മോസ്കോ: കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റിന്റെ 13-ാം റൗണ്ടില്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിന് സമനില. ഹോളണ്ടിന്റെ അനീഷ് ഗിരിയോടാണ് ആനന്ദ് നിര്‍ണായക മത്സരത്തില്‍ സമനില വഴങ്ങിയത്. ഒരു റൗണ്ട് ബാക്കിനില്‍ക്കെ ടൂര്‍ണമെന്റ് വിജയിച്ച് ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മാഗ്നസ് കാള്‍സനെതിരേ മത്സരിക്കാനുള്ള അവസരവും ആനന്ദിന് ഏറെക്കുറെ നഷ്ടമായി. സമനിലയോടെ പോയിന്റ് ടേബിളില്‍ 7 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ആനന്ദ്. സെര്‍ജി കര്ജാക്കിനും ഫാബിയാനൊ കരുവാനക്കും 7.5 വീതം പോയിന്റുണ്ട്.
അവസാന റൗണ്ടില്‍ പീറ്റര്‍ സിഡ്ലറുമായി ആനന്ദ് ഏറ്റുമുട്ടും. ഈ മത്സരത്തില്‍ വിജയിക്കുകയും കരുവാന-കര്‍ജാക്കിന്‍ മത്സരം സമനിലയില്‍ അവസാനിക്കുകയും ചെയ്താല്‍ പോലും ആനന്ദിന് വിജയിയാകാന്‍ കഴിയില്ല. കൂടുതല്‍ പേര്‍ക്ക് ഒരേ പോയിന്റ് ലഭിച്ചാല്‍ അവര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോഴുള്ള മത്സരഫലമാകും വിജയിയെ നിശ്ചയിക്കുക. അങ്ങനെ വരുമ്പോള്‍ നേരത്തേ കരുവാനയോട് പരാജയപ്പെട്ടത് ആനന്ദിന് തിരിച്ചടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: