നമ്മള് പുറപ്പെടാറായപ്പോള്‍ എന്റെ വലതുകണ്ണു തുടിക്കുന്നു. അതും നല്ല ശകുനം. നാം രാവണനെ വധിച്ച് വീണ്ടെടുക്കുമെന്നതിനു സംശയമില്ല. ഞാന്‍ ഹനുമാന്റെ തോളില്‍ കയറി മുമ്പേ പുറപ്പെടാം. എനിക്കു പിന്നില്‍ അംഗദന്റെ തോളില്‍ ലക്ഷ്മണന് വരട്ടെ. സുഗ്രീവന് എന്നോടൊപ്പം സഞ്ചരിക്കണം. യൂഥപതിമാര് തങ്ങളുടെ യൂഥത്തിന്റെ മുന്നിലും പിന്നിലും എല്ലായിടത്തും മേല്‍നോട്ടം വഹിക്കണം. ഗജന്‍, മൈന്ദന്‍, ദ്വിവിദന്‍, നളന്, സുഷേണന്, ജാംബവാന് തുടങ്ങി വീരന്മാരായ സേനാപതികളെല്ലാം നാലുഭാഗവും കാത്തുകൊണ്ടു സഞ്ചരിക്കണം.
നീലന് ശക്തിശാലികളായ നൂറായിരം വാനരന്മാരോടുകൂടി വഴിനോക്കിയറിയാനായി സൈന്യത്തിന്റെ മുന്നണിയില്‍ യാത്രചെയ്യട്ടെ. ഹേ, സേനാപതിയായ നീലാ, ധാരാളം കായ്കനികളും കിഴങ്ങുകളും, തണുത്തജലവും, തേനുമുള്ള കാട്ടുവഴികളില്കൂടി നീ വേഗത്തില്‍ സൈന്യത്തെ നയിക്കുക. ദുഷ്ടബുദ്ധികളായ രാക്ഷസന്മാര് വഴിക്കുള്ള കായ, കിഴങ്ങ്, വെള്ളം എന്നിവ ചീത്തയാക്കും. നീ ശ്രദ്ധയോടുകൂടി സൈന്യത്തെ കാത്തുകൊള്ളണം. കാടുകളിലും കുഴികളിലും ശത്രുക്കള്‍ സൈന്യത്തെ ഒളിപ്പിച്ചു നിറുത്തിയിട്ടുണ്ടോയെന്ന് മേല്പോട്ടു ചാടി നോക്കണം. ശക്തികുറഞ്ഞവര്‍ കൂട്ടത്തിലുണ്ടെങ്കില്‍ ഇവിടെത്തന്നെ നില്ക്കട്ടെ”
സൈന്യം യാത്രയാരംഭിച്ചു ശ്രീരാമന് കോടിക്കണക്കിനു ആനകളെപ്പോലുള്ള വാനരന്മാരുടെ അകമ്പടിയോടെ യാത്രചെയ്തു. വാനരന്മാര് കൂട്ടത്തോടെ മുന്നോട്ടുനീങ്ങിയപ്പോള്‍ സമുദ്രം അലയടിച്ചു നീങ്ങുന്നതുപോലെ തോന്നി. അവര്‍ ഭൂമിയാകെ വലയം ചെയ്ത് അതിവേഗത്തില്‍ പായുകയായിരുന്നു. മരങ്ങളില്‍നിന്നും കായ്കനികള്‍ ഭക്ഷിച്ചും തടസ്സങ്ങളെ തട്ടിനിരത്തിയും അവര്‍ വിശ്രമമില്ലാതെ രാത്രിയും പകലും യാത്രചെയ്തു. യാതൊരു ക്ഷീണവും തോന്നിയില്ല. അവസാനം സഹ്യാദ്രിയും മലയാചലവും കടന്ന് ഭയങ്കരമായി ഗര്‍ജ്ജിക്കുന്ന ദക്ഷിണസമുദ്രത്തിന്റെ തീരത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: