ആലുവ: ആലുവ സീനത്ത് തീയറ്ററിലെ ഒന്നും രണ്ടും സ്ക്രീനുകളില്‍ സിനിമ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നഗരസഭ ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അനുമതി നല്കി. സാധാരണ സിനിമാ പ്രേക്ഷകന്റെ പോക്കറ്റ് കാലിയാക്കുന്ന വിധം 25 മുതല്‍ 30 ശതമാനം വരെയാണ് വര്‍ദ്ധനവ്.
വാഹന പാര്‍ക്കിംഗിന് പോലും മതിയായ സൗകര്യമൊരുക്കാതെയാണ് തീയറ്ററുകള്‍ നിരക്കുയര്‍ത്തുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയാണെങ്കിലും ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയില്‍ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം.
എന്നിട്ടും യാതൊരു വിധ എതിര്‍പ്പും രേഖപ്പെടുത്താതെയാണ് ഇരുപക്ഷവും ചേര്‍ന്ന് നിരക്കുവര്‍ദ്ധനവിന് പച്ചക്കൊടി വീശിയത്. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കൂടിയായ സി. ഓമനയാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ അദ്ധ്യക്ഷ. ഭരണപക്ഷത്തെ സൗമ്യ കാട്ടുങ്ങല്‍, പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, പി.സി. ആന്റണി, മിനി ബൈജു എന്നിവര്‍ അംഗങ്ങളുമാണ്. ധനകാര്യ കമ്മറ്റിയില്‍ തീരുമാനമായതിനെ തുടര്‍ന്ന് അടുത്ത നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അന്തിമാനുമതി നല്‍കും.
ഇക്കാര്യത്തില്‍ തടസമുണ്ടാകാന്‍ സാധ്യതയില്ല. പൊതുമുതലും പൊതുജനങ്ങളെയും കൊള്ളയടിക്കുന്നതിനെതിരെ ബിജെപി കൗണ്‍സിലറും രണ്ട് സ്വതന്ത്ര കൗണ്‍സിലര്‍മാരുമാണ് പലപ്പോഴും രംഗത്ത് വരാറുള്ളത്. ഇവര്‍ ഈ വിഷയത്തില്‍ പ്രതിഷേധിച്ചാലും ഭരണ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചതിനാല്‍ കാര്യമുണ്ടാകില്ല.
സീനത്ത് തീയറ്ററില്‍ സ്ക്രീന്‍ ഒന്ന്, രണ്ട് എന്നിങ്ങനെ രണ്ട് തീയറ്ററുകളാണുള്ളത്. ഇവിടെ നിലവില്‍ 70, 90 രൂപ നിരക്കുകളിലായുള്ള ടിക്കറ്റുകള്‍ യഥാക്രമം 90,110 രൂപകളായി ഉയരും. മാതാ മാധൂര്യ തീയറ്ററുകളില്‍ കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് രണ്ട് തവണ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. രണ്ടാമത്തെ വര്‍ദ്ധനക്ക് അനുമതി നല്‍കിയത് മുന്‍ ഭരണസമിതിയുടെ അവസാന യോഗത്തിലാണ്. ധനകാര്യ കമ്മിറ്റിയില്‍ വിഷയം കൊണ്ടുവരാതെ നേരിട്ട് കൗണ്‍സില്‍ യോഗമാണ് അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: