മാനന്തവാടി: മന്ത്രി പി.കെ. ജയലക്ഷ്മിക്കെതിരെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചതോടെ വയനാട് കോണ്‍ഗ്രസ്സില്‍ കലാപം. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് എ.എം.നിഷാന്ത്, മാനന്തവാടി മണ്ഡലം പ്രസിഡണ്ട് സി.എച്ച്.സുഹൈര്‍ എന്നിവരെ യൂത്ത് കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കി.
ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ശ്രീകാന്ത് പട്ടയനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ നേതാക്കള്‍ക്ക് പങ്കെുണ്ടെന്നും അവര്‍ക്കെതിരെ ഇനിയും നടപടിയുണ്ടാകുമെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്. സിസിടിവി ദൃശ്യങ്ങളുടെയും കെപിസിസി ജനറല്‍ സെക്രട്ടറി വി.എ. നാരായണന് നടത്തിയ അന്വേഷണത്തിന്റെയും പശ്ചാത്തലത്തിലാണ് നടപടി.
അച്ചടക്കനടപടി വന്‍ കലഹത്തിലേക്കാണ് പാര്‍ട്ടിയെ നയിച്ചിരിക്കുന്നത്. പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തത് മന്ത്രിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും ഇടപെടല്‍ കാരണമാണെന്ന് മറുപക്ഷം ആരോപിക്കുന്നു. തികച്ചും രാഷ്ട്രീയപരമായ വാചകങ്ങളാണ് പോസ്റ്ററിലുള്ളതെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന ഒരു വാചകവും അതിലില്ലെന്നും അവര്‍ പറയുന്നു.
എന്നിട്ടും ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്സെടുത്തതില്‍ അഭിപ്രായഭിന്നത രൂക്ഷമാക്കി. വരുംദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ തയ്യാറായാണ് ഇക്കൂട്ടരുടെ നിലപാട്. അങ്ങനെയായാല്‍ വിഴുപ്പലക്കലിന്റെയും പൊട്ടിത്തെറിയുടെയും ദിവസങ്ങളായിരിക്കും ഇനിയുണ്ടാവുക. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാനന്തവാടി മണ്ഡലത്തില്‍ യുഡിഎഫിന് കൂടുതല്‍ വിയര്‍ക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: