ന്യൂദല്‍ഹി: രാജ്യത്ത് കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പ്രതിസന്ധി തുടര്‍ക്കഥയാകുന്നു. വിമത നീക്കവും ഗ്രൂപ്പ് തര്‍ക്കങ്ങളുമാണ് മിക്ക സംസ്ഥാനങ്ങളിലെയും ഭരണപ്രതിസന്ധിക്ക് പിന്നില്‍. അരുണാചല്‍ പ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡിലും സംസ്ഥാന ഭരണം നഷ്ടപ്പെട്ട അവസ്ഥയിലേക്ക് കോണ്‍ഗ്രസ് ചെന്നെത്തിയത് രാഹുല്‍ഗാന്ധിയുടെ പരാജയമാണെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍.
ആസാം, ഹിമാചല്‍ പ്രദേശ്, കര്‍ണ്ണാടക, കേരള, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ കോണ്‍ഗ്രസ് ഭരണമുള്ളത്. ഇതില്‍ അരുണാചല്‍ പ്രദേശിലെ ഭരണം മാസങ്ങള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസിന് നഷ്ടമായത്. വിമതരെ ചാക്കിലാക്കാന്‍ കോഴ വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഉത്തരാഖണ്ഢിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രണ്ടിടത്തെയും വിമത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്ക് സാധിക്കാതെ വന്നതാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ താഴെവീഴാന്‍ കാരണം.
മണിപ്പൂരില്‍ ഒക്രാം ഇബുബിസിങ്ങിനെതിരെയും ഹിമാചല്‍ പ്രദേശില്‍ വീരഭദ്രസിങിനെതിരെയും വിമത നീക്കങ്ങള്‍ സജീവമായതും പാര്‍ട്ടിക്ക് തലവേദനയാണ്.
അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി നബാംതുകിക്കെതിരെ എതിര്‍പ്പുയര്‍ത്തിയ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ മൂന്നാഴ്ച ദല്‍ഹിയില്‍ തങ്ങിയെങ്കിലും അവരെ കാണുന്നതിനോ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനോ രാഹുല്‍ഗാന്ധി താല്‍പ്പര്യം കാട്ടിയില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍തന്നെ പറയുന്നത്. ഒടുവില്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം ലഭിക്കാതെ മടങ്ങിയ വിമതരാണ് മുഖ്യമന്ത്രിക്കെതിരെ ചരടുവലിച്ച് അധികാരത്തില്‍നിന്നും പുറത്താക്കിയത്.
ഉത്തരാഖണ്ഢില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരായ അതൃപ്തിയും വിമത എംഎല്‍എമാര്‍ നിരവധി തവണ കോണ്‍ഗ്രസ് ഹൈക്കമാന്റിനു മുന്നിലേക്കെത്തിച്ചതാണ്. എന്നാല്‍ രാഹുല്‍ഗാന്ധിയും സംഘവും ഉത്തരാഖണ്ഢ് വിഷയവും പരിഹരിക്കാതെ അവഗണിച്ചു. മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ നേതൃത്വത്തിലുള്ള സംഘം വിമതനീക്കം നടത്തിയിട്ടുപോലും ഇടപെടാനോ പരിഹരിക്കാനോ രാഹുല്‍ഗാന്ധി ശ്രമിക്കാതിരുന്നത് കോണ്‍ഗ്രസ് നേതാക്കളെ അതൃപ്തരാക്കുന്നുണ്ട്.
ഒടുവില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കും എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയതോടെ പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ പ്രതിനിധി സംഘത്തില്‍ നിന്നും രാഹുല്‍ഗാന്ധി വിട്ടുനിന്നു.
ആരോഗ്യ കാരണങ്ങളാല്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സോണിയാഗാന്ധി ഉപാധ്യക്ഷനായ രാഹുലിന് കൈമാറിയിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ഇത്തരം ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ അവ കേള്ക്കുന്നതിനോപോലും രാഹുല്‍ഗാന്ധി സമയം നല്‍കുന്നില്ലെന്നാണ് വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളുടെ പരാതി.
രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകരായ കെ. രാജു, മോഹന്‍ ഗോപാല്‍, മധുസൂധന് മിസ്ത്രി, മോഹന്‍ പ്രകാശ് തുടങ്ങിയ നേതാക്കളാണ് യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കരുതുന്ന കോണ്‍ഗ്രസ് ദേശീയ നേതാക്കളുണ്ട്. ഒടുവില്‍ പ്രശ്നം കൈവിട്ടുപോകുന്ന അവസ്ഥ വരുമ്പോള്‍ പഴയ മുതിര്‍ന്ന നേതാക്കളെതന്നെ ആശ്രയിക്കേണ്ടിയും വരുന്നു. എ.കെ ആന്റണി, ഗുലാംനബി ആസാദ്, മോത്തിലാല്‍ വോറ, അഹമ്മദ് പട്ടേല്‍, കപില്‍ സിബല്‍, അംബികാ സോണി തുടങ്ങിയ നേതാക്കളാണ് രാഷ്ട്രപതിയെ കണ്ടതുള്‍പ്പെടെയുള്ള രാഷ്ട്രീയ ഇടപെടലുകള്‍ക്ക് രംഗത്തിറങ്ങിയത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൈവശമിരിക്കുന്ന ആസാമിലും കേരളത്തിലും അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണ്ണാടകവും ഹിമാചലും തീരെച്ചെറിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും മാത്രമാണ് ഇനി കോണ്ഗ്രസിനൊപ്പമുണ്ടാകുക. രാഷ്ട്രീയ എതിരാളികളുമായിപോലും സഖ്യമുണ്ടാക്കി മുന്നോട്ടുപോകുന്ന രാഹുല്തന്ത്രം കോണ്‍ഗ്രസിനെ ഇല്ലാതാക്കുമെന്ന ആശങ്കയാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: