തൃശൂര്‍: ഓര്‍മ്മകള്‍ പെയ്തിറങ്ങിയ സായംസന്ധ്യയില്‍ പ്രിയകവി ഒഎന്‍വിക്ക് സാംസ്കാരിക നഗരിയുടെ ഗാനാഞ്ജലി. അച്ഛന് ശ്രദ്ധാഞ്ജലിയുമായി മകന് രാജീവും മുത്തച്ഛന് ഓര്‍മ്മപ്പൂക്കളുമായി പിന്നണിഗായിക കൂടിയായ ചെറുമകള്‍ അപര്‍ണയും സംഗീത നാടക അക്കാദമി റീജ്യണല്‍ തീയേറ്ററില്‍ എത്തിയിരുന്നു. അച്ഛന്റെ ഓര്‍മകളില്‍ വിതുമ്പി പാതി മുറിഞ്ഞ വാക്കുകളുമായി രാജീവ് പ്രസംഗം അവസാനിപ്പിച്ചു.
ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ഗുരുതുല്യനായ ഒഎന്‍വിക്ക് പ്രണാമവുമായി സംഗീത സംവിധായകന് ഔസേപ്പച്ചനും, യുവസംഗീത സംവിധായകന് രതീഷ്വേഗയും ടീം ദക്ഷ ഒരുക്കിയ സൂര്യഗീതത്തില്‍ പങ്കെടുക്കാനെത്തി. സിനിമാഗാനങ്ങളും, ലളിതഗാനവും കവിതയും ഉള്‍പ്പെടെ ഒഎന്‍വിയുടെ പ്രശസ്തമായ 30 ഗാനങ്ങളാണ് അവതരിപ്പിച്ചത്.
ഒഎന്‍വി ദൂരദര്ശന് വേണ്ടി രചിച്ച ഒന്നിനി ശ്രുതിതാഴ്ത്തി എന്ന ലളിതഗാനത്തോടെ മകന് രാജീവ് ഗാനാഞ്ജലിക്ക് തുടക്കം കുറിച്ചു. ശരബിന്ദു മലര്ദീപം എന്നുതുടങ്ങുന്ന ഗാനം മകനും ചെറുമകളും ചേര്‍ന്ന് ആലപിച്ചത് നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. പോലീസ് അക്കാദമിയിലെ സിഐയും ഗായകനുമായ ഷിനോജും ഗാനങ്ങള്‍ ആലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: