ഉത്തരാഞ്ചലില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് മഹാ അപരാധമായാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. ഭാരതത്തിലെ 27-ാമത് സംസ്ഥാനമായി പതിനാറ് വര്‍ഷം മുന്‍പ് രൂപംകൊണ്ട ഉത്തരാഞ്ചലില്‍ ഭരണപ്രതിസന്ധിയെത്തുടര്‍ന്ന് ഞായറാഴ്ചയാണ് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. കേവലഭൂരിപക്ഷമുണ്ടായിരുന്ന കോണ്‍ഗ്രസ്സിലെ ഒന്‍പത് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ കൊള്ളരുതായ്മയില് പ്രതിഷേധിച്ചാണ് പിന്തുണ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ നിര്‍ബന്ധിതരാക്കിയത്. ഉത്തരാഞ്ചലില്‍ ബജറ്റ് അവതരണത്തിനൊരുങ്ങുമ്പോഴാണ് പ്രതിസന്ധിവന്നതെങ്കിലും ഭരണഘടനയുടെയും നടപടിക്രമങ്ങളുടെയും ലംഘനം നടത്തിയാണ് ബജറ്റവതരണം നടത്തിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചിട്ടും ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ വഴിവിട്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനാണ് കോണ്‍ഗ്രസ് മേലാളന്മാര് ഉപദേശിച്ചത്. ജനാധിപത്യപരമായ മര്യാദകള്പാലിച്ച് രാജിവച്ച് പുറത്തുവരാനുള്ള സദുപദേശം നല്‍കാനുള്ള മാനസിക വളര്‍ച്ച പ്രാപിക്കാത്ത കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ബിജെപിയേയും കേന്ദ്രസര്‍ക്കാരിനെയും പഴിചാരാനാണ് തുനിഞ്ഞിറങ്ങിയിട്ടുള്ളത്. ഉത്തരാഞ്ചലിലെ രാഷ്ട്രപതി ഭരണം ജനാധിപത്യത്തിന്റെ കൊലപാതകമെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിട്ടുള്ളത്.
നാലുവര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ 36 അംഗങ്ങളെ വിജയിപ്പിക്കാനേ കോണ്‍ഗ്രസിന് സാധിച്ചിരുന്നുള്ളൂ. 70 അംഗം നിയമസഭയില്‍ 28 അംഗങ്ങളെ ബിജെപിക്കും ലഭിച്ചിരുന്നു. പുരോഗമന ജനാധിപത്യം സംഖ്യത്തിന്റെ പേരില്‍ വിജയിച്ച ആറ് അംഗങ്ങളുടെ പിന്തുണ ഉറപ്പിച്ചുകൊണ്ടാണ് ഭരണം തുടര്‍ന്നുവന്നത്. ഇതിനിടയിലാണ് കോണ്‍ഗ്രസില്‍ തന്നെ ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും ചെയ്തികള്‍ കൊണ്ടുമാത്രം ഉണ്ടായ പ്രതിസന്ധിയാണ്. അതിന്റെ പേരില്‍ ബിജെപിക്കെതിരെ ഉറഞ്ഞുതുള്ളുന്നത് നിരാശമൂലമാണെന്ന കാര്യത്തില്‍ സംശയമില്ല. ഉത്തരാഞ്ചലിലെ ഭരണം മാഫിയകളുടെ കയ്യിലായിട്ട് വര്‍ഷങ്ങളായി.
ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും തരണം ചെയ്യാന്‍ ആത്മാര്‍ത്ഥമായ ശ്രമമൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുരോഗമനപരവും ജനപ്രിയവുമായ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒട്ടും ശ്രമിച്ചിട്ടില്ല. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ സര്‍ക്കാരിനെതിരെ നിരന്തരം സമരം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു പ്രതിപക്ഷം. പ്രതിപക്ഷസമരത്തെയും വിമര്‍ശനത്തെയും ക്രിയാത്മകമായി കാണുന്നതിനുപകരം വളഞ്ഞ വഴിയിലൂടെ അതിനെയെല്ലാം ചിത്രീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിന്റെ ഉദാഹരണമായിരുന്നു സത്യഗ്രഹസമരക്കാരെ നേരിടാന്‍ കുതിരപോലീസിനെ ഇറക്കിയ സംഭവം. ആ സംഭവത്തെത്തുടര്‍ന്ന് ഒരു കുതിരയുടെ കാലിന് പരിക്കേല്‍ക്കാനിടയാക്കിയ സംഭവവും ബിജെപിയെ കരിതേച്ച് കാണിക്കാന്‍ ഉപയോഗിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്.
പവിത്രമായ ഗംഗയുടെയും യമുനയുടെയും ഉത്ഭവസ്ഥാനമായ ഗംഗോത്രിയുടെയും യമുനോത്രിയുടെയും സാന്നിധ്യമുള്ള സംസ്ഥാനമാണ് ഉത്തരാഞ്ചല്‍. സംസ്ഥാന രൂപീകരണ സമയത്ത് ഉത്തരാഞ്ചല്‍ എന്നായിരുന്നു പേരെങ്കിലും ഇന്നത് ഉത്തരാഖണ്ഡ് ആണ്. ഹൈന്ദവ ആരാധനാ പ്രധാനമായ ഹരിദ്വാറും ഋഷികേശും സ്ഥിതിചെയ്യുന്ന ഹിമാലയന്‍ മലനിരകളിലുള്ള ഈ പ്രദേശം ദേവഭൂമി എന്നാണറിയപ്പെട്ടിരുന്നത്. ബദരീനാഥ്, കേദാര്‍നാഥ് എന്നിവയും ഇവിടെയുള്ള ചരിത്ര പ്രസിദ്ധമായ ആരാധനാ സ്ഥാനങ്ങളാണ്. മലനിരകളുടെ പ്രാധാന്യവും പുണ്യക്ഷേത്രങ്ങളുടെ പ്രസക്തിയുമൊന്നും നോക്കാതെ മണ്ണുതുരക്കാനും മലനിരപ്പാക്കാനും ശ്രമിച്ചതിന്റെ ദുരന്തമാണ് പ്രകൃതിക്ഷോഭമായി കാണാനായത്.
ഉത്തരാഖണ്ഡിലെ പ്രകൃതിക്ഷോഭസമയത്ത് സംസ്ഥാന സര്‍ക്കാര്‍ നിഷ്ക്രിയമായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാരിനെതിരെ ജനവികാരം ശക്തമായി ഉയര്‍ന്നതാണ്. എന്നിട്ടും സര്‍ക്കാരിന്റെ രാജിക്കായി പ്രതിപക്ഷം പ്രക്ഷോഭം നടത്തിയിട്ടില്ല. അഞ്ചുവര്‍ഷം ഭരിച്ച് നാണം കെട്ട് ഇറങ്ങിപ്പോകട്ടെ എന്ന നിലപാടെടുത്ത ബിജെപിയെ കോണ്‍ഗ്രസ് ഇപ്പോള്‍ കുറ്റം പറയുന്നത് സ്വന്തം വൈകല്യങ്ങള്‍ മൂടിവയ്ക്കാനാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അകാരണമായി വലിച്ച് താഴെയിടുകയും ജനാധിപത്യത്തെ കശാപ്പുചെയ്യുകയും ചെയ്യുന്നത് കോണ്‍ഗ്രസ് സംസ്കാരമാണ്. കേരളത്തിലാണ് ആദ്യമായി അത് പരീക്ഷിച്ചത്.
1957ല്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിട്ടുകൊണ്ട് നെഹ്രുവാണ് അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പിന്നീടത് പലവട്ടം പല സര്‍ക്കാരുകള്‍ക്കുമെതിരെ കോണ്‍ഗ്രസ് പ്രയോഗിച്ചു. ഉത്തരാഖണ്ഡിലാകട്ടെ വ്യക്തമായ കാരണങ്ങളാല്‍ ഗവര്‍ണര്‍ നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് രാഷ്ട്രപത്രിയുടെ നടപടി.
പിന്തുണ പിന്‍വലിച്ച എംഎല്‍എമാരെ പണം കൊടുത്ത് പോക്കറ്റിലാക്കാന്‍ മുഖ്യമന്ത്രി ഒടുവില്‍ നടത്തിയ പരിശ്രമം കോണ്‍ഗ്രസ്സിന്റെ മുഖം ഏറെ വികലമാക്കി. എംഎല്‍എമാര്‍ അത് തെളിവുസഹിതം പുറംലോകത്തെ അറിയിച്ചു. അതിനുശേഷമാണ് ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ അവസ്ഥ രാഷ്ട്രപതിയെ ധരിപ്പിച്ചത്. സ്വയംകൃതാനര്‍ത്ഥമായിരുന്നു തുടര്‍ന്നുണ്ടായ നടപടി. അതിന് ബിജെപിയുടെമേല്‍ കുതിരകയറിയിട്ട് കാര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: