ബെര്‍ലിന്‍: സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ലോക ചാമ്പ്യന്‍ ജര്‍മനിക്ക് അപ്രതീക്ഷിത തോല്‍വി. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ഇഞ്ചുറി ടൈമില്‍ എറിക് ഡെയര്‍ നേടിയ ഗോളില്‍ ഇംഗ്ലണ്ട് 3-2ന് ജര്‍മനിയെ മറികടന്നു. സ്വന്തം കാണികള്‍ക്കു മുന്നില്‍ രണ്ടു ഗോളിന് മുന്നിട്ടു നിന്ന ശേഷം മൂന്നു ഗോള്‍ വഴങ്ങി തോല്‍വിയെന്നത് ചാമ്പ്യന്മാര്ക്ക് കനത്ത തിരിച്ചടിയായി.
ആവേശകരമായ മത്സരത്തില്‍ ആദ്യ പകുതി അവസാനിക്കാന്‍ രണ്ടു മിനിറ്റ് ശേഷിക്കെയാണ് ജര്‍മനി ലീഡെടുത്തത്. 43ാം മിനിറ്റില്‍ ടോണി ക്രൂസ് സ്കോറര്‍. ക്രൂസിന്റെ ലോങ് റേഞ്ചര്‍ ഇംഗ്ലീഷ് ഗോളിയെ അനായാസം മറികടന്നു (1-0). ഇടവേളയ്ക്ക് ഒരു ഗോള്‍ ലീഡില്‍ പിരിഞ്ഞു ജര്‍മനി, മടങ്ങിയെത്തിയപ്പോഴും ആക്രമണോത്സുകത കൈവിട്ടില്ല. 57ാം മിനിറ്റില്‍ മരിയോ ഗോമസിലൂടെ ലീഡയുര്‍ത്തി അവര്‍. സാമി ഖദീര ബോക്സിലേക്ക് ഉയര്‍ത്തി നല്കിയ പന്ത് ഗോമസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു (2-0).
രണ്ടു ഗോളിനു പിന്നിലായെങ്കിലും പതറാതെ പൊരുതിയ ഇംഗ്ലണ്ട് പതുക്കെ കളി കൈയിലെടുത്തു. 61ാം മിനിറ്റില്‍ ഹാരി കെയ്ന്‍ ലീഡ് കുറച്ചു. കോര്‍ണറില്‍നിന്ന് ലഭിച്ച പന്ത് ബോക്സിന് അരികില്‍നിന്ന് കെയ്ന്‍ പോസ്റ്റിന് ഇടതു മൂലയിലേക്കു തിരിച്ചുവിട്ടപ്പോള്‍ ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂയര്‍ വെറും കാഴ്ചക്കാരന് (2-1). 75ാം മിനിറ്റില്‍ ജയ്മി വാര്‍ഡി ഇംഗ്ലീഷ് ടീമിന് സമനില നല്കി. ബോക്സിലേക്ക് ഓടിക്കയറിയ വാര്‍ഡിക്ക് കണക്കാക്കി ക്ലൈന്‍ നല്കിയ പാസില്‍ കാല് വയ്ക്കുകയേ വേണ്ടിയിരുന്നുള്ളു ലെസ്റ്റര്‍ സിറ്റി സ്ട്രൈക്കര്‍ക്ക് (2-2). പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിനെ തോളിലേറ്റുന്ന വാര്‍ഡി ദേശീയ ടീമിനും ജീവന് പകര്‍ന്നു.
സമനിലയെന്നുറപ്പിച്ചിരിക്കെയാണ് ഇഞ്ചുറി ടൈമില്‍ ഡെയര്‍ വിജയശില്‍പ്പിയായത്. ഹെന്ഡേഴ്സണ് എടുത്ത കോര്‍ണര്‍ സ്വതന്ത്രനായി ബോക്സില്നിന്ന ഡെയര്‍ ഹെഡ്ഡ് ചെയ്ത് വലയിലിട്ടപ്പോള്‍ ഇംഗ്ലീഷ് താരങ്ങള്‍ ഡെയറിനെ പൊതിഞ്ഞു. ഡെയറിനെ മാര്‍ക്ക് ചെയ്യാന്‍ നിയോഗിക്കപ്പെട്ട ആന്ദ്രെ സ്കറളിന് പിഴച്ചതാണ് ജര്‍മനിക്ക് കണ്ണീര് സമ്മാനിച്ചത്.
മറ്റൊരു സൗഹൃദ പോരില്‍ ഫ്രാന്‍സ് നെതര്‍ലന്‍ഡ്സിനെ കീഴടക്കി (3-2). ഇതിഹാസ താരം യൊഹാന്‍ ക്രൈഫിന്റെ വേര്‍പാടിനു പിന്നാലെ ആസ്റ്റര്‍ഡാമില്‍ നടന്ന മത്സരത്തില്‍ അന്റോണിയോ ഗ്രീസ്മന്നും ഒലിവര്‍ ഗിറൗര്ഡും ബ്ലെയ്സ് മറ്റിയുഡിയുമാണ് ഫ്രാന്‍സിന് ജയമൊരുക്കിയത്. ഡി ജോങ്, അഫെല്ലെ എന്നിവര്‍ ഓറഞ്ച് സൈന്യത്തിന്റെ സ്കോറര്‍മാര്‍. പോര്‍ച്ചുഗലിനും തോല്‍വി. ബള്‍ഗേറിയയോട് മടക്കമില്ലാത്ത ഒരു ഗോളിന് കീഴടങ്ങി പോര്‍ച്ചുഗല്‍.
പോളണ്ട് മടക്കമില്ലാത്ത അഞ്ചു ഗോളിന് ഫിന്‍ലന്‍ഡിനെ തുരത്തിയപ്പോള്‍, റഷ്യ മടക്കമില്ലാത്ത മൂന്നു ഗോളിന് ലിത്വാനിയയെ തകര്‍ത്തു. എന്നാല്‍, സ്വിറ്റ്സര്‍ലന്‍ഡിന് തോല്‍വി. അയര്‍ലന്‍ഡ് റിപ്പബ്ലിക്കിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു സ്വിറ്റ്സര്‍ലന്‍ഡ്. ഹംഗറി-ക്രൊയേഷ്യ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ (1-1), അസര്‍ബെയ്ജാനെ കസാഖിസ്ഥാനും (1-0), അല്‍ബേനിയയെ ഓസ്ട്രിയയും (2-1) കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: