കോട്ടയം: റേഷന്‍ കടകളിലൂടെ കുത്തരി വിതരണം ചെയ്യുന്നതിന് സപ്ലൈകോ കര്‍ഷകരില്‍ നിന്നു കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ വിലയായി 136 കോടി രൂപ നല്‍കാനുണ്ടെന്ന് ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍. ഇത് കൂടാതെ റേഷന്‍ മൊത്ത-ചില്ലറ വ്യാപാരികള്‍ക്ക് കമ്മീഷന് കുടിശികയായി 60 കോടിയും മണ്ണെണ്ണ മൊത്ത വ്യാപാരികള്‍ക്ക് ഒന്നരക്കോടി രൂപയും സര്‍ക്കാര്‍ നല്‍കാനുണ്ട്. മാര്‍ച്ച് 15 വരെയുള്ള കഴിഞ്ഞ സീസണില്‍ 11,95,30,818 കിലോ നെല്ലാണ് സംസ്ഥാനത്തൊട്ടാകെ സപ്ലൈകോ സംഭരിച്ചത്. ഇതിന്റെ വിലയില്‍ 111,52,75,652 രൂപ കര്‍ഷകര്‍ക്ക് നല്കി. 136,52,59,693 രൂപയാണ് സര്‍ക്കാര്‍ ഇനിയും കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്.
ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചത് പാലക്കാട് ജില്ലയിലാണ്. ഇവിടെ 76,17,61,536 രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. തൃശ്ശൂരില്‍ 29 കോടിയും മലപ്പുറത്ത് 5 കോടി രൂപയും ആലപ്പുഴയില്‍ 77 ലക്ഷവും കോട്ടയത്ത് 63 ലക്ഷം രൂപയും കുടിശികയായി കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്.
സൗജന്യ അരി വിതരണം തെരഞ്ഞെടുപ്പ്കമ്മീഷന് തടഞ്ഞതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് ബേബിച്ചന് മുക്കാടന്‍ പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് ഒരാള്‍ക്കുപോലും സൗജന്യമായി അരി നല്‍കിയിട്ടില്ല. സൗജന്യ അരി പദ്ധതി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിക്കുകയും വിജ്ഞാപനത്തിന് മുമ്പ് തന്നെ മന്ത്രിസഭ തീരുമാനമെടുക്കുകയും ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ അരി സൗജന്യമായി റേഷന്‍ കടകള്‍ക്ക് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നില്ല. അതിനാല്‍ റേഷന്‍ വ്യാപാരികള്‍ പണം മുടക്കി സൗജന്യ അരിവിതരണ പദ്ധതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയും സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് ശേഷം മാര്‍ച്ച് 16 നാണ് സൗജന്യ അരി സൗജന്യമായി റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷമായിരുന്നെന്നും ബേബിച്ചന് മുക്കാടന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: