തിരുവനന്തപുരം: മാറാട് കൂട്ടക്കൊലയിലെ ഗൂഢാലോചന സംബന്ധിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആവശ്യപ്പെട്ടു. കേസ് സി.ബി.ഐക്ക് വിടാനുള്ള മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കേസ് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിയപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയത്. അന്വേഷണം തങ്ങളിലേക്ക് നീളുമെന്ന് കണ്ടതു കൊണ്ടാണോ ഉദ്യോഗസ്ഥരെ മാറ്റിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണെന്നും വി.എസ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇ-മെയില്‍ വിവാദത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉരുണ്ടുകളിക്കുകയാണ്. ഇ-മെയില്‍ ആരുടേതാണെന്ന് അന്വേഷിക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ അറിവോടെയാണ്. വിവാദവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞത് സര്‍ക്കാരിന്റെ നിലപാടാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
സ്റ്റേറ്റ് സെക്യൂരിറ്റി കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തു സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയെക്കുറിച്ചു ചര്‍ച്ച ചെയ്യണമെന്നും വിദേശ വാഹന കള്ളക്കടത്തു കേസിലെ പ്രതിക്കു പാസ്പോര്‍ട്ട് തിരിച്ചു നല്‍കിയതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. രാഷ്ട്രീയ സമ്മര്‍ദമില്ലാതെ എസ്.ഐ പാസ്പോര്‍ട്ട് തിരിച്ചു നല്‍കില്ലെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: