ലാഹോര്‍: പാക്കിസ്ഥാനിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 55 പേര് കൊല്ലപ്പെട്ടു. 115 പേര്‍ക്ക് പരിക്കേറ്റു. പാക്കിസ്ഥാന്റെ കിഴക്കന്‍ നഗരമായ ലാഹോറിലെ ആള്‍ത്തിരക്കേറിയ പാര്‍ക്കിലായിരുന്നു സ്ഫോടനം. സംഭവത്തെ തുടര്‍ന്ന് ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ടായിരുന്നു ഭീകരാക്രമണം.
പഞ്ചാബ് പ്രവിശ്യയില്‍ തലസ്ഥാനമായ ലാഹോറിലെ ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ പാര്‍ക്കിലാണ് ചാവേര്‍ ബോംബു പൊട്ടിയത്. കൊല്ലപ്പെട്ടവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.
പാര്‍ക്കില്‍ ഒട്ടുമിക്ക സ്ഥലങ്ങളും രക്തക്കളമായെന്ന് ദൃക്സാക്ഷികള്‍ വിശദീകരിക്കുന്നു. ഞായറാഴ്ച വൈകുന്നേരമായിരുന്നതിനാല്‍ വന്‍ തിരക്കായിരുന്നു. ഈസ്റ്റര്‍ അവധിയും ആഘോഷവുമായത് ആള്‍ത്തിരക്ക് വര്‍ദ്ധിപ്പിച്ചു.
ചാവേര്‍ ആക്രമണമാണ് സംഭവിച്ചതെന്ന് ഇഖ്ബാല്‍ ടൗണ്‍ പോലീസ് സൂപ്രണ്ട് മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു. പാര്ക്കിന് സുരക്ഷാ സംവിധാനമോ കാവലോ ഉണ്ടായിരുന്നില്ല. സംഭവത്തെ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: