കോഴിക്കോട്: ജില്ലയുടെ തെക്കേ അറ്റത്തുള്ള മണ്ഡലമാണ് ബേപ്പൂര്‍. സിപിഎം കോട്ടയെന്ന് പറയപ്പെട്ടിരുന്ന മണ്ഡലത്തില്‍ നിലവില്‍ പാര്‍ട്ടിയുടെ നില പരുങ്ങലിലാണ്. ഓരോ തെരഞ്ഞടുപ്പ് കഴിയുമ്പോഴും സിപിഎം കോട്ടകളില്‍ വിള്ളല്‍ വീഴുന്ന കാഴ്ചയാണ് കാണാനാകുന്നത്. സിപിഎമ്മില്‍ നിന്നുള്ള അടിയൊഴുക്ക് ഏറ്റവും സജീവമായ മണ്ഡലം കൂടിയാണിത്. ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ള മണ്ണാണ് ബേപ്പൂര്‍. ബേപ്പൂര്‍ തുറമുഖം തന്നെയാണ് മണ്ഡലത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം. ചെറുകിട വ്യവസായങ്ങള്‍ ഏറ്റവും കൂടുതലുള്ള പ്രദേശം കൂടിയാണിത്.
1965ലാണ് ബേപ്പൂര്‍ അസംബ്ലി നിയോജകമണ്ഡലം രൂപീകരിച്ചത്. ബേപ്പൂരിന്റെ ഭാഗമായിരുന്ന ഒളവണ്ണ ഗ്രാമപ ഞ്ചായത്ത് 2011ല്‍ കുന്ദമംഗലം മണ്ഡലത്തിനോട് കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് കോര്‍പ്പറേഷനിലെ 24 ഡിവിഷനുകളും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളും കടലുണ്ടി ഗ്രാമപഞ്ചായത്തും ഉള്‍പ്പെടുന്നതാണ് ഇന്നത്തെ ബേപ്പൂര്‍ നിയോജക മണ്ഡലം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിയും ബിഡിജെഎസ്സും കരുത്തുറ്റ മുന്നേറ്റമാണ് മണ്ഡലത്തില്‍ കാഴ്ചവെച്ചത്.
25,501 വോട്ടാണ് ബിജെപി, ബിഡിജെഎസ്സ് സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തില്‍ നിന്നും നേടിയത്. സിപിഎം കോട്ടകളില്‍ ഹരിതകുങ്കുമ വര്‍ണ്ണ പതാകകള്‍ പാറിപറന്നത് സിപിഎം നേതൃത്വത്തെപ്പോലും ഞെട്ടിച്ചു. മാറാട് ഉള്‍പ്പെടെയുള്ള മൂന്ന് കോര്പ്പറേഷന് ഡിവിഷനുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയരഥത്തിലേറി. ഒരു ഡിവിഷനില്‍ ബിജെപി രണ്ടാമതെത്തി. രൂപീകരിക്കപ്പെട്ടശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ ഫറോക്ക് മുനിസിപ്പാലിറ്റിയില്‍ ബിജെപി ഒരു സീറ്റുനേടി അക്കൗണ്ട് തുറന്നു. ഒന്‍പത് ഡിവിഷനുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ രണ്ടാമതെത്തി. രാമനാട്ടുകര മുനിസിപ്പാലിറ്റിയില്‍ നാലിടങ്ങളില്‍ നേരിയ വോട്ടുകളുടെ വിത്യാസത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ ആറിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ കരുത്തുറ്റ പ്രകടനം കാഴ്ചവെച്ച് രണ്ടാമതെത്തി.
മണ്ഡല രൂപീകരണത്തിനു ശേഷം 1977ലും 1980ലും മാത്രമാണ് ബേപ്പൂര്‍ ഇടതുമുന്നണിക്ക് നഷ്ടമായത്. 1965, 67, 70 തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിലെ കെ. ചാത്തുണ്ണി മാസ്റ്ററാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തത്. 1977ലും 1980ലും കോണ്‍ഗ്രസ് നേതാവ് എന്‍.പി മൊയ്തീന് മണ്ഡലത്തില്‍ നിന്ന് ജയിച്ചു കയറി. 1982ല്‍ കെ. മൂസക്കുട്ടിയും 1987ലും 1991ലും 1996ലും ടി.കെ. ഹംസയും മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2001ല്‍ വി. കെ.സി. മമ്മദ് കോയ 5071 വോട്ടുകള്‍ക്കാണ് ലീഗ് നേതാവ് എം. സി. മായിന്‍ ഹാജിയെ പരാജയപ്പെടുത്തിയത്. 2006 ലും 2011ലും എളമരം കരീമാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ആദ്യതവണ ലീഗിലെ ഉമ്മര്‍ പാണ്ടികശാലയെ 16608 വോട്ടുകള്‍ക്കാണ് കരീം തോല്‍പ്പിച്ചത്.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ എം.പി. ആദം മുല്‍സി, എളമരം കരീമിനോട് പരാജയപ്പെട്ടെങ്കിലും 2006ലുണ്ടായിരുന്ന 16608 വോട്ടിന്റെ ലീഡ് 5346 വോട്ടായി കുത്തനെ ഇടിഞ്ഞത് എല്‍ഡിഎഫിനു മേലുള്ള ചോദ്യചിഹ്നമായി മാറിയിരുന്നു. സംസ്ഥാന വൈസ്പ്ര സിഡന്റ് കെ.പി. ശ്രീശനായിരുന്നു ബിജെപി സ്ഥാനാര്‍ഥി. 11040 വോട്ടുകളാണ് കെ.പി. ശ്രീശന് നേടിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഡ് കുറഞ്ഞതും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എ. വിജയ രാഘവന് 1700 വോട്ടിന്റെ ഭൂരിപക്ഷം മാത്രം ലഭിച്ചതും നേതൃത്വത്തെ മാറ്റി ചിന്തിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. എളമരം കരീമിനെ സിഐടിയു കേന്ദ്ര നേതൃത്വത്തിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായി മത്സരിപ്പിക്കുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ കരീമിനെതിരെ മണ്ഡലത്തില്‍ നിന്നുയരുന്ന ജനരോഷമാണ് ഈ തീരുമാനത്തിന് കാരണമായതെന്നും പറയപ്പെടുന്നുണ്ട്. കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താന്‍ എംഎല്‍എക്കായിട്ടില്ല. മന്ത്രിയായിരിക്കെ സ്ഥാപിച്ച ഉദ്ഘാടന ഫലകങ്ങള്‍ പലതും നോക്കുകുത്തിയായി ഇന്നും അവശേഷിക്കുന്നുണ്ട്.
ബേപ്പൂര്‍ തുറമുഖവികസനം, റോഡ് വികസനം, ഞെളിയന്‍ പറമ്പ് മാലിന്യപ്രശ്നം, കരുവന്തിരുത്തി പോലെയുള്ള ഭാഗങ്ങളിലെ കുടിവെള്ളക്ഷാമം എന്നീ വിഷയങ്ങളിളെലല്ലാം എംഎല്‍എക്ക് ഒന്നും ചെയ്യാനായില്ലെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. മെഹബൂബിനെ സ്ഥാനാര്‍ത്ഥിയായി നേതൃത്വം നിര്‍ദ്ദേശിച്ചെങ്കിലും പ്രാദേശികമായ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വാങ്ങി. ഇതിനെത്തുടര്‍ന്നാണ് മുന്‍ എംഎല്‍എയും കോഴിക്കോട് കോര്പ്പറേഷന് മേയറുമായ വി.കെ.സി. മമ്മദ് കോയയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടത്.
ആദം മുല്സിയോ, കെ.സി. അബുവോ ആയിരിക്കും യുഡിഎഫിനുവേണ്ടി മണ്ഡലത്തില്‍ മത്സരത്തിനിറങ്ങുക. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായ അഡ്വ. കെ.പി. പ്രകാശ്ബാബുവായിരിക്കും ബിജെപിസ്ഥാനാര്‍ത്ഥി. ജനകീയ സമരമുഖങ്ങൡലെ ശക്തമായ സാന്നിദ്ധ്യമായ പ്രകാശ്ബാബുവിന്റെ സ്ഥാനാര്‍ത്ഥിത്വം മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ പുത്തന്‍ ആവേശമാണ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: