തിരുവനന്തപുരം: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവും ലോഗോയും പുറത്തിറക്കി. ‘വഴിമുട്ടിയ കേരളം വഴികാട്ടാന്‍ ബിജെപി’ എന്ന മുദ്രാവാക്യത്തിന്റെയും ലോഗോയുടെയും പ്രകാശനം മസ്ക്കറ്റ് ഹോട്ടലില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ നിര്‍വ്വഹിച്ചു.
ലോകത്തിനു മുഴുവന്‍ മാതൃകയായി മാറുന്ന ഭാരതത്തിലെ ഭരണനേട്ടത്തിന്റെ ഗുണഫലം കേരളത്തിലും ലഭ്യമാക്കാന്‍ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കുമെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. ഇത്തവണ കേരളത്തില്‍ ബിജെപി ഒറ്റയ്ക്കല്ല. 60 കൊല്ലം മാറിമാറി ഭരിച്ച മുന്നണികളെ നേരിടാന്‍ എന്‍ഡിഎ മൂന്നാം ബദലായി കേരളത്തില്‍ ജനവിധി തേടുകയാണ്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ഭൂരഹിതരുടെയും തൊഴിലില്ലാത്തവരുടെയും പ്രതീക്ഷയായി മൂന്നാം ബദല്‍ കേരളത്തില്‍ മാറുകയാണെന്നും രാജഗോപാല്‍ പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അധ്യക്ഷനായിരുന്നു. പ്രതീക്ഷയറ്റ ജനവിഭാഗത്തെ ഉയിര്ത്തെഴുന്നേല്പ്പിച്ചാല് മാത്രമേ കേരളത്തിന് പുതിയ ഭാവി കെട്ടിപ്പടുക്കാനാവൂയെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. നാളിതുവരെ ഇരുമുന്നണികളും ജനങ്ങളോട് കാട്ടിയ ക്രൂരതയ്ക്കെതിരെ പ്രതികരിക്കാന്‍ കിട്ടുന്ന അവസരമാണിത്. ജനങ്ങള്‍ ഒന്നടങ്കം ഒരു മാറ്റം ആഗ്രഹിക്കുന്നു. കേരളം സമ്പല്സമൃദ്ധമാകണമെന്നും സ്വയംപര്യാപ്തമാകണമെന്നും സ്വപ്നംകണ്ട് രക്തസാക്ഷിത്വംവരിച്ചവരുടെ ആഗ്രഹങ്ങള്‍ സഫലമാകാന്‍ പോകുകയാണ്.
ത്യാഗത്തിന്റെ കനല്‍വഴികളിലൂടെ സഞ്ചരിച്ച അവരുടെ പ്രതീക്ഷകള്‍ സഫലമാകാന്‍ വലിയൊരു സാമൂഹ്യപരിവര്‍ത്തനത്തിന് കേരളം സാക്ഷ്യംവഹിക്കാനൊരുങ്ങുകയാണെന്നും കുമ്മനം പറഞ്ഞു.
ഇടതുവലതു മുന്നണികളിലെ നേതാക്കന്മാര് ഉണ്ടാക്കുന്ന ധാരണ തള്ളിക്കളയുന്ന പാര്‍ട്ടി അണികളുടെ പ്രതിഷേധം ജനാധിപത്യത്തിന്റെ ശബ്ദമാണെന്ന് ചടങ്ങില്‍ സംസാരിച്ച ബിജെപി മുന്‍ അധ്യക്ഷന്‍ വി. മുരളീധരന് പറഞ്ഞു
.ബംഗാളില്‍ ഇരുമുന്നണികുളും തമ്മില്‍ ധാരണയാണെങ്കില്‍ കേരളത്തില്‍ ഇരുമുന്നണികളിലെയും നേതാക്കള്‍ തമ്മിലാണ് ധാരണ. കോട്ടയത്ത് മുഖ്യമന്ത്രിക്കെതിരെ നിര്ത്തിയിരികുന്ന സ്ഥാനാര്‍ത്ഥിയും ആഭ്യന്തരമന്ത്രിക്കെതിരെ രാഷ്ട്രീക്കാരനല്ലാത്തയാളെ നിര്‍ത്താന്‍ നടത്തുന്ന ശ്രമവും ഇടതുമുന്നണി കോണ്‍ഗ്രസിനോട് കാണിക്കുന്ന ഔദാര്യമല്ല; മറിച്ച് പ്രത്യുപകാരമായി തങ്ങളുടെ മുതിര്‍ന്ന നേതാക്കളെ നിയമസഭയിലെത്തിക്കാമെന്ന ധാരണയിലാണ്.
കേരളം ആരുഭരിച്ചാലും ജനങ്ങളുടെ സ്ഥിതി ഏതായാലും തങ്ങളുടെ സ്ഥാനം ഉറപ്പിക്കണമെന്നാണ് ഇവരുടെ ലക്ഷ്യം. ജനതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായി നീങ്ങുന്ന ഈ നേതാക്കളെ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയുന്നു എന്നതാണ് കേരളത്തിന്റെ പ്രതീക്ഷ. കേവലം രാഷ്ട്രീയ പരിവര്ത്തനത്തിനുപരിയായി മറ്റു സംസ്ഥാനങ്ങളിലെ വികസനത്തോടൊപ്പം മുന്നോട്ടുപോകാന്‍ കഴിയുന്ന ചരിത്രപരമായ മാറ്റത്തിനു വഴിതെളിയിക്കുന്ന തെരഞ്ഞെടുപ്പാവും ഇതെന്നും മുരളീധരന് പറഞ്ഞു.
ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്. ഉമാകാന്തന്‍, വക്താവ് ജെ.ആര്. പത്മകുമാര്‍, സെക്രട്ടറിമാരായ അഡ്വ. വി.വി. രാജേഷ്, സി. ശിവന്‍കുട്ടി, തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എസ്. ശ്രീശാന്ത്, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: