ന്യൂദല്‍ഹി: നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയും ആരെയും മോഹിപ്പിക്കുന്ന പ്രതിഭകളുള്ള ദക്ഷിണാഫ്രിക്കയും ഒരു മത്സരം ശേഷിക്കെ തന്നെ ട്വന്റി20 ലോകകപ്പില്‍നിന്ന് മടങ്ങുന്നു. ഗ്രൂപ്പ് ഒന്നില്‍ കഴിഞ്ഞ ദിവസം പത്ത് റണ്‍സിന് ഇംഗ്ലണ്ടിനോട് ലങ്ക തോറ്റതോടെയാണ് ചാമ്പ്യന്മാര്ക്കും ദക്ഷിണാഫ്രിക്കയ്ക്കും തിരിച്ചടിയായത്. ജയത്തോടെ ഇംഗ്ലണ്ട് ഗ്രൂപ്പില്‍നിന്ന് സെമിയില്‍. നേരത്തെ വെസ്റ്റിന്‍ഡീസും സെമി ഉറപ്പിച്ചിരുന്നു. ലങ്ക ജയിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ ലങ്ക-ദക്ഷിണാഫ്രിക്ക പോരാട്ടം ഗ്രൂപ്പ് രണ്ടിലെ ഇന്ത്യ-ഓസ്ട്രേലിയ മത്സരം പോലെ ഫലത്തിലൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ ആയേനെ.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജയിംസ് ബട്ലറുടെ (66) മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സടിച്ചു. ജയ്സണ്‍ റോയ് (42), ജോ റൂട്ട് (25), ഇയാന്‍ മോര്ഗന് (22) എന്നിവരും സംഭാവന നല്കി. മറുപടിയായി ലങ്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുക്കാനെ ആയുള്ളു. മുന്‍നിരയുടെ തകര്‍ച്ചയാണ് ലങ്കയ്ക്ക് തിരിച്ചടിയായത്. 15 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായ അവര്‍ക്ക് അതില്‍നിന്ന് കരകയറാനുമായില്ല. നായകന് ഏയ്ഞ്ചലോ മാത്യൂസിന്റെ (73 നോട്ടൗട്ട്) പോരാട്ടം വിഫലവുമായി. ചമര കപുഗെദര (30), തിസര പെരേര (20), ദാസുന്‍ ഷങ്ക (15) എന്നിവര്‍ക്കു മാത്രമെ നായകനെ തുണയ്ക്കാനായുള്ളു. നാലു വിക്കറ്റെടുത്ത ക്രിസ് ജോര്‍ദന്‍ ഇംഗ്ലീഷ് ബൗളര്‍മാരില്‍ തിളങ്ങി. ബട്ലറാണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: