തുറവൂര്‍: ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയിലെ സ്ക്കൂളുകളുടെ സമീപ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവു വിപണന സംഘങ്ങള്‍ വിഹരിക്കുന്നത് നാട്ടുകാര്‍ക്ക് തലവേദനയാകുന്നു. തീരദേശമേഖലയിലെ അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്,തുറവൂര്‍,പട്ടണക്കാട്, കടക്കരപ്പള്ളി പഞ്ചായത്തുകളിലെ സ്ക്കൂള് കോളജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവു മാഫിയയുടെ വിഹാരം.
പട്ടണക്കാടിനും വയലാറിനുമിടയിലുള്ള സ്ക്കൂളുകളുടെ പരിസരത്ത് ക്വട്ടേഷന്‍ ഗുണ്ടാ സംഘങ്ങളുടെ മേല്‍നോട്ടത്തിലാണ് കഞ്ചാവ് മയക്കുമരുന്ന് വിപണനം തകൃതിയായി നടക്കുന്നത്. വിദ്യാര്‍ഥികളേയും യുവാക്കളേയും വലയിലാക്കി കഞ്ചാവു വില്‍പ്പന നടത്താനെത്തുന്നവര്‍ നിരവധി തവണ പോലീസിന്റെ പിടിയിലായിട്ടുണ്ട്. മയക്കുമരുന്ന് സംഘങ്ങള്‍ക്ക് വളരാനുള്ള സാഹചര്യമൊരുക്കുന്നത് മേഖലയിലുള്ള ക്വട്ടേഷന്‍ ഗുണ്ടാ സംഘങ്ങളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇവരെ ഭയന്ന് വയലാര്‍ കവലയിലും പട്ടണക്കാട്ടും പ്രവര്‍ത്തിച്ചിരുന്ന പല വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടുകയും പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നവര്‍ മറ്റു സ്ഥലങ്ങള്‍ തേടിപ്പോകുകയും ചെയ്യുന്നതായാണ് പറയുന്നത്. യുവാക്കളും വിദ്യാര്‍ഥികളായ കൗമാരക്കാരുമാണ് പ്രധാനമായും ഇവരുടെ ഇരകള്‍. പ്രദേശത്തെ ക്വട്ടേഷന്‍ ഗുണ്ടാസംഘങ്ങളുടെ പിന്‍ബലത്തോടെയാണ് കഞ്ചാവു മയക്കു മരുന്ന് സംഘങ്ങളുടെ സൈ്വരവിഹാരം.
പോലീസിനും എക്സൈസിനും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള മേഖലകള്‍ താവളമടിക്കുന്ന ഇവര്‍ അതീവ രഹസ്യമായാണ് വിപണനം നടത്തുന്നത്. പലസ്ഥലങ്ങളിലും വ്യത്യസ്ഥമായ പേരുകളിലാണ് മയക്കുമരുന്നുകള്‍ വിപണനം ചെയ്യപ്പെടുന്നത്. ഒരിടത്ത് പുഞ്ചിരിയെന്നാണ് ഇതിന്റ പേരെങ്കില്‍ മറ്റൊരിടത്തെത്തുമ്പോള്‍ ചിരി മരുന്നായി മാറും.
പ്രദേശത്തെ പ്രധാന രാഷ്ട്രീയ നേതാക്കളും ഇവര്‍ക്ക് ഒത്താശ ചെയ്യുന്നതിനാല്‍ പിടിയിലാകുന്ന വര് രായ്ക്കുരാമാനം പുറത്തിറങ്ങുകയും ചെയ്യുക പതിവാണ്. പശ്ചിമകൊച്ചി, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളില്‍ ഉന്നത സ്വാധീനമുളളവരാണ് വിപണന ശ്രംഖലയിലെ പ്രധാനികളിലധികവുമെന്നാണ് പ്രദേശ വാസികളില്‍ നിന്ന് ലഭിക്കുന്ന വിവരം.
പോലീസും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പിന്റെ തിരക്കിലായതോടു കൂടി മേഖലയില്‍ ഇക്കൂട്ടരുടെ ശല്യം അധികരിച്ചിരിക്കയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: