കണ്ണൂര്‍: പൊടിക്കുണ്ട് സ്ഫോടനത്തിന് ഇരകളായ 63 കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നും സ്ഫോടനം ഒരു പ്രത്യേക ടീമിനെ രൂപീകരിച്ച് അനേഷിക്കണമെന്നുമുളള ആവശ്യം ശക്തമാകുന്നു.
സ്ഫോടനം അധികൃതരുടെ അനാസ്ഥമൂലം ഉണ്ടായതാണ്. ഇതിനുമുമ്പ് മൂന്ന് തവണ സമാനസംഭവങ്ങള്‍ ഉണ്ടായിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത് സ്ഫോടനത്തിനുത്തരവാദിയായ അനു മാലിക്കിന്റെ ഭരണകക്ഷി സ്വാധീനത്തെതുടര്ന്നാണെന്ന് ആരോപണം ശക്തമായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളുമായി അനുമാലിക്കിന് ബന്ധമുണ്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. രാജേന്ദ്രനഗര്‍ ഹൗസിങ്ങ് കോളനിയിലെ അനുമാലിക്കിന്റെ താമസം തന്നെ ദുരൂഹമാണെന്നും രാത്രികാലങ്ങളില്‍ അപരിചിതരായ പലരും വീട്ടില്വരാറുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. അയല്‍ക്കാരുമായി സ്വന്തം പേരുപോലും വെളിപ്പെടുത്താതെ രഹസ്യം സൂക്ഷിക്കുകയായിരുന്നു ഇയാളെന്നും പറയപ്പെടുന്നു. വ്യാഴാഴ്ച രാത്രി 11.30 നാണ് സ്ഫോടനം നടക്കുന്നത്. ആ സമയത്ത് അനുമാലിക് വീട്ടിനകത്തില്ലാതിരുന്നതും അനുമാലിക്കിന്റെ ഭാര്യ വീട്ടിന് വെളിയിലായതും ദുരൂഹമാണെന്ന് നാട്ടുകാര്‍ പറയുന്നു. തദ്ദേശവാസികള്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസ് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഭരണകക്ഷിയില്‍ സ്വാധീനമുള്ളയാളായതുകൊണ്ട് പോലീസ് റെയ്ഡ് ഒഴിവാക്കപ്പെടുകയായിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പോലീസ് റെയ്ഡ് നടത്തിയിരുന്നുവെങ്കില്‍ ഉഗ്രശേഷിയുള്ള വെടിമരുന്ന് കണ്ടെത്താനും സ്ഫോടനം തടയാനും കഴിയുമായിരുന്നുവെന്ന് പറയപ്പെടുന്നു. നിരവധി സ്ഫോടനക്കേസുകളില്‍ നിന്ന് അനുമാലിക്കിനെ രക്ഷപ്പെടുത്തിയവര്‍ തന്നെയാണ് വീണ്ടും അന്വേഷണം നടത്തുന്നതെന്നും അത് കുറ്റവാളിയെ രക്ഷപ്പെടുത്താനേ ഉപകരിക്കൂവെന്നും പ്രത്യേക അന്വേഷണസംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം ശക്തമായിരിക്കുയാണ്. വീടുകളടക്കം 64 കെട്ടിടങ്ങള്‍ക്കാണ് നാശനഷ്ടമുണ്ടായത്. 5 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഈ കെട്ടിടങ്ങള്‍ വാസയോഗ്യമായി പുതുക്കിപ്പണിയാനാവശ്യമായ നഷ്ടപരിഹാരം സര്‍ക്കാര്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
സ്ഫോടനവുമായി ബന്ധപ്പെട്ട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത പന്നേന്‍പാറ ചാക്കാട്ട്പീടിക സ്വദേശി അനൂപിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അടുത്ത ദിവസം തന്നെ കോടതിയില്‍ ഹരജി നല്‍കും. സ്ഫോടനത്തില്‍ തകര്‍ന്ന വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന ഇയാളെ കോടതി കഴിഞ്ഞദിവസം പോലീസ് അറസ്റ്റു ചെയ്യുകയും റിമാന്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. സംഭവസമയത്ത് അനൂപും ഭാര്യ റാഹിലയും വീട്ടിലുണ്ടായിരുന്നില്ല. റാഹിലയുടെ മകള്‍ ഹിബ (13) മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 40 ശതമാനത്തോളം പൊള്ളലേറ്റ ഹിബ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കനത്ത സ്ഫോടനം മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം സൃഷ്ടിച്ചിരുന്നു. സ്ഫോടനം നടന്ന വീട്ടില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. സംഭവസ്ഥലത്തു നിന്നും സാമ്പിള്‍ പരിശോധിച്ചു വരികയാണ്. അത്യുഗ്രസ്ഫോടന ശേഷിയുള്ള വെടിമരുന്നുല്പ്പന്നങ്ങളാണ് ഇവിടെ സംഭരിച്ചതെന്നു ഫോറന്‍സിക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അന്തരീക്ഷത്തിലെ ഈര്പ്പംകൊണ്ടുപോലും രാസപ്രവര്‍ത്തനത്തിലൂടെ ഉഗ്രസ്ഫോടനമുണ്ടാകാന് ശേഷിയുള്ള വെടിമരുന്നായിരുന്നു ഇവിടെ സൂക്ഷിച്ചിരുന്നത്. ഇതുപയോഗിച്ചു നിര്‍മിച്ച സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ തീവ്രത കൂടാന്‍ കാരണം ജലാറ്റിന്‍ സ്റ്റിക്കുകളോ ഡിറ്റണേറ്ററുകള്ക്കു സമാനമായ വസ്തുക്കളോ ഉണ്ടായിരുന്നതാകാമെന്നും സംശയമുയര്‍ന്നിട്ടുണ്ട്. കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ചുള്ള പരിശോധനക്കു ശേഷമേ ഇക്കാര്യം വ്യക്തമാകൂ. സാമ്പിളുകള്‍ ശേഖരിക്കുന്ന പ്രവൃത്തി ഇന്നലേയും തുടര്‍ന്നു.———
ഉത്സവങ്ങളും വിഷുവിപണിയും ലക്ഷ്യമിട്ട് നിര്‍മിച്ച പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ദുരൂഹത പോലീസും പൂര്‍ണ്ണമായും തളളിക്കളയാത്ത സ്ഥിതിയാണ്. അറസ്റ്റിലായ അനൂപ് നേരത്തെ രണ്ടുതവണ അനധികൃത പടക്കനിര്‍മാണത്തില്‍ അറസ്റ്റിലായിട്ടുണ്ട്. 2009 ലും 2013 ലുമാണ് വളപട്ടണം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്നുവര്‍ഷം മുമ്പാണ് രാജേന്ദ്രനഗര്‍ കോളനിയിലെ ഇരുനില വീട് ഇയാള്‍ വാടകക്കെടുത്തത്.
സമീപവാസികളില്‍നിന്ന് ഏറെ അകന്നുകഴിയുന്ന സ്വഭാവക്കാരനാണ് അനൂപ്. മൂന്നുവര്‍ഷത്തോളമായിട്ടും ഇയാളുടെ പ്രവൃത്തിയെക്കുറിച്ച് നാട്ടുകാര്‍ക്കൊന്നും അറിയുമായിരുന്നില്ല. ഇതാണ് ദുരൂഹത വര്‍ദ്ധിക്കാന്‍ ഇടയാക്കിയിരിക്കുന്നത്. അനധികൃത പടക്കനിര്‍മാണവും വിതരണവും നടത്തുകയായിരുന്നു ഇയാളെന്ന് അയല്‍വാസികള്‍ക്കു മനസിലായത് സ്ഫോടനം നടന്നതിനുശേഷമാണ് എന്നതും സ്ഫോടനം സംബന്ധിച്ച് സംശയങ്ങള്‍ ബലപ്പെടുത്തുന്നു.—
അതേസമയം സംഭവത്തില്‍ സിപിഎം രാഷ്ട്രീയ മൂതലെടുപ്പിന് ശ്രമിക്കുന്നതായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അപകടത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പൊടിക്കണ്ടില് നാളെ ധര്‍ണ്ണ നടത്തുമെന്ന് എം.വി.ജയരാജന് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുകയുണ്ടായി.———
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ അടിയന്തിര ധനസഹായം പ്രഖ്യാപിക്കാനോ ആനൂകൂല്യങ്ങള്‍ നല്‍കാനോ സാധിക്കില്ലെന്നിരിക്കെ സിപിഎമ്മിന്റെ ധര്‍ണ്ണ സംഭവത്തില്‍ രാഷ്ട്രീയ നേട്ടവെച്ചുളളതാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. പെരുമാറ്റച്ചട്ടം നിലനില്‍ക്കെ പെട്ടെന്ന് ഇക്കാര്യത്തില്‍ പ്രഖ്യാപനങ്ങളോ ധനസഹായ വിതരണവും സാധ്യമല്ലെന്ന് എല്ലാവര്ക്കും അറിയാമെന്നിരിക്കെ പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ച് സമരരംഗത്തിറക്കാനുള്ള സിപിഎം നീക്കം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: