ആലപ്പുഴ: സിപിഎമ്മിനു മുന്നില്‍ സീറ്റുകള്‍ യാചിച്ച് വലഞ്ഞെങ്കിലും ഫലമുണ്ടായില്ല, മുതിര്‍ന്ന നേതാവ് കെ.ആര്. ഗൗരിയമ്മയും ജെഎസ്എസ്സും നാണംകെട്ടു. ഒരു സീറ്റ് പോലും നല്‍കാതെ സിപിഎമ്മും എല്‍ഡിഎഫും വന്ദ്യവയോധികയായ ഗൗരിയമ്മയേയും പാര്‍ട്ടിയേയും അവഹേളിച്ചു. ഇനി വേണമെങ്കില്‍ എല്‍ഡിഎഫിന്റെ പിന്നാലെ നടന്ന് പിന്തുണയ്ക്കാം. കേരളത്തിന്റെ വിപഌവ നായികയെന്ന് രാഷ്ട്രീയ കേരളം വാഴ്ത്തിയ നേതാവിനാണ് ഈ ദുര്‍ഗതി.
കൂടെ കൂട്ടാമെന്ന് വാഗ്ദാനം നല്കി ജെഎസ്എസ്സിനെ തകര്‍ക്കുകയും പിന്നീട് ഗൗരിയമ്മയെ മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് സിപിഎമ്മിലെ ഔദ്യോഗിക പക്ഷം കൈക്കൊണ്ടത്. സിപിഎമ്മിന്റെ നടപടിയില്‍ കടുത്ത അമര്‍ഷം ഗൗരിയമ്മയ്ക്കും പാര്‍ട്ടിക്കും ഉണ്ടെങ്കിലും, ഇനിയെന്തെന്ന് അറിയാതെ തൃശങ്കുവിലാണ്. മുന്‍പ് ‘കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്. ഗൗരി നമ്മെ നയിക്കു’മെന്ന മുദ്രാവാക്യം ഉയര്‍ത്തി അധികാരത്തിലെത്തിയ ശേഷം കരയ്ക്കിരുന്ന് കളി കണ്ട ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കിയ സിപിഎം അതേ വഞ്ചനയാണ് ഇപ്പോഴും ഗൗരിയമ്മയോട് കാട്ടുന്നത്.
നാലു സീറ്റുകളാണ് ജെഎസ്എസ്, സിപിഎമ്മിനോട് ആവശ്യപ്പെട്ടത്. ഗൗരിയമ്മ പതിറ്റാണ്ടുകളായി പ്രതിനിധീകരിച്ച അരൂര്‍, അല്ലെങ്കില്‍ കഴിഞ്ഞ രണ്ടുതവണ മത്സരിച്ച് പരാജയപ്പെട്ട ചേര്‍ത്തല, കൊല്ലത്ത് ഇരവിപുരം അല്ലെങ്കില്‍ ചവറ, വര്‍ക്കല, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളാണ് ജെഎസ്എസ് ചോദിച്ചത്. ഇതിനായി 22 വര്‍ഷങ്ങള്‍ക്കുശേഷം ഗൗരിയമ്മയെക്കൊണ്ട് എകെജി ഭവന്റെ പടിചവിട്ടിക്കാന് പോലും തയ്യാറായി. എന്നാല്‍ ജെഎസ്എസ്സ് ആവശ്യപ്പെട്ട ഒന്നും തന്നെ നല്‍കാതെ സിപിഎം അവഹേളിച്ചു. ഗൗരിയമ്മയുടെ ജെഎസ്എസ്സിന് യാതൊരു ശക്തിയും ഇല്ലെന്നും, ഒരു സീറ്റെങ്കിലും കിട്ടിയാല്‍ മതിയെന്ന് ഗൗരിയമ്മ ആവശ്യപ്പെടുന്നത് ബന്ധുവിനെ സ്ഥാനാര്ത്ഥിയാക്കാനുമാണെന്ന നിഗമനത്തിലാണ് സിപിഎമ്മിന്റെ തീരുമാനം എന്ന് അറിയുന്നു. വിളിച്ചുണര്‍ത്തിയിട്ട് അത്താഴമില്ലെന്ന് പറയുന്ന അവസ്ഥയാണ് ഇപ്പോഴത്തേതെന്നാണ് ജെഎസ്എസ് പ്രവര്‍ത്തകര്‍ പറയുന്നത്.
യുഡിഎഫില്‍ നിന്ന് വിടുകയും ചെയ്തു, എല്ഡിഎഫിലൊട്ട് എത്താനും കഴിഞ്ഞില്ല എന്ന ദയനീയാവസ്ഥയിലാണ് ജെഎസ്എസ്. യുഡിഎഫിലാകട്ടെ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് സീറ്റ് നല്കി മത്സരിപ്പിച്ച് കാലുവാരി തോല്പ്പിച്ചെങ്കില്, എല്‍ഡിഎഫ് സീറ്റ് വാഗ്ദാനം ചെയ്ത് കബളിപ്പിച്ചു. വര്‍ഗ്ഗീയ പാര്‍ട്ടിയായ ഐഎന്‍എല്ലിന് നല്കുന്ന പരിഗണന പോലും ഇടതുപക്ഷ പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന ജെഎസ്എസിന് സിപിഎം നല്‍കിയില്ല. സംസ്ഥാനം രൂപീകരിച്ചതിനുശേഷം ഗൗരിയമ്മ മത്സരിക്കാത്ത ആദ്യ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ജെഎസ്എസ് രൂപീകരിച്ചശേഷം പാര്‍ട്ടി ആലപ്പുഴ ജില്ലയില്‍ മത്സരരംഗത്തില്ലാത്ത തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
22 വര്‍ഷം മുന്‍പ് സിപിഎമ്മിനെ വെല്ലുവിളിച്ച് ഗൗരിയമ്മ രൂപീകരിച്ച ജെഎസ്എസ് ഇന്ന് നാലു കഷണങ്ങളാണ്. ഇതില്‍ അണികളുള്ള രാജന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള ജെഎസ്എസ്, ബിജെപി നയിക്കുന്ന എന്‍ഡിഎയിലാണ്. നിയമസഭാ തെരഞ്ഞടുപ്പില്‍ അര്‍ഹമായ പരിഗണന നല്‍കാമെന്ന് ഉറപ്പു നല്‍കിയാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പിലും, ലോക്സഭാ തെരഞ്ഞടുപ്പിലും, കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പിലും ഗൗരിയമ്മയെ സിപിഎം പ്രചരണ രംഗത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: