മുഹമ്മ: കര്‍മ്മസാക്ഷിയായ സൂര്യന്റെ കനിവ്തേടി കരപ്പുറത്തെ ഗ്രാമങ്ങളില്‍ ആദിത്യപൂജയ്ക്ക് തുടക്കമായി. മീനം,മേടം മാസങ്ങളില്‍ മധ്യതിരുവിതാംകൂറിലെ ചേര്‍ത്തല,അമ്പലപ്പുഴ,വൈക്കം താലൂക്കുകളില്‍ നടന്നുവരുന്ന അനുഷ്ഠാനമാണ് ആദിത്യപൂജ. കാര്‍ഷിക സംസ്കൃതിയുടെ ഭാഗമായി മഴയ്ക്കുവേണ്ടി പ്രാചീന ഗ്രീസില്‍ സൂര്യപ്രീതിയ്ക്കായി ആദിത്യപൂജയ്ക്ക് സമാനമായ പൂജാവിധികള്‍ നടന്നിരുന്നു.
കടാക്ഷ ശാസ്ത്ര പഠിപ്പുനേടാത്ത ഗ്രാമീണ പെണ്കൊടിമാര് മഴയ്ക്കുവേണ്ടി പ്രാര്‍ത്ഥനാ നിരതരാവുന്നത് കാളിദാസ കൃതികളില്‍ വര്‍ണിച്ചിട്ടുണ്ട്. പ്രപഞ്ചപ്രതിഭാസങ്ങളെ ആരാധിക്കുന്ന സമ്പ്രദായം മനുഷ്യ രാശിയുടെ ഉദയം മുതല്‍ നിലനിന്നുപോന്നതാണ്. ജല കുംഭത്തിലോ ദര്‍ഭ കൂര്ച്ചത്തിലോ ആദിത്യനെ ആവാഹിച്ച് പൂജിക്കുകയാണ് പതിവ്. വ്രതനിഷ്ഠ ദീക്ഷിക്കപ്പെടുന്ന ആദിത്യ പൂജയില്‍ വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഞായറാഴ്ച ഉച്ചവരെ അരി ആഹാരം വര്‍ജ്ജിച്ച് ഒരിക്കലിരുന്നാണ് പൂജാരി കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത്. പൂജാ ദ്രവ്യങ്ങള്‍ സൂക്ഷിക്കാനും പൂജാരിയ്ക്ക് വിശ്രമിക്കാനും പ്രത്യേകം കൊട്ടിലുകള്‍ ഒരുക്കാറുണ്ട്.
പൂജയ്ക്കുവേണ്ടി ശുചിയാക്കിയ പുതുകുളത്തില്‍ കുളിച്ച് ശുദ്ധനായി പൂജാരി പൂജാദ്രവ്യങ്ങള്‍ ഒരുക്കി കിഴക്കേദിശയ്ക്ക് അഭിമുഖമായി സങ്കല്‍പ്പം,കലശപൂജ,ശഖ്പൂജ, ആത്മപൂജ, പീഠപൂജ എന്നിവ നടത്തുന്നു. തളിച്ചുകൊട,രാപൂജ എന്നിവ ആദിത്യ പൂജയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണ്. കഠിന വൃതനിഷ്ഠയുടെയും ആത്മ സമര്‍പ്പണത്തിന്റെയും ഫലമായി പച്ചവിരിപ്പ്നെല്ല് ഉരലില്‍ കുത്തി പൊടിയാക്കിയെടുത്ത് ഉണ്ടാക്കുന്ന പൂജയപ്പം മുഖ്യനിവേദ്യമാണ്. കരിക്കിന് വെള്ളം കല്‍ക്കണ്ടം, തേന്‍, മുന്തിരി, എള്ള്, ശര്‍ക്കര, പൂവന്‍പഴം, ഈന്തപ്പഴം, മധു എന്നിവ ചേര്‍ത്ത് മാവ് കുഴച്ച് പുത്തനെണ്ണയില് പൊരിച്ചെടുക്കുന്ന പൂജേപ്പം മാധുര്യമേറിയതും പോഷക സമ്പുഷ്ടവുമാണ്.
ഒരു താലത്തില്‍ ഏഴപ്പവും നടുക്ക് മാന്താമുറിയും വശങ്ങളില് കോല് തിരിയും കത്തിക്കും. ആര്‍പ്പും കുരവയും മുഖരിതമാകുന്ന അന്തരീക്ഷത്തില്‍ താലമുയര്‍ത്തി സൂര്യന് നിവേദിക്കുന്നു. സൂര്യന്റെ രഥം തെളിയിക്കുന്ന അശ്വങ്ങളായി അപ്പവും സൂര്യനെ പ്രതിനിധാനം ചെയ്ത് മാന്താമുറിയും കോല് തിരികള്‍ രശ്മികളെ സൂചിപ്പിക്കുന്നതുമായാണ് സങ്കല്‍പ്പം. അരിത്താലവും പഴത്താലവും നിവേദിക്കുന്നതും പതിവാണ്.
ദക്ഷിണായനം കഴിഞ്ഞ് ഉത്തരായനം ലക്ഷ്യമാക്കിയുള്ള സൂര്യന്റെ യാത്രയില്‍ കൃത്യമായി കിഴക്കേ ദിശയില്‍ ഉദിക്കുന്ന ദിവസം മേടം പത്താണ്. ആദിത്യ പൂജയ്ക്ക് പറ്റിയ ഏറ്റവും നല്ല ദിവസം ഇതാണ്. ഇത്തവണ ഏപ്രില്‍ 23ന് ആണ് പത്താമുദയം. ക്ഷേത്രങ്ങളിലും കൊയ്ത്തൊഴിഞ്ഞ പാടശേഖരങ്ങളിലും വീടുകളിലുമാണ് സാധാരണ ആദിത്യപൂജ നടത്താറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: