ഓര്‍ക്കുന്നുവോ നിങ്ങള്‍ 207 വര്‍ഷങ്ങള്‍ക്കുമുന്‍പ് ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി ജീവനോടെ അവര്‍ക്ക് പിടികൊടുക്കാതെ ആത്മാഹുതി ചെയ്ത വേലുത്തമ്പിദളവയെ. ഒരുപക്ഷെ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷ് ശക്തികളോട് പോരാടി ജീവത്യാഗം ചെയ്ത ആദ്യത്തെ വ്യക്തിയായിരിക്കാം വേലുത്തമ്പിദളവ എന്നറിയപ്പെടുന്ന ചെമ്പകരാമന്‍ വേലായുധന് എന്ന വ്യക്തി. 1765 മെയ് 6 ന് തലക്കുളത്ത് വലിയ വീട്ടില്‍ വള്ളിയമ്മപിള്ള തങ്കച്ചിയുടെയും മണക്കര കുഞ്ചുമായിറ്റിപ്പിള്ളയുടെയും മകനായിട്ടാണ് വേലുത്തമ്പി ഭൂജാതനായത്.
നന്നേ ചെറുപ്പത്തില്‍ തന്നെ അന്യാദൃശമായ നേതൃപാടവവും ധിഷണാശക്തിയും വേലുത്തമ്പി സ്വായത്തമാക്കിയിരുന്നു. സ്വന്തം കഴിവുകൊണ്ട് തലക്കുളത്തെ കാര്യക്കാര്‍ എന്ന പദവി അദ്ദേഹത്തില്‍ നിക്ഷിപ്തമായി. അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ബാലരാമവര്‍മ്മയുടെ ദൗര്‍ബല്യത്തെ മുതലെടുത്ത് വടക്കുനിന്നെത്തിയ ജയന്തന് ശങ്കരന് നമ്പൂതിരിയും വിശ്വസ്തനായ ശങ്കരന് നാരായണന് ചെട്ടിയും ആലപ്പുഴയിലെ തടിക്കച്ചവടക്കാരനായ മാത്തൂതരകനും ചേര്‍ന്ന് അഴിഞ്ഞാടിയിരുന്ന കാലമായിരുന്നു അത്. രാജാവിന്റെ കണ്മുമ്പില് കൈക്കൂലിയും അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തിവാണു. മാന്യന്മാരെയും ഉദ്യോഗസ്ഥന്മാരെയും വരെ വിളിച്ചുവരുത്തി മൂവര്‍സംഘം സംഭാവനകളും പാരിതോഷികങ്ങളും ചോദിച്ചുവാങ്ങി, നല്കാന് കഴിയാതെ വന്നവരേയും കൂട്ടാക്കാത്തവരേയും കഠിനമായി ശിക്ഷിച്ചു.
തലക്കുളത്തെ കാര്യക്കാരനായ തമ്പിയെയും അവര്‍ വെറുതെ വിട്ടില്ല. അദ്ദേഹത്തോട് 30000 രൂപ ആവശ്യപ്പെട്ടു. തുക നല്കാന് മൂന്ന് ദിവസത്തെ സാവകാശം ആവശ്യപ്പെട്ട തമ്പി ഇരണിയില്‍ കൊട്ടാരത്തിനു സമീപം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഭരണക്കാരുടെ അഴിമതിക്കും അനീതിക്കുമെതിരെ പോരാടുവാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. സ്വതേ അസംതൃപ്തരായിരുന്ന നാട്ടുകാര്‍ തമ്പിയുടെ നേതൃത്വത്തില്‍ കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി തിരുവനന്തപുരത്തേക്ക് നീങ്ങി തലസ്ഥാനത്ത് എത്തിയപ്പോഴേക്കും അമര്‍ഷംപൂണ്ട ഒരു വന്‍ ജനാവലി തന്നെയായി അതുമാറി, രാജ്യത്തെ ആദ്യത്തെ ജനകീയ വിപ്ലവം. പ്രശ്നങ്ങള്‍ ഗുരുതരമാണ് എന്ന് മനസ്സിലാക്കിയ രാജാവ് വേലുത്തമ്പിയുമായി ചര്‍ച്ചയ്ക്ക് തയ്യാറായി.
ജനഹിതം മാനിക്കപ്പെട്ടു. ജയന്തന് ശങ്കരന് നമ്പതിരിയെ നാടുകടത്തി. ചെട്ടിയേയും തരകനേയും കര്ണഛേദം ചെയ്ത് ജയിലിലടച്ചു. ജനങ്ങളില്‍ ചുമത്തിയിരുന്ന ഉപ്പുനികുതി ഉപേക്ഷിക്കപ്പെട്ടു. അഴിമതിക്കെതിരെ നടത്തിയ ജനകീയ സമരത്തിന്റെ വിജയമായിരുന്നു ഇത്. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പില്‍ക്കാലത് ദണ്ഡിക്കടപ്പുറത്തുനിന്ന് ഒരുപിടി ഉപ്പ് വാരിയെടുത്ത് ബ്രിട്ടീഷ് മേലാളന്മാരെ വെല്ലുവിളിക്കുന്നതിന് എത്രയോ മുമ്പായിരുന്നു ഈ ഉപ്പുസമരം.
ക്രമേണ വേലുത്തമ്പി തിരുവിതാംകൂറിലെ മുളകുമടിശ്ശീലക്കാരന് പദവിയിലേക്ക് നിയമിക്കപ്പെട്ടു. (ഇന്നത്തെ ധനമന്ത്രിയുടെ പദവി) റസിഡന്റായിരുന്ന കേണല്‍ മെക്കാളയുടെ അനുമതിയോടെ അദ്ദേഹം 1801 ല്‍ തിരുവിതാംകൂര്‍ ദളവാ പദവിയില്‍ എത്തിച്ചേര്‍ന്നു. ആദ്യനാളുകളില്‍ ബ്രിട്ടീഷുകാരുമായി നല്ല ബന്ധമാണ് തമ്പി പുലര്‍ത്തിപ്പോന്നത്. അനന്യ സാധാരണമായ കാര്യപ്രാപ്തിയുടേയും രാജ്യസ്നേഹത്തിന്റെയും രാഷ്ട്രതന്ത്രജ്ഞതയുടെയും മൂര്‍ത്തിമദ്ഭാവമായിരുന്നു വേലുത്തമ്പി. രാജ്യത്ത് അഴിമതി നിര്‍മുക്തമായ ഒരു ഭരണം കാഴ്ചവെയ്ക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. കഴിവുകെട്ടവരേയും കൈക്കൂലിക്കാരെയും സ്വജനപക്ഷപാതികളെയും സര്‍ക്കാര്‍ ജോലികളില്‍നിന്നും പുറത്താക്കി കഠിനമായ ശിക്ഷ നല്കി. സര്‍ക്കാര്‍ വക നിരവധി ഓഫീസുകള്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. റവന്യൂ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി വരുമാനത്തിന്റെ ദൈനംദിന കണക്കുകള്‍ തിരുവനന്തപുരത്തേയ്ക്കയയ്ക്കുവാന് ഉദ്യോഗസ്ഥന്മാര്ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി. റവന്യൂ വരുമാനം അങ്ങനെ വര്‍ധിച്ചു. കൊല്ലത്തിന്റെയും ആലപ്പുഴയുടെയും ചങ്ങനാശ്ശേരിയുടെയും ഉയര്‍ച്ചയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിച്ചു.
തമ്പിയുടെ ഉയര്‍ച്ചയിലും കര്‍ക്കശ നിലപാടുകളിലും കുറ്റംകണ്ട ചില ഉദ്യോഗസ്ഥന്മാര് തമ്പിക്കെതിരെ ഉപജാപങ്ങള്‍ ആരംഭിച്ചു. എന്നാല്‍ കേണല്‍ മെക്കാളെയുമായുള്ള നല്ല ബന്ധം ഉപയോഗിച്ച് തമ്പി അതെല്ലാം നിഷ്പ്രഭമാക്കി. ഇതിനിടെ 1805 ല്‍ തിരുവിതാംകൂറിനെ സൈനിക സഹായ വ്യവസ്ഥയില്‍ ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടുത്തി. ഇതനുസരിച്ച് രാജ്യം പ്രതിവര്‍ഷം എട്ട് ലക്ഷം രൂപ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് കപ്പം കൊടുക്കണം എന്ന നിലവന്നു. രാജ്യകാര്യങ്ങള്‍ക്ക് മെക്കാളെയുടെ കൈകടത്തലുകള്‍ കൂടിക്കൂടി വന്നു. തിരുവിതാംകൂറിന്റെ സാമ്പത്തികസ്ഥിതി മോശമാകുവാന്‍ തുടങ്ങി. രാജ്യത്തിന് വലിയൊരു സംഖ്യ നികുതി കുടിശികയുണ്ടായിരുന്ന മാത്തുതരകന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ദളവാ ഉത്തരവു ഇറക്കി.
ഈ ഉത്തരവ് കേണല്‍ മെക്കാളെ റദ്ദാക്കി. ഇതോടെ മെക്കാളെയും ദളവയുമായി അകല്‍ച്ച കൂടുവാന്‍ തുടങ്ങി. രാജ്യകാര്യങ്ങളിലുള്ള റസിഡന്റിന്റെ കൈകടത്തലുകള്‍ അംഗീകരിക്കുവാന്‍ തമ്പി തയ്യാറായില്ല. മെക്കാളയെ തിരിച്ചുവിളിക്കണം എന്ന് അദ്ദേഹം മദ്രാസ് ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു.
തന്റെ ശ്രമങ്ങള്‍ നിഷ്ഫലമാകുന്നുവെന്നു കണ്ട തമ്പി ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധവിപ്ലവം എന്ന ആശയവുമായി മുന്നോട്ടുനീങ്ങി. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നടത്തുന്ന പാലിയത്തച്ചനുമായി തമ്പി സഖ്യമുണ്ടാക്കി. ബ്രിട്ടീഷുകാരുടെ ശത്രുക്കളായിരുന്ന മഹാരാഷ്ട്രരോടും എന്തിനധികം അക്കാലത്ത് ബ്രിട്ടീഷ് വാഴ്ചയില്‍നിന്നും സ്വതന്ത്രമായ അമേരിക്കന്‍ ഐക്യനാടുകളോടുപോലും ധാരണകള്‍ ഉണ്ടാക്കുവാന്‍ തമ്പി ശ്രമിച്ചു. കൊച്ചിയിലും ആലപ്പുഴയിലും ഒരേസമയത്ത് ബ്രിട്ടീഷ് വിരുദ്ധ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. തലനാരിഴയ്ക്കാണ് മെക്കാളെ വിപ്ലവകാരികളുടെ കൈകളില്‍നിന്നും രക്ഷപ്പെട്ടത്. ആലപ്പുഴയില്‍ അനേകം ബ്രിട്ടീഷ് സൈനികര്‍ക്ക് ജീവന് നഷ്ടപ്പെട്ടു.
വേലുത്തമ്പിയെ ദളവാ സ്ഥാനത്തുനിന്നും ഒഴിവാക്കുവാന്‍ ബ്രിട്ടീഷുകാര്‍ രാജാവിനുമേല്‍ സമ്മര്‍ദ്ദം മുറുക്കി. തല്‍ഫലമായി തമ്പിയെ നീക്കി പകരം ബ്രിട്ടീഷുകാരുടെ കളിപ്പാവയായ ഉമ്മിണിതമ്പിയെ ദിവാനാക്കി. തമ്പി മഹാരാജാവിനെ കണ്ട് വണങ്ങിയശേഷം ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധവിപ്ലവം എന്ന ലക്ഷ്യത്തോടെ വേഷപ്രഛന്നനായി വടക്കോട്ടു നീങ്ങി. കിളിമാനൂര്‍ കൊട്ടാരത്തില്‍ എത്തി കുറച്ചുനാള്‍ താമസിച്ചു. ഉടവാള് ഈ അവസരത്തില്‍ കിളിമാനൂര്‍ തമ്പുരാനെ ഏല്‍പ്പിച്ചു. ഭാരതത്തിന്റെ ആദ്യത്തെ രാഷ്ട്രപതിയായിരുന്ന ഡോ.രാജേന്ദ്ര പ്രസാദ് 1957 ല്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ ആ ഉടവാള് അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു. ഇന്ന് അത് ദല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
1805 ല്‍ അദ്ദേഹം കുണ്ടറയില്‍നിന്നും പുറപ്പെടുവിച്ച വിളംബരം എക്കാലത്തെയും സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ഉത്തേജനമായിരുന്നു. കുണ്ടറയില്‍നിന്നും തമ്പി മണ്ണടിയിലേക്ക് നീങ്ങി. അമാനുഷിക പ്രഭാവന് എന്ന് ജനം വിശ്വസിച്ചിരുന്ന കാമ്പിത്താന് എന്ന പ്രതിഭാശാലിയെക്കണ്ട് അദ്ദേഹത്തിന്റെ സഹായത്തോടെ ബ്രിട്ടീഷ് ശക്തിയെ തകര്‍ക്കാം എന്ന് അദ്ദേഹം മോഹിച്ചു. എന്നാല്‍ അവര്‍ തമ്മിലുള്ള കൂടിക്കാഴ്ച നടന്നില്ല. മണ്ണടിയില്‍ കല്ലടയാറിന്റെ തീരത്ത് കരിങ്കല്ലില്‍ തീര്‍ത്ത കാമ്പിത്താന് സ്മാരകം ഇന്നും നിലനില്‍ക്കുന്നുണ്ട്.
ഇതിനിടെ സ്വസഹോദരനോടൊപ്പം അവിടെ ഒരു മഠത്തില്‍ ഒളിച്ചുതാമസിച്ച തമ്പിയേപ്പറ്റി ബ്രിട്ടീഷുകാര്‍ അന്വേഷിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തെ പിടികൂടി കൊടുക്കുന്നവര്‍ക്ക് അവര്‍ 50000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വെറ്റിലമുറുക്ക് തമ്പിക്ക് ശീലമായിരുന്നു. പതിവില്ലാതെ മഠത്തില്‍ വെറ്റില വാങ്ങുന്നത് ചിലരില്‍ സംശയത്തിനിട നല്കി. തമ്പി ഊണുകഴിക്കുമ്പോള്‍ രണ്ട് തൂശനിലകള്‍ കൂട്ടിക്കുത്തിയാണ് കഴിക്കാറുണ്ടായിരുന്നത്. ഇത്തരത്തില്‍ കൂട്ടിക്കുത്തിയ ഇലകള്‍ കല്ലടയാറ്റില്‍ ഒഴുകിയതും സംശയം വര്‍ധിപ്പിച്ചു. 1809 മാര്‍ച്ച് 29 ന് തമ്പിയുടെ ഒളിസങ്കേതം ബ്രിട്ടീഷുകാര്‍ വളഞ്ഞു. പൂതിയേടത്തു ശിവക്ഷേത്രം പീരങ്കി ഉപയോഗിച്ച് തകര്‍ത്തു. എന്നാല്‍ ബ്രിട്ടീഷ് സൈന്യം പിടിക്കുംമുമ്പ് തന്റെ മാറിടത്തില്‍ കത്തി താഴ്ത്തുവാന്‍ സഹോദരനോടാജ്ഞാപിച്ചു.
അങ്ങനെ ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യത്തെ സമരം നയിച്ച ധീരദേശാഭിമാനിയുടെ ചേതനയറ്റ ശരീരം ബ്രിട്ടീഷുകാര്‍ കുറേദൂരം കെട്ടിവലിച്ചു. പിന്നീട് മൃതശരീരം തിരുവനന്തപുരത്തെ കണ്ണമൂലയില്‍ നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് എന്ന നിലയില്‍ തൂക്കിലേറ്റി. കലിതീരാത്ത ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിന്റെ തലക്കുളത്തെ ജന്മഗൃഹം ഇടിച്ചുനിരത്തി ബന്ധുമിത്രാദികളെ മുഴുവന്‍ വധിച്ചു.
ഇന്ന് ഭാരതം സ്വാതന്ത്ര്യം പ്രാപിച്ച് ഏഴുപതിറ്റാണ്ടോടടുക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് നാം ഊറ്റംകൊള്ളുന്നു. കൈക്കൂലിയും അഴിമതിയും ഇരട്ടപെറ്റ സന്തതികളെപ്പോലെ കേരളത്തില്‍ ആടിത്തിമര്‍ക്കുമ്പോള്‍ പെണ്‍വാണിഭവും വിദ്യാര്‍ത്ഥികളിലേക്ക് വരെ വ്യാപിക്കുന്ന മദ്യമയക്കുമരുന്നു മാഫിയയും അവയ്ക്ക് കൂട്ടായി എത്തിയിരിക്കുമ്പോള്‍ ഇവയ്ക്കെല്ലാം മുഖം നോക്കാതെ കഠിനശിക്ഷ നല്‍കിയിരുന്ന വേലുത്തമ്പി പുനര്‍ജനിച്ചിരുന്നുവെങ്കില്‍ എന്ന് പ്രാര്‍ത്ഥിച്ചുപോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: