ന്യൂദല്‍ഹി: കല്‍ക്കരി കുംഭകോണത്തില്‍ സ്വകാര്യ കല്‍ക്കരി കമ്പനി ഉടമസ്ഥര്‍ കുറ്റക്കാരെന്ന് സിബിഐ പ്രത്യേക കോടതി. ഝാര്‍ഖണ്ഡ് ഇസ്പത് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്റ്റമാര് ആര്.എസ്. രുങ്തയും ആര്.സി. രുങ്തയും കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്. കമ്പനിക്ക് കല്‍ക്കരിപ്പാടം ലഭിക്കാന്‍ ഇവരുടെ ഭാഗത്തുനിന്ന് അനധികൃത ഇടപെടലുണ്ടായെന്ന് ജഡ്ജി ഭരത് പരാശര്‍ ചൂണ്ടിക്കാട്ടി. ഇവര്‍ക്കുള്ള ശിക്ഷ 31 ന് വിധിക്കും.
കല്‍ക്കരിപ്പാട കുംഭകോണത്തില്‍ ശിക്ഷാ വിധിയിലേക്കെത്തുന്ന ആദ്യകേസാണിത്. ഝാര്‍ഖണ്ഡിലെ നോര്‍ത്ത് ധാതു ബ്ലോക്കിലെ പാടം ലഭിക്കാനാണ് രുങ്ത സഹോദരന്മാര് അനധികൃതമായി ഇടപെട്ടത്. ഇവര്‍ക്കെതിരെ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടുവെന്ന് കോടതി പറഞ്ഞു. എന്നാല്‍, വ്യാജരേഖ ചമയ്ക്കലിന് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തെറ്റായ രേഖകള്‍ ചമച്ച് രുങ്ത സഹോദരന്മാര് ഇസ്പത് കമ്പനിയുടെ പേരില്‍ കല്‍ക്കരിപ്പാടം സ്വന്തമാക്കിയെന്നാണ് സിബിഐ കേസ്. സ്റ്റീല്‍ മന്ത്രാലയത്തിനും കല്‍ക്കരി മന്ത്രാലയത്തിനും ഇസ്പത് സമര്‍പ്പിച്ച രേഖകള്‍ മിക്കതും വ്യാജമെന്നു സിബിഐ ചൂണ്ടിക്കാട്ടി. ഇലക്ട്രോ സ്റ്റീല്‍ കാസ്റ്റിങ് ലിമിറ്റഡ്, ആധുനിക് അല്ലോയ്സ് പ്രൈവറ്റ് ലിമിറ്റഡ്, പവന്ജെയ് സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കൊപ്പം ചേര്‍ന്നാണ് ഇസ്പത് നോര്‍ത്ത് ധാതു കല്‍ക്കരിപ്പാടത്തിനായി അപേക്ഷ നല്‍കിയത്.
ഇവരുടെ അപേക്ഷ പരിഗണിക്കാന്‍ ചേര്‍ന്ന സ്ക്രീനിങ് കമ്മറ്റി കാര്യമായ പരിശോധനകള്‍ക്കു തയാറായില്ലെന്നും സിബിഐ ആരോപിച്ചിരുന്നു.
കേസില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുന്‍ കേന്ദ്ര കല്‍ക്കരി വകുപ്പു മന്ത്രി ദാസരി നാരായണ റാവുവിനെയും സാക്ഷികളായി വിസ്തരിക്കണമെന്ന പ്രതികളുടെ ആവശ്യം കഴിഞ്ഞ ഡിസംബറില്‍ കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: