കൊച്ചി: പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയെന്ന് ആരോപിച്ച് ജല അതോറിറ്റി ജീവനക്കാരന്റെ പിഎഫ് തുക നല്‍കാത്ത നടപടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിലൂടെ സ്ഥാപനം തിരുത്തി.
കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കൊച്ചി സ്വദേശിയും ജല അതോറിറ്റിയില്‍ ഡ്രാഫ്റ്റ്സ്മാനുമായിരുന്ന എ പി മാത്യുവിന്റെ പി എഫിലുണ്ടായിരുന്ന 4,51,763 രൂപ സ്ഥാപനം കൈമാറിയത്.
ജീവനക്കാരല്ല ജല അതോറിറ്റിയിലെ പിഎഫ് രേഖകള്‍ സൂക്ഷിക്കുന്നത്. എന്നിട്ടും ശമ്പള പരിഷ്കരണ കുടിശിക, റെക്കോര്‍ഡ്സില്‍ രേഖപ്പെടുത്തിയപ്പോള്‍ ആരോ തിരുത്തല്‍ വരുത്തിയെന്ന് ഫിനാന്‍സ് മാനേജര്‍ കണ്ടെത്തി. കമ്മീഷന് അതോറിറ്റി ഫിനാന്‍സ് ഓഫീസറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കുടിശികയില്‍ തിരുത്തല്‍ വരുത്തിയെന്ന് സംശയമുള്ളതിനാല്‍ അനേ്വഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കമ്മീഷനെ അറിയിച്ചു. എന്നാല്‍ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം പി എഫ് അക്കൗണ്ട് തീര്‍പ്പാക്കി തുക പരാതിക്കാരന് കൈമാറിയിട്ടുണ്ടെന്നും ഫിനാന്‍സ് ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. സംശയം വന്ന തുകയില്‍ പിശകില്ലെങ്കില് പലിശ സഹിതം നല്‍കാമെന്നും അതോറിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: