പാലക്കാട്: ഇടതും വലതും മാറിമാറി പ്രതിനിധാനം ചെയ്ത പാലക്കാട് മണ്ഡലം ഇക്കുറി മാറ്റത്തിന്റെ ആവേശത്തില്‍. വഴിമുട്ടിയ കേരളത്തിന് വഴികാട്ടിയായി ബിജെപി എന്ന മുദ്രാവാക്യവുമായി ബിജെപിയുടെ പടയോട്ടത്തോടൊപ്പമാണ് പാലക്കാടന്‍ വോട്ടര്‍മാരെന്ന് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ശോഭാ സുരേന്ദ്രന്റെ ആദ്യദിവസ സന്ദര്‍ശനംതന്നെ വ്യക്തമാക്കുന്നു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായ ഭാസ്ക്കര്‍ജിയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ശോഭാ സുരേന്ദ്രന് തുടക്കം കുറിച്ചത്.
ഇടതിനും വലതിനും മാറിമാറി വീശിയിരുന്ന കാറ്റ് ബിജെപിക്ക് അനുകൂലമായി വീശിയതിന് തെളിവാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വന്‍ വിജയം. പാലക്കാട് നഗരസഭ, മാത്തൂര്‍, കണ്ണാടി, പിരായിരി പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് പാലക്കാട് നിയോജകമണ്ഡലം. അഞ്ച് മാസം മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 52 വാര്‍ഡുകളുള്ള പാലക്കാട് നഗരസഭയില്‍ 24 വാര്‍ഡുകളില്‍ വിജയിച്ച് ബിജെപി ഭരണം നടത്തുന്നു. ഇരുപത്തിഏഴായിരത്തി അഞ്ഞൂറിലധികം വോട്ടുകള്‍ ബിജെപി നേടി. മണ്ഡലത്തിലെ മൊത്തം ബിജെപി വോട്ട് 37,177 ആയി വര്‍ധിച്ചു. എല്‍ഡിഎഫിന് സ്വാധീനമുള്ള സ്ഥലങ്ങളാണ് കണ്ണാടിയും മാത്തൂരും. പിരായിരി പഞ്ചായത്തില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. എന്നാല്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി തങ്ങളുടെ കരുത്ത് തെളിയിച്ചത് ഇരുപക്ഷത്തിനും വന്‍ തിരിച്ചടിയായിരിക്കുകയാണ്.
സംസ്ഥാനത്തു ബിജെപി നേതൃത്വം ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലമാണ് പാലക്കാട്. കേരള രാഷ്ട്രീയത്തിലെന്ന പോലെ എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാറി മാറി പിന്തുണയ്ക്കുന്ന ശീലമാണ് പാലക്കാട്ടുകാര്‍ക്ക്. എന്നാല്‍ വികസനമുരടിപ്പും ഒത്തുതീര്‍പ്പു രാഷ്ട്രീയവും ജനങ്ങളെ ഇതില്‍നിന്നും മാറ്റിചിന്തിക്കുവാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ നല്ലൊരുഭരണം കാഴ്ച്ചവയ്ക്കുവാന്‍ ബിജെപിക്കുമാത്രമേ കഴിയൂവെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. ജില്ലയില്‍ പൊതുവേ എല്‍ഡിഎഫിന് സ്വാധീനമുണ്ടെങ്കിലും നഗരത്തില്‍ ബിജെപിയുടെ ശക്തമായ സാന്നിധ്യം എല്‍ഡിഎഫിന് തിരിച്ചടിയാണ്. 2006ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ദിവാകരന് 1344 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ 27511 വോട്ടുകള്‍ നേടി. എന്നാല്‍ 2011 ലെ തിരഞ്ഞെടുപ്പില്‍ 7403 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലാണ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി സി.ഉദയഭാസ്ക്കര്‍ 22317 വോട്ടുകള്‍ നേടി. ഷാഫി പറമ്പില്‍ 47641 വോട്ടും കെ.കെ.ദിവാകരന് 40238 വോട്ടുമാണ് നേടിയത്. എന്നാല്‍ 2015 ആയപ്പോഴേക്കും ബിജെപി വോട്ട് 37000 കവിഞ്ഞത് മാറ്റത്തിന്റെ പ്രതിഫലനമാണ്.
ചരിത്രത്തില്‍ ആദ്യമായി ബിജെപിക്ക് കേരളത്തില്‍ മുനിസിപ്പാലിറ്റി ഭരണം നേടിക്കൊടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് പാലക്കാട് മണ്ഡലത്തില്‍ ബിജെപി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണവും സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ സാഹചര്യവും ഇത്തവണ പാലക്കാട് മണ്ഡലത്തില്‍ താമര വിരിയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അണികളും. 52 സീറ്റുള്ള പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 24 സീറ്റ് നേടിയ ബിജെപി പാലക്കാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ അക്കൗണ്ട് തുറന്നതും പ്രതീക്ഷയേകുന്നു. സിപിഎമ്മിന് വന്‍ ഭൂരിപക്ഷമുണ്ടായിരുന്ന കണ്ണാടി, മാത്തൂര്‍, പിരായിരി പഞ്ചായത്തില്‍ അവരുടെ സമ്പൂര്‍ണ മേധാവിത്വം നഷ്ടപ്പെട്ടതും ബിജെപിക്ക് സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞതും പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.
പാലക്കാട് മുനിസിപ്പാലിറ്റിയിലെന്നപോലെ നിയമസഭാ മണ്ഡലത്തിലും താമരക്കൊടി പാറുമെന്ന പ്രതീക്ഷയില്‍ ബിജെപി ഇവിടെ നേരത്തെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ഒന്നരപതിറ്റാണ്ടിലേറെക്കാലമായി കേരളത്തിന്റെ സാംസ്ക്കാരിക പ്രസ്ഥാനങ്ങളിലും സമരമുഖങ്ങളിലും നിറഞ്ഞ സാന്നിധ്യവും ഇപ്പോള്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് ശോഭാ സുരേന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: