പനച്ചിക്കാട്: മതങ്ങളില്‍ വെച്ച് പ്രപഞ്ച സത്യങ്ങളെ പ്രതീകവത്ക്കരിച്ച് പറഞ്ഞിട്ടുള്ളത് ഹിന്ദുമതമെന്ന് മാന്നാര്‍ ബ്രഹ്മവിദ്യാഗുരുകുലത്തിലെ മഠാധിപതി ആചാര്യ ഹരി സ്വാമികള്‍ പറഞ്ഞു. ദക്ഷിണ മൂകാംബി ഹിന്ദു മഹാ സംഗമത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ നടന്ന സത്സംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓംകാരം, സ്വസ്തികം, ഷഡ്കോണം, ശിവലിംഗം, നടരാജം, ശ്രീചക്രം ഇങ്ങനെ നീളുന്ന എല്ലാ പ്രതിരൂപങ്ങളും പ്രപഞ്ച രഹസ്യങ്ങളുടെ പ്രതീകങ്ങളാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ആകൃതിയുണ്ട് ഓംകാരത്തിന്. ഇത് പോലും അതിസൂക്ഷ്മമായ ഓംകാരത്തിന്റെ അനേക രഹസ്യ സ്വരൂപങ്ങളില്‍ ഒന്നാണ്. ശിവലിംഗം അനന്തതയുടെ പ്രതീകമാണ്. ഇങ്ങനെ ഓരോന്നിനേയും കാണാന്‍ കഴിയണം. ഇതില്‍ കൂടി എല്ലാവരിലേയും ബുദ്ധിയേയും വിവേകത്തേയും ഉണര്‍ത്തുക മാത്രമാണ് ലക്ഷ്യമെന്നും അതാണ് ലോകനന്മയ്ക്ക് ഗുണകരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക സംസ്ക്കാരങ്ങളില് ശ്രേഷ്ഠം ഭാരത സംസ്കാരമാണെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ.സുരേന്ദ്രന്. ദക്ഷിണ മൂകാംബി ഹിന്ദുമഹാ സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ രാഷ്ട്രവും രാഷ്ട്രീയവും ദേശവും ദേശീയതയും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ രാഷ്ട്രത്തിന്റെ സംസ്ക്കാരത്തെ കുറിച്ച് പഠിക്കാനുള്ള അവസരങ്ങള്‍ ഇല്ലാത്തതാണ് ഇന്ന് രാഷ്ട്ര വിരുദ്ധ ശക്തികള്‍ ഭാരതത്തില്‍ വളരാന്‍ കാരണം. ഇന്ന് നമ്മുടെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത് നമ്മുടെ പൂര്‍വ്വികര്‍ വിവരമില്ലാത്തവരാണെന്നും മറ്റുമാണ്. ഭാരതത്തിന്റെ സംഭാവനയായ യോഗയെ പോലും ഒരു സമയത്ത് എതിര്‍ത്തവരാണ് ഈ നാട്ടിലുള്ളവരെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ അധ്യക്ഷത വഹിച്ചു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി സംപൂജ്യ ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന യുവജനോത്സവത്തില്‍ കഥകളി വേഷത്തിന് എ ഗ്രേഡ് നേടിയ കെ.അനന്തകൃഷ്ണനെ ആദരിച്ചു. സ്വാഗത സംഘം മുഖ്യരക്ഷാധികാരി സംപൂജ്യ വിജയബോധാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍, ചെയര്മാന് കെ.എന്‍ നാരായണന് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. ദിലീപ് വി കൈമള്‍ പാത്താമുട്ടം സ്വാഗതവും, എ.ജി അനീഷ് പനച്ചിക്കാട് നന്ദി പറഞ്ഞു. രാവിലെ പ്രശാന്ത് വര്‍മ്മയുടെ മാനസ ജപലഹരി, ചാന്നാനിക്കാട് വിവേകാനന്ദാ സ്കൂളിന്റെ കലാസന്ധ്യ പനച്ചിക്കാട് വാണി എന്‍.എസ്.എസ് വനിതാസമാജത്തിന്റെ തിരുവാതിര, തുടങ്ങിയ കലാപരിപാടികള്‍ സംഗമവേദിയില്‍ നടന്നു. തുടര്‍ന്ന് സംഗമ വേദിയില്‍ ഭാരത് മാതാ പൂജയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: