പത്തനംതിട്ട: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ അമര്‍ഷവും പ്രതിഷേധവും ശമിക്കുന്നില്ല. ആറന്മുള, കോന്നി നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ടാണ് പരാതികള്‍ ഉയരുന്നത്. അതില്‍ത്തന്നെ ആറന്മുള മണ്ഡലത്തില്‍ സിപിഎം നേതാക്കളെ തഴഞ്ഞ് പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ഒരാളെ സ്ഥാനാര്‍ത്ഥിയാക്കി അവതരിപ്പിക്കുന്നതാണ് പ്രതിഷേധം വര്‍ദ്ധിപ്പിക്കുന്നത്. മാധ്യമ പ്രവര്‍ത്തകയായ വീണാജോര്‍ജ്ജിനെ ആറന്മുളയില് സ്ഥാനാര്‍ത്ഥിയാക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ ഇന്നലേയും മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ നോട്ടീസുകള്‍ പ്രചരിച്ചു.
സേവ് എല്‍ഡിഎഫ് ഫോറം എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന നോട്ടീസില്‍ വീണാജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരേ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്യുന്നു. ജില്ലയിലെ ഇടതുപക്ഷ രാഷ്ട്രീയം ചീഞ്ഞുനാറുന്നു എന്ന് പ്രഖ്യാപിക്കുന്ന നോട്ടീസില്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെ അനുസ്മരിക്കുന്ന നാണംകെട്ട ഇടപാടുകള്‍ ഇടതു രാഷ്ട്രീയത്തെ ജീര്ണ്ണതയിലെത്തിച്ചിരിക്കുകയാണെന്നും ലക്ഷങ്ങളുടെ ഇടപാട് ഇതിന്റെയൊക്കെ പിന്നിലുണ്ടെന്നും ആരോപിക്കുന്നു. ജില്ലയിലെ കോണ്‍ഗ്രസ് വിജയം ഉറപ്പിക്കുന്നതിനായി വ്യവസായ പ്രമുഖരെ ഇറക്കി പണക്കൊഴുപ്പിന്റെ പിന്‍ബലത്തില്‍ കളിക്കുന്ന അന്തര്‍ നാടകത്തില്‍ ഇടതുപക്ഷ നേതാക്കളും അകപ്പെട്ടിട്ടുണ്ടെന്നും നോട്ടീസ് പറയുന്നു.
ഉമ്മന്‍ചാണ്ടിക്ക് ചൂട്ടുപിടിച്ച ശിവദാസന്‍നായരെ സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ആവശ്യകതയായി മാറിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് ഈ ചിലന്തിവല രാഷ്ട്രീയം നടക്കുന്നതെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ നോട്ടീസിലൂടെ പറയുന്നത്. ആറന്മുള നിയോജകമണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇത്തരം നോട്ടീസുകള്‍ വ്യാപകമായി വിതരണം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: