തൃശൂര്‍: രാജ്യത്ത് ഏറ്റവുമധികം കര്‍ഷക ആത്മഹത്യകള്‍ അരങ്ങേറുന്ന നാടായി കേരളം മാറുന്നു. കര്‍ഷക ആത്മഹത്യയുടെ കാര്യത്തില്‍ കേരളത്തിലെ സ്ഥിതി മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ പരിതാപകരമാണ് എന്ന് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ അരങ്ങേറിയത് 505 കര്‍ഷക ആത്മഹത്യകളാണ്.
ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ളത് തൃശൂര്‍ ജില്ലയാണ്. ജില്ലയില്‍ 122 കര്‍ഷകര്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കാര്‍ഷിക മേഖലയുടെ തകര്‍ച്ച, കടക്കെണി തുടങ്ങിയവയാണ് കര്‍ഷകരുടെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. നേരത്തെ വയനാട് ജില്ലയില്‍ വ്യാപകമായ കര്‍ഷക ആത്മഹത്യകള്‍ അരങ്ങേറിയിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ആത്മഹത്യ ചെയ്യുന്ന കര്‍ഷകരിലേറെയും പരമ്പരാഗത കാര്‍ഷിക മേഖലകളില്‍ നിന്ന് ഉപജീവനം കണ്ടെത്തുന്നവരാണെന്ന പ്രത്യേകതയുമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക ക്ഷേമത്തിനുവേണ്ടി കാര്യമായൊന്നും ചെയ്യുന്നില്ലെന്ന പരാതിയുമുണ്ട്. നെല്‍കൃഷിയെ ആശ്രയിച്ച് ജീവിതമാര്‍ഗ്ഗം കണ്ടെത്തിയവരാണ് ആത്മഹത്യ ചെയ്തവരില്‍ ഏറെയും. തൃശൂരില്‍ നെല്ല്, തെങ്ങ്, കവുങ്ങ്, കുരുമുളക് എന്നീ കൃഷികള്ക്കുണ്ടായ തകര്‍ച്ചയാണ് കര്‍ഷക ആത്മഹത്യ പെരുകാന്‍ കാരണമായിട്ടുള്ളത്. ബാങ്ക് വായ്പയെടുത്തും മറ്റും കൃഷിയിറക്കിയവരാണ് ഒടുവില്‍ കടക്കെണിയില്‍ അകപ്പെട്ട് ആത്മഹത്യയില്‍ അഭയം തേടുന്നവരില്‍ ഏറെയും. കര്‍ഷക ആത്മഹത്യകള്‍ നിയന്ത്രണാതീതമായി വര്‍ദ്ധിച്ചിട്ടും സംസ്ഥാന സര്‍ക്കാരൊ കൃഷിവകുപ്പോ കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
കോള്‍കൃഷി മേഖലയിലുണ്ടായ തിരിച്ചടി കര്‍ഷകരുടെ നട്ടെല്ലൊടിച്ചിട്ടുണ്ട്. ഇതിന് പുറമെ കാര്‍ഷിക വൃത്തിയുടെ ചെലവ് കുതിച്ചുയര്‍ന്നതും തിരിച്ചടിയായി. കാര്‍ഷികവൃത്തിയില്‍ തുടരാന്‍ കഴിയാതായതോടെ പലരും കൃഷി അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ മറ്റു തൊഴിലുകളൊന്നും കണ്ടെത്താനാവാതിരുന്ന ഇവര്‍ നിത്യദാരിദ്ര്യത്തിലേക്കും നിരാശയിലേക്കും കൂപ്പുകുത്തുകയും മരണത്തില്‍ അഭയം തേടുകയും ചെയ്യുന്ന പ്രതിഭാസമാണ് നിലനില്‍ക്കുന്നത്.
കര്‍ഷകരെ സഹായിക്കേണ്ട കാര്‍ഷിക സര്‍വ്വകലാശാല പോലെയുള്ള സ്ഥാപനങ്ങള്‍ കോടികള്‍ മുടിക്കുന്ന വെള്ളാനകളായി മാറി.
ഇത്തരം സ്ഥാപനങ്ങള്‍ കൊണ്ട് നാട്ടിലെ കര്‍ഷകര്‍ക്ക് യാതൊരു പ്രയോജനവുമില്ലാത്ത സാഹചര്യമാണുള്ളത്. തൃശൂര്‍ കഴിഞ്ഞാല്‍ കര്‍ഷക ആത്മഹത്യയുടെ കാര്യത്തില്‍ പാലക്കാടാണ് ഏറെ മുന്നില്‍. പരമ്പരാഗത കൃഷിരീതികള്‍ പിന്തുടരുന്ന നെല്‍കര്‍ഷകര്‍ തന്നെയാണ് ഇവിടെയും സ്വയം മരണത്തിലേക്ക് നടന്നുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: