിയതോടെ ഐഎസിന് പതനം സംഭവിക്കുകയായിരുന്നു. പാല്‍മിറയിലേക്കുള്ള പ്രവേശനകവാടമായാണ് അല്‍ അമിറിയ അറിയപ്പെടുന്നത്.
ഐഎസ് നിയന്ത്രണത്തിലായിരുന്നപ്പോള്‍ യുണെസ്കോ പൗരാണിക പട്ടികയില്‍ ഉള്‍പ്പെടുത്തിയ പാല്‍മിറയിലെ പല സ്മാരകങ്ങളും ഐസിസ് തച്ചുതകര്‍ത്തിരുന്നു. ചരിത്രസ്മാരകങ്ങളുടെ നഗരമായ പാല്‍മിറയുടെ വടക്കന്‍ പ്രദേശമായ അല്‍ അമിറിയ റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം സൈന്യം നിയന്ത്രണത്തിലാക്കിയിരുന്നു. ശേഷിച്ച തീവ്രവാദികളേയും തുരത്തിയാണ് പൂര്‍ണ നിയന്ത്രണം സിറിയയിലെ ബാഷര്‍ അല്‍ അസദ് സര്‍ക്കാര്‍ സ്വന്തമാക്കിയത്.
പാല്‍മിറ നഗരം തിരിച്ചു പിടിക്കാനുണ്ടായ ശ്രമത്തിനിടെ നാനൂറോളം ഐസിസ് തീവ്രവാദികളെ സൈന്യം വധിച്ചു. സിറിയയിലും ഇറാക്കിലും ഐസിസ് ഖിലാഫത്ത് ഭരണം പ്രഖ്യാപിച്ച ശേഷം ഐസിസിനുണ്ടായ കനത്ത തോല്‍വിയാണ് പാല്മിറയിലേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: