കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ഉടലെടുത്ത സിപിഎമ്മിലെ പ്രതിസന്ധി നേതാക്കള്‍ തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടലില്‍.ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം നേതാക്കള്‍ തമ്മിലുള്ള വിഴുപ്പഴക്കലിനുള്ള വേദിയായി മാറി.
മുന്‍ എംഎല്‍എ ദിനേശ് മണിയാണ് യോഗത്തില്‍ ആഞ്ഞടിച്ചത്. തനിക്കെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം കരുക്കള്‍ നീക്കുന്നതായി പരാതിപ്പെട്ടു. മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍, മുന്മേയര് മണിശങ്കര്‍ ഉല്പ്പടെയുള്ളവരാണ് തനിക്കെതിരെ നീങ്ങുന്നതെന്ന് ദിനേശ് മണി യോഗത്തില്‍ പരസ്യമായി പറഞ്ഞതായി അറിയുന്നു. ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ നിഷേധക്കുറിപ്പുമായി ദിനേശ്മണി രംഗത്ത് വന്നു. കേന്ദ്ര കമ്മറ്റിയംഗം ഇ.പി.ജയരാജന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ രണ്ട് ചേരിയായി തിരിഞ്ഞ് ആരോപണങ്ങള്‍ ഉന്നയിച്ചതായാണ് സൂചന. പി.രാജീവിന് തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതോടെ ദിനേശ് മണിയെയാണ് പാര്‍ട്ടി ഇവിടേക്ക് പരിഗണിച്ചിരുന്നത്.
എന്നാല്‍ മണ്ഡലം കമ്മറ്റി യോഗത്തില്‍ കടുത്ത എതിര്‍പ്പ് ഉയരുകയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ദിനേശ്മണി അഴിമതി വീരനാണെന്ന് കാണിച്ചാണ് പോസ്റ്ററുകള്‍ പുറത്തിറങ്ങിയത്. എതിര്‍പ്പ് ശക്തമായതോടെ താന്‍ മത്സരിക്കാനില്ലെന്ന് ദിനേശ് മണി നേതൃത്വത്തെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഡിവൈഎഫ്ഐ നേതാവ് എം.സ്വരാജിനെ മത്സരിപ്പിക്കാന്‍ തിരുമാനിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച് തിരുമാനമെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറിയേറ്റ് അംഗീകാരം നല്കി. തൃക്കാക്കരയില്‍ സെബാസ്റ്റിയന് പോളിനെ മത്സരിപ്പിക്കാനുള്ള നിര്‍ദ്ദേശവും അംഗീകരിച്ചു. എന്നാല്‍ സെബാസ്റ്റ്യന്‍ പോളിനെതിരെ നിലനില്‍ക്കുന്ന എതിര്‍പ്പുകള്‍ എങ്ങിനെ മറികടക്കുമെന്നത് സംബന്ധിച്ച് തിരുമാനങ്ങളെടുക്കാന്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല.
എം.സ്വരാജിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കാനുള്ള നീക്കവും കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. വി.എസ്വിഭാഗത്തിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ. ഇവിടേക്ക് വി.എസിനെ പരസ്യമായി അധിക്ഷേപിച്ചയാളെ സ്ഥാനാര്ത്ഥിയാക്കിയതിനെതിരെയുള്ള വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്.
മലപ്പുറം സമ്മേളത്തിലാണ് വിഎസിനെ സ്വരാജ് കടന്നാക്രമിച്ചത്. ജില്ലയില്‍ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ ഇത്രയേറെ തവണ യോഗം ചേരേണ്ടി വന്നത്. അധികാരം ലഭിക്കാന്‍ നേതാക്കള്‍ നടത്തുന്ന ചരടുവലിക്കെതിരെ അണികളില്‍ നിന്ന് രോഷം ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. പ്രാദേശിക യോഗങ്ങളില്‍ ഈ പ്രതിഷേധം അലയടിച്ച് തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: